തിരുവനന്തപുരം: സോളാര്‍ ഇടപാടു പ്രശ്നത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകള്‍ നടത്തിയ മാര്‍ച്ചിനു നേരെ പോലീസ് അതിക്രമം. പ്രതിഷേധക്കാരും പോലീസും ഏറ്റുമുട്ടിയതോടെ മൂന്നരമണിക്കൂറോളം തലസ്ഥാന നഗരം യുദ്ധക്കളമായി. സെക്രട്ടറിയേറ്റു നടമുതല്‍ നിയമസഭാമന്ദിരം വരെ പോലീസും പ്രതിഷേധക്കാരും പരസ്പരം ഏറ്റുമുട്ടി. പോലീസ് ടിയര്‍ഗ്യാസും ഗ്രനേഡുകളും കൊണ്ടാണ് പ്രതിഷേധക്കാരെ നേരിട്ടത്. നൂറ്റിയമ്പതിലേറെ തവണയാണ് ഷെല്ലുകളും ഗ്രനേഡുകളും പ്രയോഗിച്ചത്, പ്രതിഷേധക്കാര്‍ പെട്രോള്‍ ബോംബുകളും കല്ലുകളും ഉപയോഗിച്ച് പോലീസിനെ നേരിട്ടു. അതോടെ അടുത്ത കാലത്തെങ്ങും തിരുവനന്തപുരം നഗരം കണ്ടിട്ടില്ലാത്ത അക്രമ സമരത്തിനും പോലീസ് നടപടിക്കുമാണ് ഇന്നലെ സാക്ഷ്യം വഹിച്ചത്.
പോലീസ് എറിഞ്ഞ ഗ്രനേഡ്, നിയമസഭ പിരിഞ്ഞ ശേഷം മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് റോഡില്‍ കുത്തിയരുന്ന് പ്രതിഷേധിച്ച പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന് അടക്കമുള്ള എംഎല്എമാര്ക്കടുത്തുവരെയെത്തി. പുക ശ്വസിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വിഎസ്സിനെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. സിപിഐ നേതാവ് സി.ദിവാകരന് അടക്കമുള്ളവര്‍ക്കും പരിക്കേറ്റു. നേതാക്കള്‍ കുത്തിയിരിപ്പ് സമരം നടത്തുന്ന സ്ഥലത്ത് വി.എസിന് സമീപത്തായാണ് പോലീസിന്റെ ഗ്രനേഡ് വീണുപൊട്ടിയത്. പുകശ്വസിച്ച് അവശനായ സി.ദിവാകരനെ ആശുപത്രിയിലേക്ക് മാറ്റി. വിഎസ്സിനെ അപ്പോള്‍ തന്നെ കന്റോണ്‍മെന്റ് ഹൗസിലേക്ക് മാറ്റിയിരുന്നു. ഗ്രനേഡിലെ പുക ശ്വസിച്ച വി.എസിന് തലചുറ്റലും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡോക്ടര്‍മാരെത്തി പരിശോധിച്ചു. അതിനുശേഷമാണ് അദ്ദേഹത്തെയും ആശുപത്രിയിലേക്ക് മാറ്റിയത്.
ഏറെക്കാലത്തിനുശേഷമാണ് അതിരൂക്ഷമായ പ്രതിഷേധസമരത്തിന് തലസ്ഥാന നഗരി സാക്ഷ്യം വഹിച്ചത്. നിയമസഭയിലേക്ക് എല്‍ഡിഎഫ് നടത്തിയ പ്രതിഷേധസമരത്തോടെയാണ് സംഘര്‍ഷങ്ങള്‍ തുടങ്ങിയത്. ഇതു പിന്നീട് യൂണിവേഴ്സിറ്റി കോളേജിനു മുന്നിലേക്കും സെക്രട്ടേറിയറ്റ് പടിക്കലേക്കും വ്യാപിക്കുകയായിരുന്നു. നിയമസഭയിലേക്ക് മാര്‍ച്ച് നടത്തിയ ഇടതുമുന്നണി പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും ഗ്രനേഡും പ്രയോഗിച്ചു. പോലീസിന്റെ ഗ്രനേഡ് പ്രയോഗത്തില്‍ പരിക്കേറ്റ സിപിഎം ജില്ലാ സെക്രട്ടറി കടകംപള്ളിസുരേന്ദ്രനെ പ്രവര്‍ത്തകര്‍ ആശുപത്രിയിലേക്ക് മാറ്റി.
പോലീസിന് നേരെ യൂണിവേഴ്സിറ്റി കോളേജില്‍ നിന്നെത്തിയ പ്രതിഷേധ സമരക്കാര്‍ പെട്രോള്‍ ബോംബെറിഞ്ഞു. കോളേജിനുള്ളില്‍ നിന്ന് കല്ലേറ് വര്‍ഷമായിരുന്നു. പോലീസ് കോളേജിനുള്ളിലേക്ക് ഗ്രനേഡും ടിയര്‍ഗ്യാസും പ്രയോഗിച്ചു. യൂണിവേഴ്സിറ്റി കോളേജില്‍ നിന്നും നിയമസഭയിലേക്ക് എസ്എഫ്ഐ നടത്തിയ മാര്‍ച്ച് ആക്രമാസക്തമായി. പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നില്‍ പോലീസിനുനേരെ കല്ലേറു നടത്തി. പോലീസ് ലാത്തിവീശിയതിനെത്തുടര്‍ന്ന് യൂണിവേഴ്സിറ്റി കോളേജിനുമുന്നില്‍ സംഘടിച്ച പ്രവര്‍ത്തകര്‍ പോലീസിനുനേരെ പെട്രോള്‍ ബോംബെറിയുകയായിരുന്നു. പോലീസ് വാഹനങ്ങള്‍ക്കുനേരെയും അക്രമുണ്ടായി. കല്ലേറില്‍ നിരവധി പോലീസുകാര്‍ക്ക് പരിക്കേറ്റു. ശക്തമായ പോലീസ് വലയത്തെ മറികടന്ന് പത്തോളം ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റ് കോമ്പൗണ്ടിനുള്ളില്‍ കടന്നു. ഇവരെ പോലീസ് അറസ്റ്റു ചെയ്തുമാറ്റി. യൂണിവേഴ്സിറ്റി കോളേജിനു മുന്നില്‍ എസ്എസ്എഫ്ഐ പ്രവര്‍ത്തകരും പോലീസുമായുള്ള ഏറ്റുമുട്ടല്‍ മണിക്കൂറുകളോളം നീണ്ടു. ഗതാഗതവും മണിക്കൂറുകളോളം തടസ്സപ്പെട്ടു. എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് ബാലമുരളിയെ പോലീസ് വളഞ്ഞിട്ടുതല്ലി. ക്രൂരമായ ലാത്തിച്ചാര്‍ജ്ജും അക്രമവുമാണ് ഉണ്ടായത്.
നിയമസഭാ പരിസരവും സെക്രട്ടറിയേറ്റ് പരിസരവും കേന്ദ്രീകരിച്ച് വന്‍തോതിലുള്ള പ്രക്ഷോഭമാണ് ഇടത് സംഘടനകള്‍ നടത്തിയത്. സംഘര്‍ഷത്തില്‍ പരിക്കേറ്റ പോലീസുകാരന്റെ നില ഗുരുതരമാണ്. ഒന്‍പത് പോലീസുകാര്‍ക്കും കന്റോണ്‍മെന്റ് എസി ഹരിദാസിനും പരിക്കേറ്റു. നിരവധി പ്രക്ഷോഭകര്‍ക്കും പരിക്കുപറ്റി. അന്തരീക്ഷം രൂക്ഷമായ സ്ഥിതിയിലെക്ക് നീങ്ങിയപ്പോള്‍ എല്‍ഡിഎഫ് നേതാക്കളെത്തി പോലീസുമായും വിദ്യാര്‍ഥി നേതാക്കളുമായും സംസാരിച്ചതിനെത്തുടര്‍ന്നാണ് രംഗം ശാന്തമായത്. പ്രകടനമായെത്തിയ പ്രക്ഷോഭകര്‍ പിരിഞ്ഞുപോയതോടെ അക്രമം അവസാനിക്കുകയായിരുന്നു.
തിരുവനന്തപുരത്തെ സംഘര്‍ഷത്തെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും നടന്ന സമരങ്ങള്‍ അക്രമാസക്തമായി. ഇന്നും സമരങ്ങള്‍ നടത്താന്‍ ഇടതുമുന്നണി ആഹ്വാനം ചെയ്തിട്ടുണ്ട്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: