ന്യൂദല്‍ഹി: സംസ്ഥാന സര്‍ക്കാരിന്റെ പ്രതിച്ഛായ മോശമാണെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി ഉമ്മന്‍ചാണ്ടിയെ നേരിട്ടറിയിച്ചു. പ്രശ്നങ്ങള്‍ എത്രയും പെട്ടെന്ന് പരിഹരിക്കണമെന്നും പാര്‍ട്ടിയിലെ ഐക്യം എന്തു വിലകൊടുത്തും സംരക്ഷിക്കണമെന്നും സോണിയാഗാന്ധി നിര്‍ദ്ദേശം നല്കി.
നേതൃമാറ്റമുണ്ടാകില്ലെന്നും ഉമ്മന്‍ചാണ്ടി തന്നെ മുഖ്യമന്ത്രി സ്ഥാനത്തു തുടരുമെന്നും വ്യക്തമാക്കിയ സോണിയാഗാന്ധി വിവാദങ്ങള്‍ ഒഴിവാക്കണമെന്ന നിര്‍ദ്ദശവും നല്‍കിയിട്ടുണ്ട്. സോളാര്‍ വിഷയങ്ങളുടെ പശ്ചാത്തലത്തില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഉമ്മന്‍ചാണ്ടിക്ക് സോണിയയുടെ വിമര്‍ശനം നേരിടേണ്ടി വന്നത്. കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം ഉമ്മന്‍ചാണ്ടി കൂടിക്കാഴ്ചയില്‍ വിശദീകരിച്ചു.
മന്ത്രിസഭയുടെ പ്രതിച്ഛായ നന്നാക്കണമെന്ന നിര്‍ദ്ദേശം സോണിയ നല്‍കിയതായി കൂടിക്കാഴ്ചയ്ക്കു ശേഷം പുറത്തിറങ്ങിയ ഉമ്മന്‍ചാണ്ടി സമ്മതിച്ചു. കോണ്‍ഗ്രസ്,യുഡിഎഫ് ഐക്യം നിലനിര്‍ത്തണമെന്ന നിര്‍ദ്ദേശവും നല്‍കിയെന്ന് ഉമ്മന്‍ചാണ്ടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
നേതൃമാറ്റമുണ്ടാകില്ലെന്ന തീരുമാനം കൂടിക്കാഴ്ചയില്‍ ഉണ്ടായെങ്കിലും മന്ത്രിസഭാ പുനഃസംഘടന അധികം വൈകാതെ ഉണ്ടാകുമെന്ന് സൂചനയുണ്ട്. പുനഃസംഘടന സംബന്ധിച്ച് സോണിയയുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാല്‍ ഹൈക്കമാന്റ് പുനഃസംഘടന വേണമെന്ന നിലപാടിലേക്കെത്താന്‍ സാധ്യതയുണ്ട്. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല മന്ത്രിസഭയിലെത്താതെ പ്രശ്നങ്ങള്‍ അവസാനിക്കില്ലെന്ന എ.കെ.ആന്റണിയുടെ നിലപാടാണ് പുനഃസംഘടനയേപ്പറ്റി സോണിയയെ ചിന്തിപ്പിക്കുന്ന പ്രധാന കാരണം.
പാര്‍ട്ടിയിലെ ഐക്യം എന്തുവിലകൊടുത്തും സംരക്ഷിക്കണമെന്ന സോണിയാ നിര്‍ദ്ദേശം ഉമ്മന്‍ചാണ്ടിക്കും എഗ്രൂപ്പിനുമുള്ള താക്കീതുകൂടിയാണ്. പൊതു തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ പ്രശ്നങ്ങള്‍ ഉടനടി പരിഹരിക്കാനാണ് കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്കിന് ഇക്കാര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള നിര്‍ദ്ദേശവും സോണിയ നല്‍കിയിട്ടുണ്ട്. മുകുള്‍ വാസ്നിക്ക് 15ന് കേരളത്തിലെത്തും.
ഇതിനിടെ മന്ത്രിസഭയിലേക്കില്ലെന്ന നിലപാട് കെപിസിസി പ്രസിഡന്റ് വീണ്ടും ആവര്‍ത്തിച്ചത് ഹൈക്കമാന്റ് ദൗത്യം ദുഷ്ക്കരമാക്കിയിരിക്കുകയാണ്. പാര്‍ട്ടിയും സര്‍ക്കാരും രണ്ടു തട്ടിലായി പോകുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വലിയ തോല്‍വി കോണ്‍ഗ്രസിനുണ്ടാകും. ഇത്തരത്തിലുള്ള പ്രതികരണങ്ങള്‍ കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യമായി പറഞ്ഞുതുടങ്ങിയിട്ടുമുണ്ട്. വിവാദങ്ങള്‍ സംസ്ഥാന ഭരണത്തെ നിശ്ചലമാക്കിയെന്ന ഘടകകക്ഷികളുടെ ആക്ഷേപവും ഉമ്മന്‍ചാണ്ടി നേരിടേണ്ടിവരുന്നുണ്ട്.
എന്നാല്‍ വിവാദങ്ങളുടെ സത്യാവസ്ഥ, എല്ലാം അവസാനിച്ചു കഴിയുമ്പോള്‍ ജനങ്ങള്‍ക്ക് മനസ്സിലാകുമെന്ന് ഇന്നലെ ഉച്ചയ്ക്ക് ക്യാമറകള്‍ ഒഴിവാക്കി കേരളാഹൗസില്‍ മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പ്രവര്‍ത്തന ശൈലി മാറ്റില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
തനിക്കെതിരെ ഉയര്‍ന്ന ആക്ഷേപങ്ങളെല്ലാം കള്ളമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. സത്യം തിരിച്ചറിയണമെന്ന ഉദ്ദേശ്യമാണ് സിപിഎമ്മിനുള്ളതെങ്കില് സിസിടിവി പരിശോധനയുമായി സഹകരിക്കുകയാണ് ചെയ്യേണ്ടത്. പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ ചതിച്ചെന്നു പറയാനാവില്ലെന്നും ആര്‍ക്കാണ് തെറ്റുപറ്റാത്തതെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.
എസ് .സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: