ന്യൂദല്‍ഹി: ഇസ്രത് ജഹാന് കേസ് വഴിതിരിച്ചുവിട്ട വിവാദ ഐപിഎസ് ഓഫീസര്‍ സതീഷ് വര്‍മ്മയ്ക്ക് പാക്കിസ്ഥാന് രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്ഐയുടെ സ്വരം. 2001ലെ പാര്‍ലമെന്റ് ആക്രമണവും 2008ലെ മുംബൈ ഭീകരാക്രമണവും ഇന്ത്യന്‍ സര്‍ക്കാര്‍ ചെയ്തതാണെന്ന് സതീഷ്വര്‍മ്മ പറഞ്ഞതുള്‍പ്പെടെ കേസിന്റെ അന്വേഷണം അട്ടമറിക്കുന്നതിനു നടത്തിയ ശ്രമങ്ങള്‍ മുന്‍ ആഭ്യന്തരവകുപ്പ് അണ്ടര്‍ സെക്രട്ടറി ആര്.വി.എസ് മണിയുടെ മൊഴിയിലൂടെ പുറത്തുവന്നു. സിബിഐ അന്വേഷണത്തില്‍നിന്നും ഒഴിവാക്കപ്പെട്ട സതീഷ്വര്‍മ്മ നിലവില്‍ ഗുജറാത്തിലെ പോലീസ് ട്രെയിനിംഗ് കോളേജ് പ്രിന്‍സിപ്പലാണ്.
ആഭ്യന്തരമന്ത്രാലയത്തേയും സിബിഐയേയും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് നഗര വികസന മന്ത്രാലയത്തില്‍ ഡപ്യൂട്ടി ലാന്റ് ആന്റ് ഡവലപ്മെന്റ് ഓഫീസറായി പ്രവര്‍ത്തിക്കുന്ന ആര്.വി.എസ്. മണി നടത്തിയിരിക്കുന്നത്. ഇസ്രത്ത് ജഹാനും കൂട്ടാളികളും ഭീകരവാദികളായിരുന്നു എന്ന സത്യവാങ്മൂലം കോടതിയില്‍ സമര്‍പ്പിച്ചത് 2009ല്‍ ആഭ്യന്തരമന്ത്രാലയത്തില്‍ അണ്ടര്‍ സെക്രട്ടറിയായിരുന്ന ആര്.വി.എസ്. മണി ആയിരുന്നു.
ചോദ്യം ചെയ്യലിനിടെ പാര്‍ലമെന്റ് ആക്രമണം നടന്നത് ഭീകരവാദ വിരുദ്ധനിയമമായ പോട്ട നടപ്പാക്കുന്നതിനു വേണ്ടി ആയിരുന്നു എന്ന് സതീഷ് വര്‍മ്മ മണിയോട് പറഞ്ഞു. 2008ലെ മൂംബൈ ആക്രമണത്തിനു പിന്നില്‍ യുഎപിഎ (നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള നിയമം) നടപ്പാക്കുന്നതിനു വേണ്ടി കേന്ദ്രസര്‍ക്കാര്‍ ചെയ്തതാണെന്നും സതീഷ് വര്‍മ്മ മണിയോട് വെളിപ്പെടുത്തി. ഇത്തരത്തില്‍ രാജ്യവിരുദ്ധമായ നിലപാടുകളാണ് സതീഷ് വര്‍മ്മയ്ക്ക് ഉണ്ടായിരുന്നതെന്ന് മണി കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.
ജൂണില്‍ സതീഷ് വര്‍മ്മയുടെ ചോദ്യംചെയ്യലിന് വിധേയനായ മണിക്കുനേരെ തോക്ക് ചൂണ്ടി നേരത്തെ തയ്യാറാക്കിയ സത്യവാങ്മൂലത്തില്‍ ഒപ്പിടുവിക്കാന്‍ ശ്രമം നടത്തിയതായും മണി കോടതിയില്‍ മൊഴി നല്‍കിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിനു വേണ്ടി കോടതിയില്‍ നല്കിയ സത്യവാങ്മൂലം ഐ.ബി ജോയിന്റ് ഡയറക്ടറായ രജീന്ദ്രകുമാര്‍ തയ്യാറാക്കിയതാണെന്നായിരുന്നു സിബിഐ ഒപ്പിടാന്‍ ആവശ്യപ്പെട്ട കടലാസില്‍ എഴുതിയിരുന്നത്. രണ്ട് ഐ.ബി ഉദ്യോഗസ്ഥന്മാര് ആണ് ഇസ്രത് ഭീകരപ്രവര്‍ത്തകയാണെന്ന സത്യവാങ്മൂലം തയ്യാറാക്കിയതെന്ന് മൊഴി നല്‍കാനും സതീഷ് വര്‍മ്മ ആവശ്യപ്പെട്ടു. എന്നാല്‍ തന്റെ സീനിയറായ ഉദ്യോഗസ്ഥരെ കള്ളക്കേസില്‍ കുടുക്കാനുള്ള ശ്രമത്തിന് കൂട്ടുനില്‍ക്കാനാവില്ലെന്ന് മണി കോടതിയില്‍ പറഞ്ഞു. അതേസമയം,1996 കാലഘട്ടത്തില്‍ പോര്‍ബന്തര്‍ എസ്.പിയായിരിക്കുമ്പോള്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകം നടത്തിയ ആരോപണ വിധേയനായ സതീഷ് വര്‍മ്മ പുതിയ ആരോപണങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.
2011 ജനുവരിയില്‍ സതീഷ് വര്‍മ്മയാണ് ഇസ്രത് കേസ് വ്യാജ ഏറ്റുമുട്ടലാണെന്ന ആദ്യ റിപ്പോര്‍ട്ട് തയ്യാറാക്കി കോടതിയില്‍ സമര്‍പ്പിച്ചത്. അന്നു മുതല്‍ കേസിനെ രാഷ്ട്രീയമായി ഉപയോഗിക്കാനാണ് സിബിഐ ഉദ്യോഗസ്ഥര്‍ ശ്രമിച്ചിരുന്നതെന്ന് മണിയുടെ വെളിപ്പെടുത്തല്‍ തെളിയിക്കുന്നു. നരേന്ദ്രമോദിയിലേക്കും അമി ത് ഷായിലേക്കും മുതിര്‍ന്ന ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥരിലേക്കും കേസ് കൊണ്ടെത്തിക്കുന്നതിനുള്ള ഗൂഢശ്രമമാണ് നടക്കുന്നതെന്നും വ്യക്തമാകുന്നു.
2009 ആഗസ്ത് 6ന് ആഭ്യന്തരമന്ത്രാലയം ഇസ്രത്തും കൂട്ടരും ഭീകരരാണെന്ന് സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ സപ്തംബര്‍ 30ന് ഭീകരരാണെന്നതിന് വ്യക്തമായ തെളിവില്ലെന്ന് പറഞ്ഞ് നല്കിയ രണ്ടാമത്തെ സത്യവാങ്മൂലം മുതലാണ് രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമങ്ങള്‍ നടന്നതെന്നാണ് സൂചന.
എസ്.സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: