ന്യൂദല്‍ഹി: ചൈന വീണ്ടും അതിര്‍ത്തി ലംഘിച്ച് ഇന്ത്യയില്‍ കടന്നു. ലഡാക്കിലെ ചുമാര്‍ സെക്ടറില്‍ അതിക്രമിച്ചു കടന്ന ചൈനീസ് സൈന്യം ഇന്ത്യന്‍ സേനയുടെ ബങ്കറുകളും നിരീക്ഷണ ക്യാമറകളും നശിപ്പിച്ചു. ഇന്ത്യാ-ചൈന സൈനിക സഹകരണം ഉറപ്പുവരുത്തിയെന്നു പ്രഖ്യാപിച്ച് പ്രതിരോധമന്ത്രി എ.കെ.ആന്റണി ചൈനീസ് സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങിയതിന്റെ പിന്നാലെയാണ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ അതിര്‍ത്തി ലംഘനം.
പ്രതിരോധമന്ത്രി ചൈനയില്‍ സൗഹാര്‍ദ്ദ സന്ദര്ശനത്തിലായിരിക്കെയായിരുന്നു ചൈനീസ് സൈന്യത്തിന്റെ കടന്നുകയറ്റമെങ്കിലും വിവരം പുറത്തുവിട്ടിരുന്നില്ല.
ജൂണ്‍ 17നാണ് ചൈന അതിര്‍ത്തി ലംഘിച്ചതെന്നാണ് ലഭിക്കുന്ന വിവരം. അതിര്‍ത്തി ഗ്രാമമായ ലേയില്‍നിന്നും 300 കിലോമീറ്റര്‍ അകലെയുള്ള പ്രദേശമാണ് ചുമാര്‍. ഇന്ത്യാ-ചൈന അതിര്‍ത്തിയില്‍ ചൈനീസ് സൈന്യത്തിന് നേരിട്ട് എത്തിപ്പെടാനാവാത്ത ഏകപ്രദേശമെന്ന നിലയില്‍ തന്ത്രപ്രധാന മേഖലയാണിത്. ഇന്ത്യന്‍ സൈന്യത്തിന് ഇവിടെ അതിര്ത്തിരേഖവരെ റോഡുണ്ട്. ഒന്‍പത് ടണ്‍ വരെ സാധനങ്ങള്‍ എത്തിക്കാനും കഴിയും. അതുകൊണ്ടുതന്നെ ചുമാറിലെ ചൈനീസ് അതിക്രമത്തെ ഇന്ത്യന്‍ സൈന്യം ഗൗരവത്തോടെയാണ് കാണുന്നത്.
അതിനിടെ, കഴിഞ്ഞ മെയില്‍ ദലൗത് ബേഗ് ഓള്‍ഡിയില്‍ നിന്നും ചൈനീസ് സൈന്യം പിന്മാറുന്നതിനായി ചുമാര്‍ അതിര്‍ത്തിയില്‍നിന്നും ഇന്ത്യന്‍ സൈന്യത്തെ പിന്‍വലിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ ധാരണയുണ്ടാക്കിയതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ചുമാര്‍ അതിര്‍ത്തിപ്രദേശം ചൈനയ്ക്ക് വിട്ടുനല്‍കുന്ന തരത്തിലുള്ള ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍ കേന്ദ്രസര്‍ക്കാര്‍തലത്തില്‍ സൈന്യത്തിനുമേല്‍ ഉണ്ടായിരുന്നതായാണ് വിവരം. ചുമാറില്‍ ഇന്ത്യന്‍ സൈന്യം സ്ഥാപിച്ച വലിയ നിരീക്ഷണ ടവര്‍ പൊളിച്ചു മാറ്റിക്കുകയും ചെയ്തിരുന്നു. കാരക്കോറം ഹൈവേ മുഴുവനായും നിരീക്ഷിക്കുന്നതിനായി ടവര്‍ ഇന്ത്യന്‍ സൈന്യത്തെ സഹായിച്ചിരുന്നു. ചുമാറിലുള്ള ഇന്ത്യന്‍ ബങ്കറുകള്‍ പൊളിച്ചു നീക്കണമെന്നും ഏപ്രില്‍ 21ന് നടന്ന ഇന്ത്യാ-ചൈന ഫ്ലാഗ് മീറ്റിംഗില്‍ ചൈനീസ് സൈന്യം ആവശ്യപ്പെട്ടിരുന്നു. പ്രദേശത്ത് പട്രോളിംഗ് നടത്തുന്ന ഇന്ത്യന്‍ സൈന്യത്തിന് ശീതക്കാറ്റില്നിന്നും രക്ഷപ്പെട്ട് വിശ്രമിക്കുന്നതിനായി ഏക ആശ്രയമായിരുന്നു ചുമാര്‍ പോസ്റ്റ്. ഇതു പൂര്‍ണ്ണമായും ചൈനയ്ക്ക് വിട്ടു നല്കുന്ന തരത്തിലുള്ള കരാറാണ് കേന്ദ്രസര്‍ക്കാര്‍ ചൈനയുമായി രഹസ്യമായി ഉണ്ടാക്കിയതെന്ന് പുതിയ സംഭവവികാസങ്ങളോടെ വ്യക്തമാകുകയാണ്.
ബങ്കറുകള്‍ പൊളിച്ചു നീക്കണമെന്ന ആവശ്യം ഇന്ത്യന്‍ സൈന്യം അംഗീകരിച്ചിരുന്നില്ല. ഒരു മാസം കഴിഞ്ഞിട്ടും ബങ്കറുകള്‍ പൊളിക്കാനോ ചൈനയിലേക്ക് തിരിച്ചുവച്ചിരിക്കുന്ന ക്യാമറകള്‍ മാറ്റാനോ ഇന്ത്യന്‍ സൈന്യം തയ്യാറാകാതിരുന്നതാണ് ചൈനയെ പ്രകോപിപ്പിച്ചതെന്നാണ് സൂചന. എന്നാല്‍ ഇന്ത്യാ-ചൈന അതിര്‍ത്തിയിലെ തന്ത്രപ്രധാനമായ മേഖലയായ ചുമാറില്‍ നിന്നും ബങ്കറുകള്‍ മാറ്റണമെന്ന കേന്ദ്രസര്‍ക്കാരുണ്ടാക്കിയ ധാരണ ഇന്ത്യന്‍ സൈന്യത്തിന് അംഗീകരിക്കാനാവാത്തതാണ്. സര്‍ക്കാര്‍ തീരുമാനം നടപ്പാക്കിയാല്‍ ചുമാര്‍ ചൈനയ്ക്ക് വിട്ടു നല്കുന്നതിനു തുല്യമാകും. പ്രശ്നം രഹസ്യമായി പരിഹരിക്കുന്നതിനു വേണ്ടിയാണ് ജൂണ്‍ 17ന് നടന്ന സംഭവം 23 ദിവസങ്ങളോളം മൂടിവെച്ചത്. എന്നാല്‍ ചൈനീസ് സൈന്യം നിരവധി തവണ ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ച് അതിര്‍ത്തി ലംഘിച്ചതോടെ വിഷയം ഗുരുതരമായിട്ടുണ്ട്.
ചുമാറിന് മേല്‍ മുമ്പും ചൈന അവകാശവാദമുയര്‍ത്തിയിട്ടുണ്ട്. ഹിമാചല്‍പ്രദേശ് അതിര്‍ത്തിയിലെ ഗ്രാമമായ ചുമാറിലേക്ക് ഇന്ത്യന്‍ സൈന്യത്തിന് സര്‍വ്വ സന്നാഹങ്ങളുമായെത്തുന്നതിന് റോഡ് ഉള്ളതാണ് ചൈനയുടെ ആശങ്ക. ഇന്ത്യാ-ചൈന അതിര്‍ത്തിയിലെ മേറ്റ്ല്ലാ പ്രദേശത്തേക്കും ചൈന റോഡുകള്‍ നിര്‍മ്മിച്ചു തുടങ്ങിയെങ്കിലും ചുമാറിലേക്ക് ഇതുവരെ എത്തിപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. പുതിയ നീക്കം ചുമാര്‍ അതിര്‍ത്തിയിലേക്ക് റോഡ് നിര്‍മ്മിക്കുന്നതിനു വേണ്ടിയാണെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്.
കിഴക്കന്‍ ലഡാക്കിലെ ദൗലത് ബേഗ് ഓള്‍ഡിയില്‍ ഏപ്രില്‍ 15ന് അതിര്‍ത്തി കടന്ന ചൈനീസ് സേന താല്‍ക്കാലിക പോസ്റ്റുകള്‍ സ്ഥാപിച്ചിരുന്നു. 1986 ന് ശേഷം ആദ്യമായാണ് ചൈനീസ് സൈന്യത്തിന്റെ ഒരു പ്ലാറ്റൂണ്‍ മുഴുവനായി ഇന്ത്യയുടെ അതിര്‍ത്തി ലംഘിച്ചത്. 21 ദിവസത്തിനു ശേഷം ചൈനീസ് സൈന്യം പിന്മാറിയെങ്കിലും സര്‍ക്കാര്‍ തലത്തില്‍ ഉണ്ടാക്കിയ ഒത്തുതീര്‍പ്പു വ്യവസ്ഥകളേപ്പറ്റി സംശയങ്ങളുണ്ടായിരുന്നു.
എസ്.സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: