ന്യൂദല്‍ഹി: ഇസ്രത്ത് ജഹാന് ഏറ്റുമുട്ടല്‍ കേസിലെ സിബിഐ അന്വേഷണത്തിനെതിരെ ഗുരുതര പരാതിയുമായി മുന്‍ ആഭ്യന്തരവകുപ്പ് ഉദ്യോഗസ്ഥന് രംഗത്ത്. കേസില്‍ തെറ്റായ മൊഴി നല്കാന് സിബിഐ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിക്കുന്നതായും തനിക്കു സംരക്ഷണം നല്‍കണമെന്നുമാവശ്യപ്പെട്ടാണ് ആഭ്യന്തരമന്ത്രാലയത്തിന് പരാതി നല്‍കിയിരിക്കുന്നത്. ആഭ്യന്തരമന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ കേസില്‍ ഉള്‍പ്പെടുത്താനാണ് സിബിഐ ശ്രമിക്കുന്നതെന്നും പരാതിയില്‍ പറയുന്നു. സിബിഐ അന്വേഷണ സംഘത്തില്‍നിന്നും ഒഴിവാക്കിയ വിവാദ ഉദ്യോഗസ്ഥന് സതീഷ് വര്‍മയ്ക്കെതിരെയും പരാതിയില്‍ പരാമര്‍ശങ്ങളുണ്ട്.
ആഭ്യന്തരമന്ത്രാലയത്തിലെ മുന്‍ അണ്ടര്‍സെക്രട്ടറി ആര്.വി.എസ്. മണിയാണ് പരാതിക്കാരന്. ഇസ്രത്ത് ജഹാനും കൂട്ടരും തീവ്രവാദികളാണെന്ന് ഗുജറാത്ത് ഹൈക്കോടതിയില്‍ ആഭ്യന്തരമന്ത്രാലയത്തിനു വേണ്ടി 2009 ആഗസ്ത് 6ന് സത്യവാങ്മൂലം സമര്‍പ്പിച്ചത് അന്ന് അണ്ടര്‍ സെക്രട്ടറിയായിരുന്ന മണിയായിരുന്നു. എന്നാല്‍ ഇതിനുശേഷം സപ്തംബര്‍ 30ന് തിരുത്തിയ സത്യവാങ്മൂലം ആഭ്യന്തരവകുപ്പ് നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട രഹസ്യരേഖകള്‍ മന്ത്രാലയത്തോട് സിബിഐ ആവശ്യപ്പെട്ടെങ്കിലും നല്കാന് ആഭ്യന്തരവകുപ്പ് തയ്യാറായിട്ടില്ല. സിബിഐക്ക് ഫയലുകള്‍ കൈമാറുന്നതു സംബന്ധിച്ച് നിയമമന്ത്രാലയത്തിന്റെ ഉപദേശം തേടിയിരിക്കുകയാണ് ആഭ്യന്തരമന്ത്രാലയം. വലിയ ഗൂഢാലോചന കേന്ദ്ര ആഭ്യന്തരമന്ത്രാലയം കേന്ദ്രീകരിച്ച് ഇസ്രത്ത് ജഹാന് കേസില്‍ നടന്നിട്ടുണ്ടെന്നാണ് ഇതെല്ലാം നല്കുന്ന സൂചന.
സിബിഐ പറയുന്നതിനനുസരിച്ച് മൊഴി നല്കാന് നിര്‍ബന്ധിക്കുന്നതായി ആര്.വി.എസ്. മണി ആഭ്യന്തരമന്ത്രാലയത്തിനു നല്കിയ പരാതിയില്‍ പറയുന്നു. വീണ്ടും ചോദ്യം ചെയ്യുന്നതിനായി സിബിഐ വിളിച്ചാല്‍ അഭിഭാഷകനൊപ്പം ഹാജരാകാന്‍ അനുവദിക്കണമെന്നും സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷണറുടെ മുന്നില്‍ മാത്രമേ ചോദ്യം ചെയ്യലിനു വിധേയനാകൂ എന്നുമാണ് മണിയുടെ പരാതിയിലെ ആവശ്യം. സിബിഐക്കെതിരെയുള്ള മണിയുടെ പരാതിയില്‍ അന്വേഷണം നടത്താന്‍ ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.
എന്നാല്‍ ഇസ്രത്ത് ജഹാന് ഏറ്റുമുട്ടല്‍ കേസിലെ നിര്‍ണായക ഫയല്‍ സിബിഐക്കു കൈമാറാന്‍ ആഭ്യന്തരമന്ത്രാലയം തയ്യാറായേക്കില്ല. ആദ്യം തയ്യാറാക്കിയ സത്യവാങ്മൂലത്തില്‍ ഇസ്രത്ത ജഹാനും കൂട്ടരും തീവ്രവാദികളാണെന്നായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിലപാട്. രണ്ടു മാസങ്ങള്‍ക്കു ശേഷം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഇസ്രത്തും കൂട്ടരും ഭീകരരാണെന്നു തെളിയിക്കാന്‍ വേണ്ട വിവരങ്ങളില്ലെന്നായിരുന്നു നിലപാട് സ്വീകരിച്ചത്. ഇതുമായി ബന്ധപ്പെട്ട രഹസ്യ രേഖകള്‍ സിബിഐക്ക് കൈമാറേണ്ടെന്നാണ് മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. ഇസ്രത്ത് കേസിലെ രാഷ്ട്രീയ ഇടപെടലുകള്‍ വ്യക്തമാക്കുന്ന വിവരങ്ങള്‍ പുറത്തു പോകുന്നത് കേന്ദ്രസര്‍ക്കാര്‍ തടയുകയാണെന്ന് വ്യക്തം.
എസ്.സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: