പത്തനംതിട്ട: ആറന്മുളയിലെ നിര്‍ദ്ദിഷ്ട വിമാനത്താവള പദ്ധതി പൂര്‍ണമായും ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭാ സാമാജികരും സാംസ്കാരിക, സാമൂഹികപ്രവര്‍ത്തകരും പരിസ്ഥിതി പ്രവര്‍ത്തകരും പ്രധാനമന്ത്രിക്ക് നിവേദനം അയച്ചു. ഭരണപക്ഷത്ത് നിന്നുള്ള ആറ് എം.എല്‍.എമാരടക്കം 72 സാമാജികര്‍ നിവേദനത്തില്‍ ഒപ്പിട്ടു.
വി.ഡി.സതീശന്, ടി.എന്‍.പ്രതാപന്, ശ്രേയാംസ് കുമാര്‍, പാലോട് രവി, അഹമ്മദ് കബീര്‍, സി.പി.മുഹമ്മദ് എന്നിരാണ് പദ്ധതിയെ എതിര്‍ക്കുന്ന ഭരണപക്ഷ എം.എല്‍.എമാര്‍. സ്വന്തം കൈപ്പടയില്‍ പേരെഴുതിയാണ് എംഎല്‍എമാര്‍ ഒപ്പിട്ടത്. എംഎല്‍എമാരെ കൂടാതെ കോണ്‍ഗ്രസ് നേതാക്കളും സംസ്കാരിക നായകര്‍, സാമൂഹ്യ, പരിസ്ഥിതി പ്രവര്‍ത്തകര്‍, തദ്ദേശവാസികള്‍ അടക്കം 1,800ല്‍പരം പേര് നിവേദത്തില്‍ ഒപ്പിട്ടിട്ടുണ്ട്.
മണ്ണും വെള്ളവും സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള സമരത്തിന് ആറന്മുളയില് തുടക്കമാവുകയാണെന്ന് സമരം ഉദ്ഘാടനം ചെയ്ത കവയത്രി സുഗതകുമാരി പറഞ്ഞു. ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിന്റെ മുന്നില്‍ നിന്നും പ്രകടനമായെത്തി നിവേദനം തപാല്‍മാര്‍ഗമാണ് പ്രധാനമന്ത്രിക്ക് അയച്ചത്. ആറന്മുള വിമാനത്താവള പദ്ധതി വേഗത്തിലാക്കാന്‍ കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി നിയമഭേദഗതിക്കായി പ്രത്യേക യോഗം വിളിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രിക്ക് നിവേദനം അയച്ചത്.
കെജിഎസ് ഗ്രൂപ്പിന്റെ വിമാനത്താവള പദ്ധതിക്കെതിരേ സമരം തുടങ്ങിയിട്ട് ഇന്ന് 574 ദിവസങ്ങള്‍ പിന്നിട്ടു. ഇതിന്റെ ഭാഗമായി ആറന്മുളയില് പ്രതിഷേധ യോഗം ചേര്‍ന്നു. ആറന്മുളയില് വിമാനത്താവളത്തിന്റെ ആവശ്യമില്ല. കൃഷിയാണു പ്രദേശത്തിനു വേണ്ടത്. കൃഷി ഭൂമി തിരിച്ചു പിടിക്കുന്നതിനു പ്രക്ഷോഭം ശക്തമാക്കാനും യോഗം തീരുമാനിച്ചു.
2000 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന വിമാനത്താവളത്തിന്റെ നിര്‍മ്മാണ ചുമതല കെ.ജി.എസ് ഗ്രൂപ്പിനാണ്. എയര്‍ബസ് എ-300, ബോയിംഗ്-747 എന്നിവ ഇറക്കുവാന്‍ പാകത്തില്‍ വിമാനത്താവളം നിര്‍മ്മിക്കാനാണ് പദ്ധതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: