വൈവസ്വത മന്വന്തരത്തില്‍ 28-ാം കലിയുഗത്തില്‍ ഒരു രാമായണമാസം കൂടി ശ്രീരാമചന്ദ്ര പ്രഭുവിന്റെ രാമ നാമജപം ജപിക്കാന്‍ സമാഗതമായിരിക്കുന്നു. മരുഭൂമിയിലെ തെളിനീര്കണക്കെ കഴിഞ്ഞ പതിനൊന്ന് മാസങ്ങളിലും ജീവിതത്തിന്റെ ദിനചര്യകളിലും ഗൃഹസ്ഥാശ്രമ പരിപാലനത്തിലും മറ്റ് വ്യാപാര-സാമൂഹ്യ-സാങ്കേതിക സാമ്പത്തിക തിരക്കുകളിലും പെട്ട് ഉഴലുന്നവര്‍ക്ക് നാമം ജപിക്കുവാന്‍ ഈ കര്‍ക്കടകമാസം സഹായകമാകും.
ആദികാവ്യം എന്ന് ലോകപ്രസിദ്ധിയാര്‍ജിച്ച ശ്രീമദ് രാമായണം എഴുതിയ വാല്മീകി ആദി കവിയായി. പൗരാണിക യുഗം മുതല്‍ ആധുനിക കാലം വരെ ത്യാഗികളും ആചാര്യന്മാരും വിദ്വാന്മാരും അനുപമായ അവരുടെ സന്ദേശങ്ങള്‍കൊണ്ട് ഈ ഭൂതലത്തെ അനുഗ്രഹിച്ച് പോന്നു. അതുകൊണ്ടാണ് ഭാരതം ആദ്ധ്യാത്മികമായി തല ഉയര്‍ത്തി നിന്നു പോരുന്നത്. അവരില്‍ കവികളില്‍ പിതാമഹനാണു വാല്മീകി.
ഭാരതീയ സംസ്ക്കാരത്തിനു മാത്രമല്ല വിശ്വസംസ്ക്കാരത്തിനു തന്നെ മഹത്തായ സംഭാവനകള്‍ നല്കിയ ധര്‍മ്മ മൂര്‍ത്തിയാണ് ശ്രീരാമന്. ശ്രീരാമന്റെ മഹത്തായ ആദര്‍ശങ്ങള്‍ ഉള്‍ക്കൊള്ളാനും പ്രചരിപ്പിക്കാനും ആധുനിക ലോകം തയ്യാറായിരിക്കുകയാണ്.
ഒരു വേടന് ഇണക്കിളികളിലൊന്നിനെ എയ്തു വീഴ്ത്തിയതു കണ്ട വാല്മീകിയില്നിന്നുയര്ന്ന പ്രതിഷേധമാണ് ആദി ശ്ലോകം.
മാനിഷാദ പ്രതിഷ്ഠാം ത്വം അഗമഃ ശാശ്വതി സമാഃ
യത്ക്രൗഞ്ചമിഥുനാദേകം അവധിഃ കാമമോഹിതം
ശപിച്ച മഹര്‍ഷിതന്നെ അതിശയിച്ചുപോയി. താന്‍ ചൊല്ലിയ ശ്ലോകം അര്‍ത്ഥപൂര്‍ണവും വൃത്തഭദ്രവും തന്ത്രീലയ സമന്വയിതവുമായ ഒരു ശ്ലോകമല്ലേ. കൂടെ ഉണ്ടായിരുന്ന ശിഷ്യന് ഭാരദ്വാജനും ഇത് ഇഷ്ടപ്പെട്ടു.
അപ്പോള്‍ സൃഷ്ടികര്‍ത്താവായ വിരിഞ്ചന്‍ അവിടെ വരുകയുണ്ടായി. എന്റെ ഹൃദയത്തെ വേദനിപ്പിച്ച സംഭവവും താന്‍ ചൊല്ലിയ ശ്ലോകവും വാത്മീകി വിശദമായി ബ്രഹ്മാവിനോട് പറഞ്ഞു.
ബ്രഹ്മാവ് പറഞ്ഞു. അത് ശ്ലോകം തന്നെ. എന്റെ അനുഗ്രഹം കൊണ്ട് അങ്ങയ്ക്ക് തോന്നിയതാണ്. നാരദന് വിവരിച്ച രാമകഥ ഇതേ മട്ടില്‍ ചമച്ചാല്‍ അത് പാഴാകില്ല. ഈ ലോകം നശിക്കുവോളം അത് നിലനില്ക്കും. അങ്ങയ്ക്ക് ശാശ്വത ബ്രഹ്മലോകം ലഭിക്കുകയും ചെയ്യും.
വാല്മീകിക്ക് കിട്ടിയത് ഒരു ഉത്തേജനമായിരുന്നു. മഹത്തായ രാമചരിതം മുഴുവനും മേല്‍പ്പറഞ്ഞ ശ്ലോക രീതിയില്‍ ചമക്കുവാന്‍ തീരുമാനിച്ചു.
കാവ്യ രചനയ്ക്ക് കിഴക്ക് നോക്കി ദര്‍ഭ വിരിച്ച് കൂപ്പു കൈകളോടെ ധ്യാന മഗ്നനായി ഇരുന്ന മഹര്‍ഷിയുടെ മനോമുകുരത്തില്‍ രാമകഥ തെളിഞ്ഞു വന്നു എന്നാണ് സങ്കല്പം.
അയോദ്ധ്യയിലെ ചക്രവര്‍ത്തിയായ ദശരഥമഹാരാജാവിന്റെ ചരിത്രം മുതല്‍ ശ്രീരാമന്റെ ജനനം, ബാല്യകാല ലീലകള്‍, വിശ്വാമിത്ര മഹര്‍ഷിയുടെ യാഗരക്ഷ, ത്രൈയംബക ഭഞ്ജനം, സീതാ പരിണയം, ഭൃഗുരാമ-ശ്രീരാമ സംഘര്‍ഷം, വിച്ഛിന്ന പട്ടാഭിഷേകം, വനയാത്ര, ദശരഥ ദേഹ വിയോഗം, ഭരത-ശ്രീരാമ സമാഗമം, പഞ്ചവടിയില്‍ ശൂര്‍പ്പണഖ ഭേദനം, നാഴികകൊണ്ട് ഖര-ദൂഷണ-ത്രിശിരസ്സുകളേയും അവരുടെ 14000 പടയേയും നിഗ്രഹിക്കല്‍, ശബരി മോക്ഷം, ശൂര്പ്പണഖാ വിലാപം, മാരീച നിഗ്രഹം, സീതാപഹരണം, ഹനുമത് സത്ദര്‍ശനം, സുഗ്രീവ ബാലീ സഖ്യം, ബാലി വധം, സീതാ അന്വേഷണം, ഹനുമത് സീതാ ദര്‍ശനം, ലങ്കാപുര ദാഹനം, സേതു ബന്ധനം, സമുദ്ര ലംഘനം, വിഭീഷണ ശരണാഗതി, രാജ്യാഭിഷേകം, രാമ-രാവണ യുദ്ധം, സീതാ സമാഗമം, അയോദ്ധ്യ മടക്കയാത്ര, ശ്രീരാമ പട്ടാഭിഷേകം എന്നിങ്ങനെ ശ്രീരാമന്റെ ജീവിതത്തിലെ എല്ലാ പ്രധാന സംഭവങ്ങളും ചേര്‍ത്ത് പ്രൗഢഗംഭീരവും, അനര്‍ഘവുമായ രാമകഥയ്ക്ക് വാല്മീകി രൂപം നല്കി. അതോടൊപ്പം സീത നിര്‍വാസം ഉള്‍പ്പടെയുള്ള ശ്രീരാമന്റെ ഭാവി ജീവിതകഥ മുഴുവന്‍ ചിത്രീകരിക്കുന്ന ഒരു ഉത്തരഭാഗവും കൂടി ചമച്ച് വാല്മീകി മഹര്‍ഷി കാവ്യം മുഴുമിച്ചു. അടുത്ത് 30 ദിവസങ്ങളില്‍ ഇതിനെപ്പറ്റി നമുക്ക് ചിന്തിക്കാം.
ആദി കവി അനുഗ്രഹിച്ചു-
യാവദ് സ്ഥാസ്യന്തിഗിരയഃ സരിതശ്ച മഹീതലേ
താവദ് രാമായണ കഥാ ലോകേഷു പ്രചരിഷ്യതി
(അതെ, ഭൂമിയും പര്‍വ്വതങ്ങളും നദികളും ഉള്ളേടത്തോളം കാലം
രാമായണ കഥയും ജനങ്ങള്‍ക്കിടയില്‍ പ്രചരിച്ച് കൊണ്ടിരിക്കും.)
ശ്രീമദ് രാമായണം വായിച്ചാല്‍, ശ്രവിച്ചാല്‍, പഠിച്ചാല്‍, സ്മരിച്ചാല്‍ ശ്രീരാമനില്‍ ലയിക്കാം എന്നു പറയാറുണ്ട്. ഈ ഉച്ചൈസ്തരത്തിലുള്ള ഉദ്ഘോഷം, രാമായണത്തിലൂടെ മോക്ഷം ലഭിക്കും എന്ന ആപ്ത വാക്യത്തിന് വഴി തെളിയിക്കുന്നു.
മോക്ഷം എല്ലാ ജീവജാലങ്ങളും ആഗ്രഹിക്കുന്നുവെങ്കിലും മനുഷ്യന് മോക്ഷപ്രാപ്തിക്ക് അന്വേഷിക്കുന്ന വഴി, ശരിയായ മാര്‍ഗ്ഗത്തില്‍ എത്താതെ പോകുന്നു എന്നതാണ് പരമാര്‍ത്ഥം.
ശ്രീമദ് രാമായണ പഠനം, ശ്രവണം, കീര്‍ത്തനം എന്നിവയിലൂടെ മോക്ഷം ലഭിച്ച നിരവധി സംഭവങ്ങള്‍ പുരാണങ്ങളില്‍ ഉണ്ട്. അതെങ്ങനെ സാധിക്കും എന്ന് വിലയിരുത്തി ശ്രോതാക്കള്‍ക്ക് മനസ്സിലാക്കി കൊടുക്കുവാനാണ് ശ്രീമദ് രാമായണ പ്രഭാഷണങ്ങള്‍.
പൂവിന് ദളങ്ങള്‍ മെല്ലെ വിരിയുന്നതുപോലെയാണ് പുരാണങ്ങള്‍ അറിവിന്റെ വെളിച്ചം പ്രത്യക്ഷമാക്കുന്നത്. ശ്രീരാമനെപ്പറ്റി അറിയുന്തോറും എങ്ങനെ രാമായണം വായിക്കേണ്ടത് എന്നും എങ്ങനെ നാമം ജപിക്കേണമെന്നും ഉള്ള ശക്തമായ ചിന്ത നമ്മളില്‍ പ്രസരിക്കും.
നമോസ്തു രാമായ സലക്ഷ്മണായ
ദേവ്യൈ ച തസ്യൈ ജനകാത്മജായൈ
നമോസ്തു രുദ്രേന്തു യമാനിലേഭ്യഃ
നമോസ്തു ചന്ദ്രാര്‍ക്ക മരുദ് ഗണേഭ്യഃ
വെങ്കട്ടരാമന് സ്വാമി (ആദ്ധ്യാത്മിക വിജ്ഞാനസദസ്സ്,പാലക്കാട്)
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: