പാലാ: ഇടതുപക്ഷം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജില്ലയില്പൂര്ണ്ണം. ഒറ്റപ്പെട്ട അക്രമസംഭവങ്ങള്‍ ജില്ലയില്‍ വിവിധ പ്രദേശങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബസ് സര്‍വ്വീസുകള്‍ പൂര്‍ണ്ണമായും നിലച്ചു. സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിരങ്ങി. കടകമ്പോളങ്ങള്‍ അടഞ്ഞു കിടന്നു. ചിങ്ങവനത്ത് വിവാഹ പാര്‍ട്ടി സഞ്ചരിച്ചിരുന്ന ബസ്സിനുനേരെ പൊലിസ് സ്റ്റേഷന്റെ മുമ്പില്‍വച്ച് കല്ലേറുണ്ടായി. കാഞ്ഞിരപ്പള്ളിയ്ല് വാഹനങ്ങളുടെ കാറ്റ് ഊരിവിട്ടത് നേരിയ സംഘര്‍ഷത്തിന് കാരണമായി. കുമരനല്ലൂരില്‍ ഒരു കടക്കുനേരെ കല്ലേറുണ്ടായി. ജില്ലയില്‍ വ്യാപകമായി യുഡിഎഫിന്റെയും കോണ്‍ഗ്രസിന്റെയും ഫ്ളക്സ് ബോര്‍ഡുകള്‍ അടിച്ചു തകര്‍ത്തു. ട്രെയിനില്വന്ന യാത്രക്കാര്‍ക്ക് ഹര്‍ത്താല്‍ ദുരിതപൂര്‍ണ്ണമായി. ചങ്ങനാശ്ശേരി, മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, കടുത്തുരുത്തി എന്നീ സ്ഥലങ്ങളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ പ്രകടനം നടത്തി. അക്രമം മുന്‍കൂട്ടിക്കണ്ട് വന്‍സുരക്ഷ സന്നാഹമാണ് പൊലിസ് ഒരുക്കിയിരുന്നത്.
കടപ്ലാമറ്റം, മരങ്ങാട്ടുപളളി, വെളിയന്നൂര്‍, ഉഴവൂര്‍, രാമപുരം, കൊഴുവനാല്‍, മുത്തോലി, കരൂര്‍, മീനച്ചില്‍, പാലാ നഗരസഭ എന്നിവിടങ്ങളില്‍ ഹര്‍ത്താല്‍ പൂര്‍ണ്ണമായിരുന്നു. പാലാ നഗരത്തിലും സമീപപ്രദേശങ്ങളിലും വാഹനഗതാഗതമുള്പ്പടെയുളള അവശ്യസര്‍വ്വീസുകള്‍ നടന്നില്ല. സ്വകാര്യബസ്സുകളും ടാക്സിവാഹനങ്ങളും ഹര്‍ത്താലില്‍ പങ്കെടുത്തു. ഓഫീസുകള്‍ തുറന്നുപ്രവര്‍ത്തിച്ചെങ്കിലും ഹാജര്‍നില വളരെ കുറവായിരുന്നു. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു.സ്കൂള്‍- കോളേജുകളും പ്രവര്‍ത്തിച്ചില്ല.
എല്‍ഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താലിനോടനുബന്ധിച്ച് നടന്ന പ്രകടനത്തില്‍ ഫഌക്സ് ബോര്‍ഡുകളും ഗതാഗത ബാരിക്കേഡുകളും തകര്‍ത്തു. മഹാറാണി ജംഗ്ഷനിലേയും സ്റ്റേഡിയം ജംഗ്ഷനിലേയും ബാരിക്കേഡുകളാണ് തകര്‍ത്തത്. ഇവ മറിച്ചിട്ട ശേഷം ചവിട്ടിയും മറ്റും തകര്‍ക്കുകയായിരുന്നു. യുഡിഎഫിന്റെ പേരില്‍ നഗരത്തില്‍ സ്ഥാപിച്ച ഫഌക്സ് ബോര്‍ഡുകളും വ്യാപകമായി തകര്‍ക്കപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: