ന്യൂദല്‍ഹി: മുംബൈയില്‍ രാത്രികാല ഡാന്‍സ് ബാറുകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ സുപ്രീംകോടതി അനുമതി നല്കി. ഡാന്‍സ് ബാറുകള്‍ അടച്ചുപൂട്ടിയ മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ഡാന്‍സ് ബാറുകള്‍ പുനരാരംഭിക്കുന്നതിന് മുമ്പ് ഉടമകള്‍ ഇതിനുള്ള ലൈസന്‍സ് നേടണമെന്നും ചീഫ് ജസ്റ്റീസ് അല്‍ത്തമാസ് കബീര്‍ എസ്.എസ്.നിജ്ജാര്‍ എന്നിവരടങ്ങിയ ഡിവിഷന് നിഷ്കര്‍ഷിച്ചു.
കേസിന്റെ അന്തിമവാദം പൂര്‍ത്തിയാകുന്ന വേളയിലാണ് ഉത്തരവ് തൊഴില്‍ അവകാശത്തിന് ലംഘനമാണെന്നും അതിനാല്‍ ബാറുകള്‍ പുനരാരംഭിക്കാമെന്നും സുപ്രീംകോടതി വിധിച്ചിരിക്കുന്നത്. 2005ലാണ് മുംബൈയിലെ എഴുന്നൂറിലധികം വരുന്ന ബാറുകളില്‍ നൃത്തപ്രകടനങ്ങള്‍ നിരോധിച്ചുകൊണ്ട് മഹാരാഷ്ട്ര സര്‍ക്കാര്‍ നിയമം കൊണ്ടു വന്നത്.
മദ്യം വിളമ്പുന്ന ബാറുകളില്‍ പെണ്‍കുട്ടികള്‍ നൃത്തം ചെയ്യരുതെന്ന് നിയമത്തില്‍ വ്യവസ്ഥ ചെയ്തിരുന്നു. ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകളെ ഡാന്‍സ് ബാറിന് വിലക്ക് ബാധകമായിരുന്നില്ല. സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത് 2006 എപ്രിലില്‍ നര്‍ത്തകിമാരും ഡാന്‍സ് ബാര്‍ അസോസിയേഷനും മുംബൈ ഹൈക്കോടതിയെ സമീപിക്കുകയും അനുകൂല വിധി സമ്പാദിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍ നല്കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ഇപ്പോള്‍ സുപ്രീംകോടതിയും ഡാന്‍സ് ബാറുകള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്.
ഡാന്‍സ് ബാറുകള്‍ അടച്ചു പൂട്ടിയത് 75,000 നര്‍ത്തകിമാരടക്കം ഒരു ലക്ഷം പേരുടെ തൊഴില്‍ നഷ്ടപ്പെടുത്തിയെന്നും സര്‍ക്കാര്‍ കൊണ്ടു വന്ന നിയമം ഭരണഘടനാ വിരുദ്ധമാണെന്നുമുള്ള നര്‍ത്തകിമാരുടെയും അസോസിയേഷന്റെയും വാദം സുപ്രിംകോടതി അംഗീകരിച്ചു. സുപ്രീംകോടതി ഉത്തരവ് വന്നതോടെ എട്ടുവര്‍ഷമായി അടഞ്ഞുകിടന്ന ഡാന്‍സ് ബാറുകള്‍ ഇനി മുംബൈ രാത്രികളെ സജീവമാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: