തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതികളായ ബിജു രാധാകൃഷ്ണനുമായും സരിതാനായരുമായും സി.പി.എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരിക്ക് ബന്ധമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് എം.എം ഹസന്. ബിജു രാധാകൃഷ്ണന്റെ ആദ്യ ഭാര്യ രശ്മിയുടെ കൊലപാതകം സംബന്ധിച്ച കേസ് തേയ്ച്ചു മായ്ച്ചു കളയാന്‍ കഴിഞ്ഞ ഇടതുമുന്നണി സര്‍ക്കാര്‍ ശ്രമിച്ചത് ഇതുമൂലമാണെന്നും ഹസന് പറഞ്ഞു.
തട്ടിപ്പ് സംഘത്തിന് കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ അങ്കിള്‍ ഭരണമായിരുന്നുവെന്നും എം.എം ഹസന് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രശ്മിയുടെ മരണം സംബന്ധിച്ച ഫോറന്‍സിക് റിപ്പോര്‍ട്ട് ഒളിപ്പിച്ചു വച്ചത് ബിനീഷുമായുള്ള ബന്ധം കൊണ്ടാണ്. ബിനീഷ് കോടിയേരിക്ക് പോലീസുകാരുമായുള്ള ബന്ധം എല്ലാവര്ക്കും അറിയാവുന്നതാണ്. കോടിയേരി ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട 14 കേസുകളാണ് തേച്ചു മായ്ച്ചു കളഞ്ഞതെന്നും ഹസന് പറഞ്ഞു.
ശ്രീധരന് നായര്‍ മൊഴിമാറ്റിയതിനു പിന്നില്‍ സി.പി.എം ഗൂഢാലോചന നടത്തി. കോടിയേരി ബാലകൃഷ്ണന്, എളമരം കരിം, തോമസ് ഐസക്ക് എന്നിവരാണു ഗൂഢാലോചന നടത്തിയത്. അക്രമം കൊണ്ടും ഭീഷണി കൊണ്ടും സര്‍ക്കാറിനെ തകര്‍ക്കാമെന്ന് എല്‍.ഡി.എഫ് മോഹിക്കേണ്ട. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും യു.ഡി.എഫും മുഖ്യമന്ത്രിക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം നടത്തിയ ഹര്‍ത്താല്‍ വാണിജ്യ വ്യവസായ മേഖലക്ക് മാത്രം 900കോടി രുപയുടെ നഷ്ടമുണ്ടാക്കി. നാശനഷ്ടങ്ങള്‍ക്ക് എല്‍.ഡി.എഫില്‍ നിന്നു തന്നെ നഷ്ടപരിഹാരം ഈടാക്കാന്‍ ഹൈക്കോടതി സ്വമേധയാ ഇടപെടണമെന്നും ഹസന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: