ന്യൂദല്‍ഹി: നെയ്യാര്‍ അണക്കെട്ടില്‍ നിന്ന് അടിയന്തരമായി ജലം വിട്ടുനല്‍കാന്‍ കേരളത്തോട് ആവശ്യപ്പെടണമെന്ന് തമിഴ്നാട്. ഇതു സംബന്ധിച്ച് സമര്‍പ്പിച്ച സത്യവാങ്മൂലത്തിന് നല്കിയ മറുപടിയിലാണ് തമിഴ്നാടിന്റെ ആവശ്യം.
നെയ്യാര്‍ കേസ് നാളെ സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് തമിഴ്നാടിന്റെ പുതിയ നീക്കം. ജൂണ്‍ 1 മുതല്‍ ജൂലൈ 9 വരെയുള്ള കാലയളവില്‍ നെയ്യാര്‍ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് അധികമഴ ലഭിച്ചു.
ഡാം നിറഞ്ഞ് കവിഞ്ഞതായും തമിഴ് നാട് ചൂണ്ടിക്കാണിക്കുന്നു. ജലദൗര്ലഭ്യമുണ്ടെന്ന കേരളത്തിന്റെ വാദം അടിസ്ഥാനരഹിതമാണ്. തിരുവനന്തപുരം ജില്ലയിലെ കുടിവെള്ളത്തിന് ആശ്രയിക്കുന്നത് കരമന, വാമനപുരം നദീജലത്തെയും വെള്ളായനി കായലിനെയുമാണ്.
വെള്ളം നല്കാന് കേരളത്തിന് നിയമപരമായ ബാധ്യതയുണ്ട്. സൗജന്യമായി വെള്ളം നല്‍കിയെന്ന് പറഞ്ഞ് ബാധ്യതയില്‍ നിന്ന് ഒഴിഞ്ഞു മാറാനാകില്ലെന്നും തമിഴ്നാട് പറയുന്നു. നേരത്തെ കേരളം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കന്യാകുമാരിയിലെ കൃഷിക്ക് ആശ്രയിക്കുന്നത് മഴയെയാണെന്നും ജലസേചനമല്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
മാത്രമല്ല ഈ പ്രദേശത്ത് മഴ ലഭിക്കുന്നത് കൊണ്ട് തന്നെ നെയ്യാര്‍ ഡാമിലെ ജലം വിട്ടുനില്കേണ്ടതില്ലെന്നുമാണ് കേരളത്തിന്റെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: