കണ്ണൂര്‍ : സോളാര്‍ തട്ടിപ്പ് കേസില്‍ ജുഡീഷ്യല്‍ അന്വേഷണത്തിനോ സിബിഐ അന്വേഷണത്തിനോ സര്‍ക്കാര്‍ എതിരല്ലെന്ന് മന്ത്രി കെ.സി ജോസഫ്.
കേസില്‍ ജുഡീഷ്യല്‍ അന്വേഷണം വേണ്ടെന്ന് വെച്ചിട്ടില്ലെന്നും പോലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ തീരുമാനമെടുക്കുമെന്നും മന്ത്രി കണ്ണൂരില്‍ പറഞ്ഞു.
തട്ടിപ്പിനെ കുറിച്ച് നടക്കുന്ന പൊലീസ് അന്വേഷണം ഏതാണ്ട് അവസാനിക്കാറായി. അന്വേഷണം പൂര്‍ത്തിയായ ശേഷം സര്‍ക്കാര്‍ ഏത് തരത്തിലുള്ള അന്വേഷണത്തിനും തയ്യാറായാണെന്നും മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു.
പൊലീസ് അന്വേഷണം മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നത്. നിയമസഭയില്‍ പോലും പ്രതിപക്ഷം ഇതേക്കുറിച്ച് പരാതിപ്പെട്ടിട്ടില്ല. അങ്ങനെയൊരു സാഹചര്യത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ പ്രതിപക്ഷം അനുവദിക്കുകയാണ് വേണ്ടത്.
സോളാര്‍ കേസിന്റെ പേരില്‍ മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിലാക്കി രാജി വയ്പിക്കാന്‍ പ്രതിപക്ഷം വച്ച വെള്ളം അങ്ങ് വാങ്ങി വച്ചോളാനും ജോസഫ് പറഞ്ഞു. മുഖ്യമന്ത്രിക്ക് ജനങ്ങളുടെയും പാര്‍ട്ടിയുടെയും മുന്നണിയുടെയും പിന്തുണയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സോളാര്‍ കേസുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതിയില്‍ എത്തിയപ്പോള്‍ തീരുമാനം അറിയിക്കാന്‍ സര്‍ക്കാര്‍ രണ്ടാഴ്ച്ചത്തെ സമയം ചോദിച്ചിരുന്നു.
ഈ സാഹചര്യത്തില്‍ കൂടിയാണ് ഏത് അന്വേഷണത്തിനും സര്‍ക്കാര്‍ എതിരല്ല എന്ന് മന്ത്രിയും മുഖ്യമന്ത്രിയുടെ വിശ്വസ്തനുമായ കെ.സി. ജോസഫ് പ്രതികരിച്ചത്.
എന്നാല്‍ ഈ പ്രസ്താവന മണിക്കൂറുകള്‍ക്കകം മന്ത്രി കെ.സി.ജോസഫ് തിരുത്തുകയും ചെയ്തു. മന്ത്രിയുടെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് എം.എല്‍.എമാരും കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും രംഗത്ത് വന്നതോടെയായിരുന്നു മന്ത്രിയുടെ ഓഫീസ് തിരുത്തുമായി വാര്‍ത്താക്കുറിപ്പ് ഇറക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: