തിരുവനന്തപുരം: ഇടതു സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ ജനജീവിതം ദുസ്സഹമായി. രാവിലെ ആറ് മുതല്‍ ആരംഭിച്ച ഹര്‍ത്താലില്‍ വാഹനങ്ങള്‍ നിരത്തിലിറക്കാനോ കടകമ്പോളങ്ങള്‍ തുറക്കാനോ സമരാനുകൂലികള്‍ അനുവദിച്ചില്ല. മിക്കയിടങ്ങളിലും അക്രമങ്ങളും നടന്നു. തിരുവനന്തപുരം ജില്ലയിലെ പല സ്ഥലങ്ങളിലും വാഹനങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായി. കണ്ണൂര്‍ ജില്ലിയിലാണ് കൂടുതല്‍ അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
തിരുവനന്തപുരത്ത് ശ്രീകാര്യത്തും കഴക്കൂട്ടത്തും സ്വകാര്യവാഹനത്തിനും ചരക്ക് ലോറിക്കും നേരെ കല്ലേറുണ്ടായി. സമരക്കാരുടെ കല്ലേറില്‍ ലോറിഡ്രൈവറുടെ കണ്ണിന് പരിക്കേറ്റു. എം.എ.വാഹിദ് എം.എല്‍.എയുടെ ഓഫിസിനു നേരെയും കല്ലേറുണ്ടായി.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തിരുവനന്തപുരത്ത് ആര്‍സിസിയിലേക്കും മെഡിക്കല്‍കോളജിലേക്കും എത്തിയ രോഗികളാണ് ഏറെ വലഞ്ഞത്. രോഗികളെ അസ്പത്രിക്കളിലെത്തിക്കാന് പൊലീസ് രണ്ട് വാഹനങ്ങള്‍ ഒരുക്കിയിരുന്നെങ്കിലും യാത്രക്കാരുടെ തിരക്കുമൂലം നാലുബസില് ഉള്‍ക്കൊള്ളാവുന്നത്ര യാത്രക്കാരാണ് രണ്ട് ബസുകളിലായി യാത്ര ചെയ്തത്. മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന പലശസ്ത്രക്രിയകളും യാഥാസമയങ്ങളില്‍ രോഗികള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കാത്തതിനാല്‍ മുടങ്ങി.
ഹോട്ടലുകള്‍ തുറക്കാതിരുന്നതിനാല്‍ ഭക്ഷണവും വെള്ളവും ലഭിക്കാതെ രോഗികള്‍ ഉള്പെടെയുള്ളവര് വലഞ്ഞു. പത്തുമണിയോടുകൂടി സെക്രട്ടറിയേറ്റിലേക്ക് എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. മാര്‍ച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍ പൊലീസ് തടഞ്ഞു. തുടര്‍ന്ന് സിപിഐ സംസ്ഥാനസെക്രട്ടറി പന്ന്യന്‍ രവീന്ദ്രന് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. മാര്‍ച്ചിന് ശേഷം സിപിഎം ജില്ലാസെക്രട്ടറി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ എംജി റോഡില്‍ സമരാനുകൂലികള്‍ കുത്തിയിരുന്നതിനെ തുടര്‍ന്ന് ഇരചക്രവാഹനയാത്രകള് പോലും തടസപ്പെട്ടു.
വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞു കിടന്നു. കെ എസ്.ആര്.ടി.സി-സ്വകാര്യ ബസുകള്‍ ഒന്നും തന്നെ സര്‍വീസ് നടത്തിയില്ല. ഓട്ടോറിക്ഷ, ടാക്സികള്‍, ലോറികള്‍ എന്നിവയും നിരത്തിലിറങ്ങിയില്ല. അപൂര്‍വം സ്വകാര്യവാഹനങ്ങളും ഇരുചക്ര വാഹനങ്ങളും മാത്രമാണു നിരത്തിലിറങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: