ന്യൂദല്‍ഹി: കേരളത്തില്‍ നേതൃമാറ്റമുണ്ടാകില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഉറപ്പ് നല്കി. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിലാണ് സോണിയ ഈ ഉറപ്പ് നല്കി. അതേസമയം കേരളത്തിലെ ഭരണതലത്തില്‍ സമീപകാലത്തുണ്ടായ വിവാദങ്ങളില്‍ സോണിയ ആശങ്കയും അതൃപ്തിയും രേഖപ്പെടുത്തി.
പാര്‍ട്ടിയെയും മുന്നണിയെയും ഒന്നിച്ചു കൊണ്ടു പോകാന്‍ രമേശിനൊപ്പം ഉമ്മന്‍ചാണ്ടിക്കും ബാദ്ധ്യതയുണ്ടെന്ന് സോണിയ ചൂണ്ടിക്കാട്ടി. കേരളത്തിലെ രാഷ്ട്രീയ സ്ഥിതിഗതികള്‍ സോണിയയെ അറിയിച്ചുവെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ അറിയിച്ചു. പാര്‍ട്ടിയെയും മുന്നണിയേയും ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് സോണിയ ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ച് ചര്‍ച്ച ചെയ്തിട്ടില്ല. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടത് കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്കും സോണിയാഗാന്ധിയും തമ്മിലാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. മുഖ്യമന്ത്രി രാവിലെ കേന്ദ്രമന്ത്രിമാരായ എ.കെ ആന്റണിയുമായും കെ.വി. തോമസുമായി കൂടിക്കാഴ്ച നടത്തി.
കൂടാതെ സംസ്ഥാനത്തിന്റെ മുകള്‍ വാസ്നിക്കുമായും കേരള വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ഭക്ഷ്യ സുരക്ഷ സംബന്ധിച്ച ചര്‍ച്ചയ്ക്കിടെ അദ്ദേഹം അഹമ്മദ് പട്ടേലുമായി സംസാരിച്ചു. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് മുഖ്യമന്ത്രി ദല്‍ഹിയിലെ കേരള ഹൗസിലെത്തിയത്. പ്രതിഷേധമുണ്ടാകുമെന്ന റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് കേരളഹൗസില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകര്‍ക്കും സന്ദര്‍ശകര്‍ക്കും കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മാധ്യമപ്രവര്‍ത്തകരെ തടഞ്ഞത് കേരളഹൗസിനു മുന്നില്‍ ചെറിയ സംഘര്‍ഷമുണ്ടാക്കി. ദല്‍ഹി പോലീസിനാണ് സുരക്ഷാ ചുമതല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: