കിറ്റിംഗ്സണ് : യുഎസ് സ്പ്രിന്റര്‍ ടൈസണ്‍ ഗേക്ക് പിന്നാലെ 100 മീറ്റര്‍ മുന്‍ ലോകറെക്കോര്‍ഡുകാരന്‍ അസഫ പവലും മരുന്നടിക്ക് പിടിയിലായി.കഴിഞ്ഞ മാസം ജമൈക്കയില്‍ നടന്ന ദേശീയ അത്ലറ്റിക് മീറ്റിനിടെ ഓക്സിലോഫൈന് എന്ന ഉത്തേജകമരുന്ന് പവല്‍ ഉപയോഗിച്ചതായാണ് കണ്ടെത്തിയത്. പവലിന് പുറമെ ജമൈക്കയുടെതന്നെ 4-100 മീറ്റര്‍ വനിതാ റിലേ താരം ഷെറോണ് സിപ്സണും ഉത്തേജകമരുന്ന് ഉപയോഗിച്ചതിന് പിടിക്കപ്പെട്ടു. ഇരുവര്‍ക്കുമെതിരേ കടുത്ത നടപടിയുണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം അമേരിക്കന്‍ സ്പ്രിന്റര്‍ ടൈസണ്‍ ഗേയും ഉത്തജകമരുന്ന് ഉപയോഗിച്ചതിന് പിടിക്കപ്പെട്ടിരുന്നു.
അതേസമയം ഉത്തേജകമരുന്ന് ഉപയോഗിച്ചതായുള്ള വാര്‍ത്ത ശരിവച്ച അസഫ പവല്‍ മരുന്നുപയോഗം ബോധപൂര്‍വമായിരുന്നില്ലെന്ന് പ്രതികരിച്ചു. കഴിഞ്ഞ ലണ്ടന്‍ ഒളിമ്പിക്സില്‍ 4-100 മീറ്ററില്‍ വെള്ളി മെഡല്‍ നേടിയ ജമൈക്കന്‍ വനിതാ ടീം അംഗമായിരുന്നു ഷെറോണ് സിമ്പ്സണ്‍. 2008ലെ ബീജിംഗ് ഒളിമ്പിക്സില്‍ വനിതകളുടെ 100 മീറ്ററിലും സിമ്പ്സണ്‍ വെള്ളി മെഡല്‍ നേടിയിരുന്നു.
100 മീറ്ററില്‍ മുന്‍ ലോക റെക്കോര്‍ഡുകാരനാണ് അസഫ പവല്‍. 2005 മുതല്‍ 2008 വരെ മികച്ച ഫോമിലായിരുന്ന പവല്‍ 9.77 സെക്കന്റില്‍ ഓടിയെത്തിയാണ് ആദ്യം ലോക റെക്കോര്‍ഡ് സ്ഥാപിച്ചത്. പിന്നീട് പവല്‍ 9.74 സെക്കന്‍ഡായി സമയം മെച്ചപ്പെടുത്തി. കരിയറിന്റെ തുടക്കത്തില്‍ മികച്ച ഫോമിലായിരുന്നെങ്കിലും പവലിന് പ്രധാന മീറ്റുകളിലൊന്നും മെഡല്‍ നേടാന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ജൂണില്‍ ഒസ്ട്രാവ ഗോള്‍ഡന്‍ മീറ്റില്‍ 10.05 സെക്കന്റില്‍ പവല്‍ സ്വര്‍ണ്ണം നേടിയിരുന്നു. ജൂലൈ നാലിന് ലോസനെ ഡയമണ്ട് ലീഗില്‍ 9.88 സെക്കന്റില്‍ വെള്ളിയും പവലിനായിരുന്നു. എന്നാല്‍ അടുത്ത മാസം മോസ്കോയില്‍ നടക്കുന്ന ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിനുള്ള ട്രയല്‍സില്‍ 10.22 സെക്കന്റില്‍ ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനേ പവലിന് കഴിഞ്ഞിരുന്നുള്ളൂ.
നാട്ടുകാരന് തന്നെയായ യു.എസ്.എീന്‍ ബോള്‍ട്ടിന്റെ വരവോടെയാണ് പവല്‍ നിറം മങ്ങി തുടങ്ങിയത്. ബോള്‍ട്ട് ബീജിംഗ് ഒളിമ്പിക്സില്‍ 9.69 സെക്കന്‍ഡില്‍ ഓടിയെത്തി തന്റെ പേരില്‍ ലോക റെക്കോര്‍ഡ് സ്ഥാപിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസമാണ് യുഎസ് സ്പ്രിന്റര്‍ ടൈസണ്‍ ഗേ ഉത്തേജകമരുന്ന് ഉപയോഗത്തിന് പിടിക്കപ്പെട്ടത്. ഒളിമ്പിക് വനിതാ 200 മീറ്റര്‍ ചാമ്പ്യന്‍ ജമൈക്കയുടെ വെറോണിക്ക കാംപെല്‍ പിടിക്കപ്പെട്ടിട്ട് ഒരു മാസം തികയുന്നതിനിടെയാണ് മൂന്ന് പ്രമുഖ താരങ്ങള്‍ കൂടി ഉത്തേജകമരുന്ന് പരിശോധനയില്‍ പിടിയിലാകുന്നത്. മരുന്നടിക്ക് പിടിക്കപ്പെട്ടതോടെ അടുത്തമാസം നടക്കുന്ന ലോക അത്ലറ്റിക് മീറ്റില്‍ നിന്ന് പിന്മാറുകയാണെന്ന് ഗേ കഴിഞ്ഞ ദിവസം തന്നെ പ്രഖ്യാപിച്ചിരുന്നു.
തന്റെ എ സാമ്പിള്‍ പരിശോധനയുടെ ഫലം പോസിറ്റീവ് ആണെന്ന് വിവരം കിട്ടിയതായി ഗേ തന്നെയാണ് പറഞ്ഞിരുന്നത്. അമേരിക്കയിലെ ഉത്തേജക വിരുദ്ധ ഏജന്‍സിയായ യുസാഡ ആണ് പരിശോധനാവിവരം ഗേയെ അറിയിച്ചത്. 2007ലെ ഒസാക ലോക മീറ്റില്‍ 100, 200 മീറ്ററുകളില്‍ സ്വര്ഡണ്ണം ഗേക്കായിരുന്നു. 4-100 മീറ്റര്‍ റിലേയില്‍ സ്വര്‍ണ്ണം നേടിയ അമേരിക്കന്‍ ടീമിലും ഗേ അംഗമായിരുന്നു. 2009ലെ ബെര്‍ലിന്‍ ലോക അത്ലറ്റിക് മീറ്റില്‍ 100 മീറ്ററില്‍ വെള്ളിയും ഗേ സ്വന്തമാക്കിയിരുന്നു. ഗേ മരുന്നടിക്ക് പിടിക്കപ്പെട്ടതോടെ ലോക ചാമ്പ്യന്‍ഷിപ്പില്‍ നടക്കേണ്ട യു.എസ്.എീന്‍ ബോള്‍ട്ട്-ടൈണ്‍ ഗേ പോരാട്ടത്തിനുള്ള അവസരവും ഇതോടെ നഷ്ടമായി.
100 മീറ്ററില്‍ ഈ വര്‍ഷത്തെ ഏറ്റവും വേഗതയേറിയ സമയം ഗേയുടെ പേരിലാണ്. ലോക ചാമ്പ്യന്‍ഷിപ്പിനുള്ള യുഎസ് ട്രയല്‍സിലാണ് 9.75 സെക്കന്റില്‍ ഫിനിഷ് ചെയ്ത് ഗേ ഈ വര്‍ഷത്തെ ഏറ്റവും മികച്ച സമയം കുറിച്ചത്. 100 മീറ്ററില്‍ ഈ വര്‍ഷത്തെ നാല് മികച്ച പ്രകടനങ്ങളില്‍ മൂന്നും ഗേയുടെ വകയായിരുന്നു. അതേസമയം മരുന്നടിയുടെ പശ്ചാത്തലത്തില്‍ പ്രമുഖ സ്പോര്‍ട്സ് ഉപകരണങ്ങളുടെ നിര്‍മാതാക്കളായ അഡിഡാസ് ഗേയുടെ സ്പോണ്‍സര്‍ഷിപ്പ് നിര്‍ത്തിവെച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: