ന്യൂദല്‍ഹി: രൂപയെ പിടിച്ചു നിര്‍ത്താന്‍ ആര്.ബി.ഐ സ്വീകരിച്ച നടപടികള്‍ ഭവന വായ്പ എടുത്തവര്‍ക്ക് ഇരുട്ടടിയാകുന്നു. ജൂലൈ മുപ്പതാം തീയതി വായ്പാ നയം പ്രഖ്യാപിക്കും മുമ്പുതന്നെ റിപ്പോ പോലുള്ള ബാങ്കു നിരക്കുകളില്‍ തൊടാതെയാണ് ആര്.ബി.ഐ കഴിഞ്ഞ ദിവസം രാത്രി കടുത്ത നടപടികള്‍ എടുത്തത്.
വളരെ ഹ്രസ്വകാലത്തേയ്ക്ക് ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ നിന്ന് എടുക്കുന്ന പണത്തിന്റെ പലിശയാണ് ഒറ്റയടിക്ക് എട്ടേകാലില് നിന്നും പത്തേകാല് ശതമാനത്തിലേക്ക് ആക്കിയത്. ഇത് ബാങ്കുകളുടെ ലാഭക്ഷമതയെ ബാധിക്കുമെന്നതിനാല്‍ ബാങ്കുകള്‍ക്ക് വായ്പാ പലിശ നിരക്കുകള്‍ കാല് ശതമാനം മുതല്‍ അര ശതമാനം വരെ കൂട്ടേണ്ടി വരും. വരും ദിവസങ്ങളില്‍ ബാങ്കുകള്‍ പലിശ നിരക്കുകള്‍ കൂട്ടിത്തുടങ്ങുമെന്നാണ് സൂചന.
ഇതിനു പുറമേ 12,000 കോടി രൂപയുടെ കടപ്പത്രവും കൂടി പുറത്തിറക്കി പണമൊഴുക്ക് കുറച്ച് രൂപയെ രക്ഷപ്പെടുത്താനാണ് ആര്.ബി.ഐയുടെ ശ്രമം. ഇതിന്റെ പശ്ചാത്തലത്തില്‍ രൂപ 60 ല്‍ നിന്നും 59 ലേക്ക് നീങ്ങിയിട്ടുണ്ട്. എന്നാല്‍ ഓഹരി വിപണിയില്‍ പുതിയ നീക്കം ബാങ്കിങ് ഓഹരികളുടെ തകര്‍ച്ചയ്ക്കാണ് വഴി തെളിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: