തിരുവനന്തപുരം: സോളാര്‍ പ്രശ്നത്തില്‍ പ്രതിപക്ഷം തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സത്യത്തെ പൂര്‍ണമായി തമസ്ക്കരിച്ചു കൊണ്ടുള്ള രാഷ്ട്രീയ ഗൂഢാലോചനയാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാഷ്ട്രീയ നിരാശ ബാധിച്ചവര്‍ ഏതുവിധേനെയും സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനാണ് ശ്രമിക്കുന്നത്. കുറഞ്ഞ ഭൂരിപക്ഷമുള്ള സര്‍ക്കാര്‍ പെട്ടെന്ന് വീഴുമെന്ന് പ്രചരിപ്പിച്ചു. അധികാരത്തില്‍ വന്ന ശേഷം നടന്നെ തെരഞ്ഞെടുപ്പുകലില്‍ യുഡിഎഫ് വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ഇതിലെല്ലാമുള്ള നിരാശയാണ് പ്രതിപക്ഷത്തിനെന്ന് മുഖ്യമന്ത്രി ആരോപിച്ചു.
സോളാര്‍ വിവാദത്തില്‍ താന്‍ പറഞ്ഞതൊന്നും മാറ്റിപ്പറഞ്ഞിട്ടില്ലെന്നും ഏതെങ്കിലും വിധത്തില്‍ അധികാരത്തില്‍ കടിച്ചുതൂങ്ങണമെന്ന ആഗ്രഹമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗൂഢാലോചനയ്ക്കു മുന്നില്‍ കീഴടങ്ങുന്നതു സത്യത്തോടു കാട്ടുന്ന അനീതിയാണ്. സത്യം കണ്ടെത്താനാണു താന്‍ നില്‍ക്കുന്നത്. പ്രതികളെ പിടികൂടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്നാല്‍ രാഷ്ട്രീയ പ്രതിയോഗികളെ ഉള്പ്പെടുത്താനാവുമോയെന്നാണു പ്രതിപക്ഷം നോക്കുന്നത് – മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
പത്തുദിവസം ഒരേവിഷയത്തില്‍ സഭയില്‍ ചര്‍ച്ച നടന്നു. അന്നെല്ലാം ഇതേക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് ഇന്നും പറയാനുള്ളത്. ഈ കേസില്‍ തന്നെ ബന്ധപ്പെടുത്താനുള്ള നീക്കങ്ങളാണു നടന്നത്. സര്‍ക്കാരിന്റെ പ്രഥമപരിഗണന ഈ ക്രിമിനല്‍ കേസിലെ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരികയെന്നതാണ്. മാധ്യമങ്ങളില്‍ സിബിഐ അന്വേഷണത്തെക്കുറിച്ചു പരാമര്‍ശങ്ങള്‍ വന്നപ്പോള്‍ എന്തിനാണു പ്രതിപക്ഷം എതിര്‍ത്തത്. അന്വേഷണത്തെ അട്ടിമറിക്കാനാണെന്നായിരുന്നു ആക്ഷേപം. അതിനര്‍ഥം, ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ അവര്‍ തൃപ്തരാണെന്നാണ്.
അന്വേഷണം ഏറ്റവും വേഗത്തില്‍ പൂര്‍ത്തിയാക്കും. യഥാര്‍ഥ പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരും. അതിനു ശേഷം പ്രതിപക്ഷത്തിന് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ തുറന്ന മനസോടെ അംഗീകരിക്കാം. മുഖ്യമന്ത്രിയെ വന്നുകണ്ടതിന്റെ വിശ്വാസത്തിലാണു പണം നഷ്ടപ്പെട്ടതെന്നു ശ്രീധരന്‍നായര്‍ക്കു പരാതിയുണ്ടെങ്കില്‍ അദ്ദേഹം ആദ്യം വരേണ്ടതു തന്റെയടുത്തേക്കല്ലേയെന്നും ഉമ്മന്‍ചാണ്ടി ചോദിച്ചു. എന്നാല്‍ അദ്ദേഹം പിന്നീട് എന്നെ കാണാന്‍ ശ്രമിച്ചിട്ടേയില്ല.
മാര്‍ച്ച് മൂന്നിനു പരാതിക്കാരന് ഈ കേസിലെ പ്രതികള്‍ക്ക് അഭിഭാഷകന് മുഖേന അയച്ച ആര്ബിട്രേഷന് നോട്ടീസില്‍ തന്നെക്കുറിച്ചു യാതൊരു പരാമര്‍ശവുമില്ല. തന്നെ കാണാന്‍ വരുന്നതിനു മുന്‍പ് അതായത് ജൂണ്‍ 22ന് ഈ പദ്ധതിയെക്കുറിച്ചു ചര്‍ച്ച നടത്തി 25ന് എംഒയു സൈന്‍ ചെയ്യുകയും 40 ലക്ഷത്തിന്റെ ചെക്കുകളും നല്‍കുകയും ചെയ്തിരുന്നു. ഇക്കാര്യങ്ങളെല്ലാം ആ നോട്ടീസിലുണ്ട്. അന്ന് ഈ കേസിന് യാതൊരു രാഷ്ട്രീയ സാഹചര്യവുമില്ല. പിന്നീടാണു പത്തനംതിട്ട കോടതിയില്‍ ശ്രീധരന് നായര്‍ പരാതി നല്‍കുന്നത്. ആ പെറ്റീഷന് തയാറാക്കിയ ശേഷം മുഖ്യമന്ത്രിയുടെയും എന്ന വരി മുകളില്‍ എഴുതിചേര്‍ക്കുകയായിരുന്നു. മുഖ്യമന്ത്രിയെ പ്രതിയാക്കാന്‍ നല്കുന്ന പരാതിയില്‍ ആരെങ്കിലും ലളിതമായി പേര് എഴുതിച്ചേര്ക്കുമോയെന്ന് ഉമ്മന്‍ചാണ്ടി ചോദിച്ചു.
ചെങ്ങന്നൂരില്‍ പൊലീസിന് മൊഴിനല്‍കിയപ്പോഴും താന്‍ പറഞ്ഞ കാര്യങ്ങളെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണു ശ്രീധരന് നായര്‍ മാധ്യമങ്ങളോടു പറഞ്ഞത്. ആ മൊഴിയിലും എന്നെ കുറ്റപ്പെടുത്തിയിട്ടില്ല. തന്റെ ഓഫിസിലെ ക്ലര്‍ക്കായ ജോപ്പനെ അറസ്റ്റ് ചെയ്തപ്പോഴാണ് പിന്നീട് ഈ കേസിലെ ഗൂഢാലോചന ആരംഭിച്ചത്. തന്നെയും കൂടി ഉള്‍പ്പെടുത്തുക എന്നതായിരുന്നു പ്രതിപക്ഷത്തിന്റെ മോഹം. ഇതിന്റെ ഭാഗമായാണു കോടതിയില്‍ നല്കിയ 164 സ്റ്റേറ്റ്മെന്റ്. ഏതായാലും സത്യം ജയിക്കും. മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: