ന്യൂദല്‍ഹി: കക്കൂസ് മാലിന്യങ്ങളുടെ സംസ്കരണം സംബന്ധിച്ച് സംസ്ഥാനം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. എല്ലാ ജില്ലകളിലും നോഡല്‍ ഓഫീസര്‍മാരെ നിയോഗിച്ചതായും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സമിതി രൂപീകരിച്ചതായും കേരളം സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.
കേസ് നാളെ സുപ്രീംകോടതി പരിഗണിക്കും. നേരത്തെ മാലിന്യ സംസ്കരണത്തിന് സ്വീകരിച്ച നടപടികള്‍ വിശദീകരിച്ച് കൊണ്ട് വിശദമായ സത്യവാങ്മൂലം നല്‍കാനും കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.
കക്കൂസ് മാലിന്യ സംസ്കരണവുമായി സംബന്ധിച്ച കേസ് പരിഗണിച്ച സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് നേരത്തെ ഉന്നയിച്ചിരുന്നത്. സാക്ഷരതയില്‍ ഏറെ മുന്നില്‍ നില്ക്കുന്ന കേരളം കക്കൂസ് മാലിന്യ സംസ്കരണത്തില്‍ ഏറെ വീഴ്ച വരുത്തിയതായി നേരത്തെ കോടതി വിമര്‍ശിച്ചിരുന്നു.
കക്കൂസ് മാലിന്യ സംസ്കരണത്തിനുള്ള പ്ലാന്റുകളുടെ നിര്‍മ്മാണം എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കും. ഇതിനായി ബജറ്റില്‍ തുക നീക്കി വെച്ചിട്ടുണ്ട്. ഇതിനായി ഭൂമി ഏറ്റെടുക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
ചില പ്രദേശങ്ങളില്‍ പ്രശ്നങ്ങള്‍ നില നില്‍ക്കുന്നുണ്ടെങ്കിലും പകരം ഭൂമി കണ്ടത്താനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: