കൊച്ചി: ബാലഗോകുലത്തിന്റെ 38-ാം സംസ്ഥാന വാര്‍ഷിക സമ്മേളനം എറണാകുളം വിവേകാനന്ദ നഗറില്‍ (സരസ്വതി വിദ്യാനികേതന്‍ സ്കൂള്‍) ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീഖര്‍ കൃഷ്ണവിഗ്രഹത്തില്‍ മാല ചാര്‍ത്തി ഉദ്ഘാടനം ചെയ്തു. ‘എല്ലാ ബാലഗോകുലം പ്രവര്‍ത്തകര്‍ക്കും നമസ്ക്കാരം’ എന്ന് അദ്ദേഹം മലയാളത്തില്‍ അഭിസംബോധന ചെയ്തു. “ശ്രീശങ്കരന് ജന്മം നല്കിയ നാടാണ് കേരളം. ലോകം കണ്ട ഏറ്റവും വലിയ ദാര്‍ശനികനാണ് ശങ്കരാചാര്യര്‍. ആ നാട്ടില്‍ പിറവിയെടുത്ത ബാലഗോകുലം കുട്ടികള്‍ക്ക് വാണീദേവതയായ സരസ്വതിയെ സമ്മാനിക്കുകയാണ്. നാടിന്റെ സംസ്കാരത്തെയും പാരമ്പര്യത്തെയും പകര്‍ന്നുനല്‍കുകയെന്നതാണ് വിദ്യാഭ്യാസത്തിന്റെ മുഖ്യലക്ഷ്യം”, പരീഖര്‍ അഭിപ്രായപ്പെട്ടു.
അപ്പോളോ ടയേഴ്സ് മുന്‍ മേധാവി എന്‍. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. ബാലഗോകുലം മേഖലാ അധ്യക്ഷന്‍ ജി. സതീഷ്കുമാര്‍ സ്വാഗതം പറഞ്ഞു. ആര്‍എസ്എസ് പ്രാന്തസംഘചാലക് പി.ഇ.ബി. മേനോന് മുഖ്യപ്രഭാഷണം നടത്തി.
കേരളത്തില്‍ ബാലഗോകുലത്തിന്റെ പ്രസക്തി വളരെ വലുതാണെന്ന് അധ്യക്ഷപ്രസംഗത്തില്‍ എന്‍. ശ്രീകുമാര്‍ പറഞ്ഞു. ജനങ്ങളുടെ പ്രശ്നങ്ങള്‍ കണ്ടറിഞ്ഞ് അതിന് പരിഹാരം കാണുന്നയാളാണ് പരീഖര്‍ എന്ന് അദ്ദേഹം പറഞ്ഞു. വിശിഷ്ടാതിഥിയായി പങ്കെടുത്ത ഗവ. സെക്രട്ടറി രാജുനാരായസ്വാമി, നമ്മുടെ സാസംസ്കാരിക, വിദ്യാഭ്യാസ തലങ്ങളില്‍ ഉണ്ടായിട്ടുള്ള മൂല്യച്യുതിയെക്കുറിച്ച് സംസാരിച്ചു. ബാലികാബാലന്മാര് ഊര്‍ജത്തിന്റെ ഉറവിടങ്ങളാണെന്നും ശക്തിയുടെ സ്രോതസ്സുകളാണെന്നും നൈര്‍മല്യത്തിന്റെയും നിഷ്കളങ്കതയുടെയും പ്രതീകങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. ബാലഗോകുലം പിന്തുടരുന്ന പാഠ്യപദ്ധതി മാതൃഭാഷയോടും മാതൃനാടിനോടും ഭക്തിയും കൂറുമുള്ള യുവതലമുറയെ വളര്ത്തിയെടുക്കുന്നതാണെന്നും ഡോ. രാജുനാരായണസ്വാമി പറഞ്ഞു.
തുടര്‍ന്ന് നടന്ന ചടങ്ങില്‍ അഖിലഭാരതീയ സാഹിത്യസമ്മാന് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീഖര്‍ കവിയും തപസ്യ അധ്യക്ഷനുമായ എസ്. രമേശന്‍നായര്‍ക്ക് സമ്മാനിച്ചു.
“അമ്മ അമ്മയാണ്, മക്കളായിട്ട് നമ്മള് നന്ദിയുള്ളവരായിരിക്കണം. കൂലിയെഴുത്തുകാരെയും കുടിലബുദ്ധികളെയും നമ്മള് തിരിച്ചറിയണം, അവരെ ഒറ്റപ്പെടുത്തണം. എതിരാളികളുടെ ആക്രമണങ്ങളെ ചെറുക്കാന്‍ കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരിക്കണം. ആ കാത്തിരിപ്പിന്റെ വഴിവിളക്കുകളില്‍ എരിയുന്ന കെടാവിളക്കുകളാകണം ഒരു ഭാരതപുത്രനായ കവിയുടെ രചനകള്‍. ഞാന്‍ അങ്ങനെ വ്രതമെടുത്ത ഒരു എഴുത്തുകാരനാണ്. അതിന് അമ്മ നല്കുന്ന സ്നേഹ ആശ്ലേഷമാകാം ഈ പുരസ്ക്കാരം. ഈ പുരസ്ക്കാരത്തിന് ഓരോ സംഘ സ്വയംസേവകന്റെ കാല്ക്കല് ശിരസ് നമിക്കുന്നു,” സമ്മാന്‍ സ്വീകരിച്ചുകൊണ്ട് നടത്തിയ പ്രഭാഷണത്തില്‍ കവി പറഞ്ഞു.
സമ്മേളനത്തില്‍ സംസ്ഥാന പൊതുകാര്യദര്‍ശി വി. ഹരികുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എം.എ. കൃഷ്ണന്, പ്രൊഫ. സി.എന്‍. പുരുഷോത്തമന്, ടി.പി. രാജന് മാസ്റ്റര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. സ്വാഗതസംഘം ജനറല്‍ സെക്രട്ടറി രഘു രാമചന്ദ്രന് നന്ദി പറഞ്ഞു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: