ഉതൃട്ടാതി നക്ഷത്രമെന്ന അഭിരാമസങ്കല്പ്പം. മനുഷ്യവിധി മാറ്റി എഴുതുന്ന നക്ഷത്രങ്ങളുടെ വഴിത്തിരിവില്‍ മൂന്നരക്കോടി മലയാളികള്‍ക്ക് ഇന്ന് സ്വകാര്യാഹങ്കാരമായിത്തീര്ന്ന എണ്‍പതാണ്ടു മുമ്പത്തെ കര്ക്കടകക്കോളിലെ ഉതൃട്ടാതി നക്ഷത്രത്തിന് എംടി എന്നുകൂടി പേര്. ഇന്ന് മലയാളത്തിന്റെ എഴുത്തു ചക്രവര്‍ത്തി എം.ടി. വാസുദേവന്‍നായര്‍ക്ക് എണ്പതു വയസ്.
എഴുത്തിനെയും എംടിയെയും സ്നേഹിക്കുന്ന മലയാളിക്കിന്ന് അദ്ദേഹത്തോടൊപ്പം സര്‍ഗോത്സവം. ഏത് ദുരിതത്തിനും ദുഃഖത്തിനുമിടയിലും ആശ്വസിക്കാന്‍ എന്തോ കരുതലുണ്ടെന്ന് ഓര്ക്കുംപോലെയാണ് ജീവിതപ്രശ്നങ്ങള്ക്കുമേലെയും മലയാളിക്ക് ഒരെംടി ഉണ്ടെന്ന ആശ്വാസം. ചരിത്രം സൃഷ്ടിക്കാനും കൂടെനടത്താനും നിയോഗമുണ്ടായ എംടിയുടെ കാലത്താണ് നമ്മള് ജീവിക്കുന്നതെന്നു പറയുന്നതും ഭാഗ്യം.
എണ്പതിലാകുമ്പോഴും ചിന്തയിലും എഴുത്തിലും എം.ടി ചെറുപ്പം. കര്‍ക്കടകചികിത്സയില്‍ ശരീരം ഇളപ്പമാകുംപോലെ വായനക്കാരെ വാര്‍ധക്യത്തിലേക്ക് ചായാതെ ഇളയതാക്കുന്ന എംടിയുടെ അക്ഷരചികിത്സക്ക് മാന്ത്രികഭാവം. ഒരു ചുവടു ഭൂതകാലത്തിലും മറുചുവട് ഭാവികാലത്തിലും വെച്ച് എഴുതുന്നതിലെന്തും പുതുമയുടെ പ്രസരിപ്പും പരാഗവും ഉള്ളതിനാലാണ് മലയാളി എംടിയോട് മനസ് ചേര്‍ക്കുന്നത്. തിരക്കഥ, സംവിധാനം, കഥ, നോവല്‍ തുടങ്ങിയ എംടിയുടെ എഴുത്തുവിതാനങ്ങളില് മലയാളജീവിതത്തിന്റെ സമതലങ്ങളും പീഠഭൂമികളും മടക്കുമലകളും മാത്രമല്ല, വ്യത്യസ്ത നിരീക്ഷണങ്ങളുടെ ആഴവും പരപ്പുമുള്ള സമുദ്രവും ആകാശവും കാണാം.
എംടിയുടെ സിനിമയും കഥ-നോവലുകളും അറിഞ്ഞതും കണ്ടതുമായ ജീവിതം കൊണ്ട് രചിച്ചതാണ്. സിനിമ കാണുമ്പോഴും സാഹിത്യം വായിക്കുമ്പോഴും കഥാപാത്രങ്ങളും പശ്ചാത്തലങ്ങളും തങ്ങളും തങ്ങളുടെതാണെന്നും ഇതിനാല്‍ കാഴ്ചക്കാരും വായനക്കാരും വിശ്വസിക്കുന്നു. കരുണനും വേലായുധനും അപ്പുണ്ണിയും സേതുവും സുമിത്രയും വിമലയുമൊക്കെ ഓരോ മലയാളിയിലുമുണ്ട്. സ്നേഹവും നിരാസവും പകയും വഞ്ചനയുമൊക്കെ ഉള്ളവര്‍.
എംടി എന്ന എഴുത്തുകാരനിലെ മനുഷ്യന് പലതായി വിഭജിക്കപ്പെട്ടതാണ് അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍. മലബാര്‍ പരിസരത്തില്‍ ശരാശരി മലയാളിയുടെ ജീവിതമെഴുതുമ്പോഴും ദൃശ്യാവിഷ്ക്കാരം നടത്തുമ്പോഴും അതും ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ മുഴുവന്‍ കേരളീയ, ആഗോള മലയാളിയുടെയും കൂടി കഥയായിത്തീരുന്നു. ഓരോ കഥയിലും പാത്രങ്ങളിലും ജീവിതം ത്രസിക്കുന്നതുകൊണ്ടുള്ള താദാത്മ്യം. അറിയാത്ത സമുദ്രത്തിന്റെ ആഴച്ചുഴികളെക്കുറിച്ചല്ലാതെ അറിയുന്ന നിളയുടെ ഒഴുക്കിനെക്കുറിച്ചെഴുതുന്നതിലെ സത്യസന്ധതയാണ് ഇത്തരം താദാത്മ്യങ്ങള്ക്കുള്ളിലെ പ്രചോദനം.
എഴുത്തുകാരനെ അയാളുടെ കഥാപാത്രങ്ങളില്‍ കാണാം. നിസ്വനും പരാജിതനും ഏകാകിയും പകയുള്ളവനും നിഷേധിയുമായ കഥാപാത്രങ്ങളില്‍ എംടിയില്‍ തന്നെ വിവിധ കാലങ്ങളില്‍ സംഭവിച്ച വ്യക്തികളുണ്ട്. പിറന്നാള്‍ പായസത്തിന് പകരം കണ്ണീരുണ്ണുകയും കിട്ടിയതിനെക്കാള്‍ കിട്ടാതിരിക്കുകയും ചെയ്തപ്പോള്‍ വിവിധ ഘട്ടങ്ങളില്‍ സംഭവിച്ച രൂപാന്തരങ്ങളുടെ പ്രതിബിംബങ്ങളാണ് ഇത്തരം കഥാപാത്രങ്ങള്‍. ആള്‍ക്കൂട്ടത്തില്‍ തനിയെ എന്ന് അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെ പൊതുവെ പറയാമെങ്കിലും അത് വലിയൊരു വഴിമാറി നടപ്പാണ്. ആത്യന്തികമായി പരാജിതന്റെ വിലാപങ്ങളല്ല തിരിച്ചുപിടിക്കാമെന്നുള്ള ബലിഷ്ടതയുടെ ഉറപ്പുള്ള പ്രതിനിധികള്‍.
അതുകൊണ്ട് തറവാട് ഇടിച്ചുനിരത്തി കാറ്റും വെളിച്ചവുമുള്ള ചെറിയ വീടുമതിയെന്നും വരും വരാതിരിക്കില്ലെന്നും തിരിച്ചുവരാനുള്ള യാത്രയെന്നും ഈ കഥാപാത്രങ്ങള്‍ പറയുന്നു. ക്ലാസിക്കായ രണ്ടാമൂഴത്തിലെ നായകന് ഭീമനും അപ്പുണ്ണിയുടെയും സേതുവിന്റെയും അപരനാണ്. വടക്കന്‍ വീരഗാഥയിലെ ചന്തുവും പഴശിരാജയിലെ പഴശിയും ഇത്തരം പ്രതിനിധാനങ്ങള്തന്നെ.
കാണാവുന്ന സാഹിത്യം മലയാള സിനിമക്ക് തന്നത് എംടിയാണ്. സിനിമയുടെ പിന്‍ബലം സാഹിത്യമല്ലെന്ന് പറയുമ്പോഴും എംടിയുടെ തിരക്കഥകള്‍ അതുംകൂടിയാണെന്നു പ്രഖ്യാപിക്കുന്നു. നാളത്തെ മലയാള സിനിമ എംടിക്ക് മുമ്പും പിമ്പും എന്ന് വിഭജിക്കപ്പെടാം. കഥയില്ലായ്മയും ന്യൂജനറേഷന് സിനിമ എന്ന കാമ്പില്ലായ്മയും മലയാളത്തില്‍ കാതലില്ലാത്ത വിവാദപ്പൂരമാകുമ്പോള് മലയാളി ഒരു എംടി സിനിമക്കായി കാത്തിരിക്കുന്നു.
മലയാളി മറക്കാന്‍ തുടങ്ങിയതും പുതുതലമുറ മറന്നതുമായ മലയാളത്തിന്റെ നേര്‍ജീവിതത്തിന്റെ പച്ചപ്പറിയാന്‍ മറിക്കാവുന്ന നിഘണ്ടുവും ആല്‍ബവും കൂടിയാണ് എംടി രചനകള്‍. മലയാളിയെ കൂടുതല്‍ കേരളീയനാക്കുന്നുണ്ടവ. ഈ പശ്ചാത്തലത്തിലാണ് എംടിയുടെ എണ്‍പതാം പിറന്നാളും കര്‍ക്കടകവും ഉതൃട്ടാതി നക്ഷത്രവും ഓരോ മലയാളിക്കുകൂടി സ്വന്തമാകുന്നത്.
സേവ്യര്‍. ജെ
പ്രതികരിക്കാൻ ഇവിടെ എഴുതുക: