തിരുവനന്തപുരം: സോളാര്‍ തട്ടിപ്പില്‍ കൂടുതല്‍ പേര് ഇരകളായതായതിന്റെ വിവരങ്ങള്‍ നല്കുന്ന ഡയറിയുടെ പകര്‍പ്പും പട്ടികയും പുറത്തുവന്നു. ബിജു രാധാകൃഷ്ണന്റെ ഡയറിയുടെ പകര്‍പ്പും സരിത എസ്. നായര്‍ തയ്യാറാക്കിയ പട്ടികയുമാണ് പുറത്തുവന്നത്.
50 ലക്ഷംവരെ നഷ്ടപ്പെട്ടവരുടെ പേരുവിവരങ്ങള്‍ ഇതിലുണ്ട്. തട്ടിപ്പിനിരയായവരില്‍ മിക്കവരും പരാതി നല്‍കാതെ വിവരം രഹസ്യമായി വച്ചിരിക്കുകയായിരുന്നു. ബിജുവിന്റെ ഡയറിയില്‍ 35 പേരും സരിതയുടെ ലിസ്റ്റില്‍ 100 പേരുമാണുള്ളത്. 70,000 മുതല്‍ 50 ലക്ഷം രൂപ വരെ നഷ്ടപ്പെട്ടവര്‍ പട്ടികയിലുണ്ട്.
സോളാര്‍ തട്ടിപ്പ് 10 കോടി രൂപയുടെ മാത്രം അഴിമതിയാണെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്നലെ അവകാശപ്പെട്ടത്. മുഖ്യമന്ത്രിയുടെ വാദങ്ങള്‍ പൊളിക്കുന്ന തരത്തിലുള്ള തെളിവുകളാണ് ഇന്ന് പുറത്തു വന്നത്. ജയിലില്‍നിന്ന് പുറത്തുവന്നാല്‍ പണം നല്‍കാമെന്ന് ഇതിനിടെ പലര്‍ക്കും സരിത വാഗ്ദാനം നല്‍കിയതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ഉള്ള സരിത നേരിട്ടും അഭിഭാഷകന് മുഖേനയും പണം തിരികെ നല്കി കേസ് ഒതുക്കി തീര്‍ക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. കസ്റ്റഡിയിലിരിക്കുമ്പോഴും ഇടപാടുകാരുമായി സരിത സംസാരിച്ചത് ഗുരുതര വീഴ്ചയായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: