ന്യൂദല്‍ഹി: ഇസ്രത്ത് കേസില്‍ രാഷ്ട്രീയ പ്രേരിതമായി പ്രവര്‍ത്തിക്കുന്ന ഇപ്പോഴത്തെ സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ വ്യാജരേഖകള്‍ ചമയ്ക്കാന്‍ വിദഗ്ധനാണെന്ന് റിപ്പോര്‍ട്ട്. അന്വേഷണ ചുമതല വഹിച്ചിട്ടുള്ള കാലത്തെ നിരവധി കേസുകളില്‍ വ്യാജരേഖകള്‍ ചമച്ചതടക്കമുള്ള ആരോപണങ്ങള്‍ സിന്‍ഹയ്ക്കെതിരെ ഉയര്‍ത്തിയിരിക്കുകയാണ്.
ഏറ്റവും അവസാനം കല്‍ക്കരി അഴിമതിക്കേസില്‍ സുപ്രീംകോടതിയില്‍ നിന്നും പോലും സിന്‍ഹയുടെ നിലപാടിന് കടുത്ത വിമര്‍ശനം ഉയര്‍ന്നു. ഒരേ സമയം നിരവധി യജമാനന്മാര്‍ക്കായി ജോലി ചെയ്യുന്ന സിബിഐ കൂട്ടിലടച്ച തത്തയാണെന്നും സുപ്രീംകോടതി കുറ്റപ്പെടുത്തിയിരുന്നു.
ബീഹാര്‍ മുഖ്യമന്ത്രിയായിരുന്ന ലാലുപ്രസാദ് യാദവ് പ്രതിയായ 1996ലെ കാലിത്തീറ്റ കുംഭകോണ കേസ് അട്ടിമറിച്ചത് സിന്‍ഹയാണെന്ന് തെളിവുകള്‍ ചൂണ്ടിക്കാട്ടുന്നു. ബീഹാറിലെ ബിജെപി നേതാവ് സുശീല്‍കുമാര്‍ മോദി പാട്ന ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത പൊതുതാത്പര്യ ഹര്‍ജിയിലാണ് കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. കേസ് ആദ്യം അന്വേഷിച്ച സിബിഐ ജോയിന്റ് ഡയറക്ടര്‍ യു.എന്‍. ബിശ്വാസിനെ വെട്ടി ഡിഐജിയായിരുന്ന രഞ്ജിത് സിന്‍ഹ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അന്ന് ബിശ്വാസിനോട് മാറി നില്ക്കാന് ആവശ്യപ്പെട്ട സിബിഐ ഡയറക്ടര്‍ ജോഗീന്ദര്‍ സിംഗ് സിന്‍ഹയോട് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. സിന്‍ഹ റിപ്പോര്‍ട്ടില്‍ വെള്ളം ചേര്‍ത്തതു കാരണം ആരോപിച്ചിരുന്ന ഗൂഢാലോചനക്കുറ്റം തെളിയിക്കപ്പെടാതെ പോയി. എന്നാല്‍ യഥാര്‍ഥ റിപ്പോര്‍ട്ട് ഫയല്‍ ചെയ്തിരുന്നെങ്കില്‍ സ്ഥിതി മറ്റൊന്നാകുമായിരുന്നെന്ന് ബിശ്വാസ് ചൂണ്ടിക്കാട്ടിയിരുന്നു. കാലിത്തീറ്റ അഴിമതി അന്വേഷണ റിപ്പോര്‍ട്ടില്‍ സിബിഐ വന്‍ മാറ്റങ്ങള്‍ വരുത്തിയതായി 1996 ഒക്ടോബര്‍ 4, 5 തീയതികളിലെ ഹിന്ദുസ്ഥാന്‍ ടൈംസ് പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
റിപ്പോര്‍ട്ട് പരിശോധിച്ച ഹൈക്കോടതി ജസ്റ്റിസുമാരായ എസ്.എന്‍. ഝായും എസ്.ജെ. മുഖോപാധ്യായയും സിബിഐയെ കണക്കിന് ശാസിച്ചിരുന്നു. ബിശ്വാസിനെ വിളിച്ചു വരുത്തി യഥാര്‍ഥ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. തുടര്‍ന്ന് സിന്‍ഹയുടെ റിപ്പോര്‍ട്ട് തള്ളിയ കോടതി ഒരുഘട്ടത്തില്‍ സിബിഐ ഡയറക്ടര്‍ ജോഗീന്ദര്‍ സിംഗിനെതിരെ അന്വേഷണം നടത്തുമെന്ന് മുന്നറിയിപ്പ് നല്കി. താന്‍ സിന്‍ഹയ്ക്ക് നിര്‍ദേശമൊന്നും നല്‍കിയിരുന്നില്ലെന്നും അന്വേഷണത്തില്‍ ഇടപെട്ടിട്ടില്ലെന്നും ജോഗീന്ദര്‍ ബോധിപ്പിച്ചെങ്കിലും പാട്ന ഹൈക്കോടതി വിശ്വസിച്ചില്ല.
ഹൈക്കോടതിയുടെ ഇടപെടല്‍ സിബിഐയുടെ സംവിധാനത്തിന് ഭീഷണി സൃഷ്ടിക്കുന്നെന്ന് കാട്ടി ജോഗീന്ദര്‍ സിംഗ് സുപ്രീംകോടതിയെ സമീപിക്കുകപോലും ചെയ്തിരുന്നു. എന്നാല്‍ ഹൈക്കോടതി രൂക്ഷമായ ഭാഷയില്‍ സിബിഐ ഡയറക്ടറെയും വ്യാജ റിപ്പോര്‍ട്ട് സമര്‍പ്പിച്ച രഞ്ജിത് സിന്‍ഹയെയും ശാസിക്കുകയാണ് ഉണ്ടായത്.
2012ല്‍ രഞ്ജിത് സിന്‍ഹയെ സിബിഐ ഡയറക്ടറായി നിയമിച്ചത് വന്‍ വിവാദത്തിന് വഴിവച്ചിരുന്നു. ലോക്സഭയിലെയും രാജ്യസഭയിലെയും പ്രതിപക്ഷ നേതാക്കള്‍ ഇതിനെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ലോക്പാല്‍ ശുപാര്‍ശ അനുസരിച്ച് സിബിഐ മേധാവിയെ നിശ്ചയിക്കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാല്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ് ആവശ്യം തള്ളി. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ബിജെപി നേതാവ് സുശീല്കുമാറും മോദിയും രഞ്ജിത് സിന്‍ഹയ്ക്കെതിരെ ശക്തമായ നിലപാടുകളുമായി അന്ന് രംഗത്തു വന്നിരുന്നു.
ആരോപണ വിധേയനായ പി.ജെ. തോമസിനെ മുഖ്യ വിജിലന്‍സ് കമ്മീഷണറായി നിയമിക്കാന്‍ യുപിഎ സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും സുപ്രീംകോടതിയുടെ ഇടപെടല്‍ മൂലം നടന്നില്ല. കോടതിയുടെ ഇടപെടല്‍ മൂലം 2011 മാര്‍ച്ച് 3ന് തോമസിന് സ്ഥാനം രാജിവയ്ക്കേണ്ടി വന്നു. എന്നാല്‍ സുപ്രീംകോടതി കഠിനമായി ശാസിച്ചിട്ടുപോലും രഞ്ജിത് സിന്‍ഹയെ സിബിഐ മേധാവി സ്ഥാനത്ത് നിന്നും നീക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല. കേന്ദ്രസര്‍ക്കാരിന്റെ പ്രതിച്ഛായ പൂര്‍ണമായി നഷ്ടപ്പെടുമ്പോഴും ആരോപണവിധേയരും കളങ്കിതരുമായ ഉദ്യോഗസ്ഥരെ പ്രധാനസ്ഥാനങ്ങളില്‍ സംരക്ഷിക്കുകയാണ് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: