പൂനെ: യുപിഎ സര്‍ക്കാരിനും കോണ്‍ഗ്രസിനുമെതിരേ കടുത്ത വിമര്‍ശനവുമുയര്‍ത്തി നരേന്ദ്ര മോദി. ഏറെ കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പാക്കാനുള്ള ശേഷി കേന്ദ്രസര്‍ക്കാരിനില്ലെന്നും അദ്ദേഹം പറഞ്ഞു. പൂനെയിലെ ഫെര്ഗൂസണ് കോളേജില്‍ വിദ്യാര്‍ത്ഥികളോട് സംസാരിക്കവേയാണ് മോദി കോണ്‍ഗ്രസിനെയും സര്‍ക്കാരിനേയും വെല്ലുവിളിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ പരാജയങ്ങള്‍ മൂടിവെക്കാന്‍ കോണ്‍ഗ്രസ് പര്‍ദയുടെ മതേതരത്വത്തിന് മറവില്‍ ഒളിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.
കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയിലൂടെ ലോകരാജ്യങ്ങള്‍ക്കുമുമ്പില്‍ ഇന്ത്യയെ നാണംകെടുത്തിയ ഭരണകൂടമാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നതെന്ന് മോദി പറഞ്ഞു. ദക്ഷിണ കൊറിയ ഒരു ഒളിമ്പിക്സിലൂടെ നേടിയെടുത്തത് ലോകരാജ്യങ്ങളുടെ ബഹുമാനമായിരുന്നു. ഇവിടെ കോമണ്‍വെല്‍ത്ത് ഗെയിംസിലൂടെ ഈ രാജ്യത്തുള്ള 120 കോടിയിലധികം ജനങ്ങളുടെ അഭിമാനം നഷ്ടമാവുകയാണ് ചെയ്തത്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച അതേ വര്‍ഷത്തിലാണ് ദക്ഷിണകൊറിയും സ്വതന്ത്രമായത്. ഏകദേശം ഗുജറാത്തിന്റെ വിസ്തൃതി മാത്രമാണ് ആ രാജ്യത്തിനുള്ളത്. പക്ഷെ ഈ കാലയളവിനുള്ളില്‍ കൊറിയ ഒരു വികസിതരാജ്യമായി മാറിയിരിക്കുന്നു. കായിക ഇനങ്ങളിലൂടെ അവര്‍ അവരുടേതായ സ്ഥാനം ലോകത്ത് നേടിയെടുത്തു. ഇന്ത്യ ഒരു വലിയ രാജ്യമാണെങ്കിലും ഒളിമ്പിക്സില്‍ നമുക്ക് കാര്യമായ നേട്ടം ഉണ്ടാവാറില്ല. കായിക ഇനങ്ങളെ എന്തുകൊണ്ട് നമ്മുടെ വിദ്യാഭ്യാസവുമായി യോജിപ്പിച്ചുകൂടാ? പുതുതായി നിയമനം ലഭിച്ച ജവാന്മാര്ക്ക് കൃത്യമായി പരിശീലനം നല്കിയാല് അഞ്ചുമുതല്‍ 10 മെഡല്‍വരെ ലഭിക്കാമെന്നും മോദി പറഞ്ഞു. കൃത്യമായ പരിശീലനത്തിന്റെ അഭാവമാണ് കായികമേഖലയിലും ഇന്ത്യ പിന്തള്ളപ്പെടാന് കാരണമെന്ന് മോദി വ്യക്തമാക്കി.
വിദ്യാഭ്യാസ കാര്യങ്ങളില്‍ ഇന്ത്യ ചൈനയെ കണ്ട് പഠിക്കേണ്ടതാണെന്ന് മോദി സൂചിപ്പിച്ചു. മുമ്പ് ലോകത്തിലെ മികച്ച 500 സര്‍വകലാശാലകള്‍ പരിശോധിച്ചാല്‍ അതിലൊന്നും ചൈനീസ് വാഴ്സിറ്റികള്‍ ഉണ്ടായിരുന്നില്ല. ഇപ്പോള്‍ 32 സര്‍വകലാശാലകളാണ് മികച്ച വാഴ്സിറ്റികളുടെ ഗണത്തിലേക്ക് ഉയര്‍ന്നിട്ടുള്ളത്. ഇന്ത്യക്കാവട്ടെ രണ്ട് സര്‍വകലാശാലകള്‍ മാത്രമാണ് ഈ ഗണത്തില്‍ എത്തിക്കാനായത്. ചൈന അവരുടെ മൊത്ത ആഭ്യന്തര ഉല്പാദനത്തിന്റെ 20 ശതമാനം വിദ്യാഭ്യാസത്തിനായി മറ്റീവ്ക്കുന്നു. ഇക്കാരണത്താലാണ് ചൈന ഉയര്‍ന്നത്. ഇന്ത്യയില്‍ ഇത് വെറും നാല് ശതമാനം മാത്രമാണ്, മോദി പറഞ്ഞു.
പ്രതിരോധ മേഖലയിലെ നേരിട്ടുള്ള വിദേശനിക്ഷേപം സംബന്ധിച്ചും മോദി അഭിപ്രായപ്രകടനം നടത്തി. പെട്രോളിയം ഉല്പന്നങ്ങള്ക്കായി ചെലവഴിക്കുന്ന തുകയേക്കാള്‍ അധികമാണ് ആയുധങ്ങള്‍ക്കായി ചെലവാക്കുന്നത്. മികച്ച എഞ്ചിനീയര്‍മാര്‍ ലഭ്യമല്ലാത്തതാണ് ആയുധങ്ങള്‍ ഭൂരിഭാഗവും ഇറക്കുമതി ചെയ്യുകയാണ്. ഡിഫന്‍സ് എഞ്ചിനീയറിംഗ് വിഷയമാക്കിയ കോളേജുകളും ഇവിടെയില്ല.
സൈബര്‍ കുറ്റകൃത്യങ്ങള്‍ വ്യാപകമാകുന്ന സാഹചര്യത്തില്‍ ഗുജറാത്തില്‍ ഫോറന്‍സിക് സയന്‍സ് യൂണിവേഴ്സിറ്റി സ്ഥാപിച്ചതായി മോദി പറഞ്ഞു. ലോകത്തില്‍ ഈ രീതിയിലുള്ള ഒരേയൊരു സ്ഥാപനമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് നിരാശയാണ് വ്യാപിച്ചുകൊണ്ടിരിക്കുന്നത്. പാശ്ചാത്യവല്ക്കരണത്തിലൂന്നാതെയുള്ള നവീകരണം രാജ്യത്തുണ്ടാവണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: