ന്യൂദല്‍ഹി: പ്രതിരോധമേഖലയിലെ വിദേശനിക്ഷേപാനുപാതം കേന്ദ്രസര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചു. 26 ശതമാനത്തില്‍ നിന്ന് 49 ശതമാനമാക്കിയാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. കേന്ദ്ര പ്രതിരോധമന്ത്രി എ.കെ.ആന്റണിയുടെ ശക്തമായ എതിര്‍പ്പിനെ മറികടന്നുകൊണ്ടാണ് വര്‍ദ്ധനവ്.
രാജ്യത്തിന്റെ ആഭ്യന്തരവും ബാഹ്യവുമായ സുരക്ഷയെ ബാധിക്കുന്നതാണ് തീരുമാനമെന്നാണ് പ്രതിരോധമന്ത്രാലയത്തിന്റെ അഭിപ്രായം. ഇതുള്‍പ്പെടെ 13 മേഖലകളിലെ വിദേശനിക്ഷേപ പരിധിയാണ് ഇന്നലെ കേന്ദ്രസര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചത്. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗമാണ് തീരുമാനം എടുത്തിരിക്കുന്നത്. രൂപയുടെ മൂല്യത്തകര്‍ച്ച ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് കൂടുതല്‍ മേഖലകളിലെ വിദേശനിക്ഷേപം വര്‍ദ്ധിപ്പിച്ചതെന്നാണ് സര്‍ക്കാര്‍ വാദം.ഇനി തീരുമാനം സുരക്ഷാ കാര്യങ്ങള്‍ക്കായുള്ള മന്ത്രിസഭ സമിതി കൂടി അംഗീകരിക്കേണ്ടതുണ്ട്.പ്രതിരോധ മേഖലയില്‍ വിദേശ നിക്ഷേപം അനുവദിക്കാനുള്ള നീക്കം രാജ്യവ്യാപകമായ എതിര്‍പ്പിനെതുടര്‍ന്ന് നേരത്തെ നീട്ടി വച്ചതായിരുന്നു.
ടെലികോം മേഖലയില്‍ വിദേശ നിക്ഷേപ പരിധി നൂറ് ശതമാനമായാണ് കൂട്ടിയിരിക്കുന്നത്. നിലവില്‍ 74 ശതമാനമായിരുന്നു. നേരത്തെ വ്യോമയായ-ചില്ലറവ്യാപാര മേഖലകളിലെ വിദേശ നിക്ഷേപാനുപാതം ക്രമരഹിതമായി വര്‍ദ്ധിപ്പിച്ചിരുന്നു.ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശ നിക്ഷേപപരിധി 26 ല്‍ നിന്ന് 49 ശതമാനമായി വര്‍ദ്ധിപ്പിക്കാനാണ് തീരുമാനം.പെട്രോളിയം ഉത്പന്നങ്ങളുടെ കാര്യത്തിലും ഒറ്റ ബ്രാന്‍ഡ് ഉത്പന്നങ്ങളുടെ രംഗത്തും 49 ശതമാനം വിദേശ നിക്ഷേപം അനുവദിക്കാനുള്ള നിര്‍ദ്ദേശം പരിഗണനയിലാണ്.
പ്രതിരോധ മേഖലയിലെ വിദേശ നിക്ഷേപാനുപാതം വര്‍ദ്ധിപ്പിച്ചതിനു പിന്നാലെ തെക്കന്‍ കൊറിയന്‍ കമ്പനിയായ പോസ്കോ അവരുടെ കര്‍ണ്ണാടക പദ്ധതിയില്‍നിന്നും പിന്മാറാന് തീരുമാനിച്ചത് കേന്ദ്രസര്‍ക്കാരിന് കനത്ത തിരിച്ചടിയായി. 530 കോടി ഡോളറിന്റെ വമ്പന്‍ പദ്ധതിയാണ് പാതിവഴിയില്‍ ഉപേക്ഷിച്ചിരിക്കുന്നത്. പ്രാദേശിക ഏതിര്‍പ്പും സര്‍ക്കാരിന്റെ ചുവപ്പുനാടകളുമാണ് പദ്ധതി ഉപേക്ഷിക്കാന്‍ പോസ്കോയെ പ്രേരിപ്പിച്ചത്. ഒറിസയിലെ പദ്ധതിയും ഉപേക്ഷിക്കുന്നതിനേപ്പറ്റി പോസ്കോ ചിന്തിക്കുകയാണ്. വിദേശ നിക്ഷേപ പദ്ധതികള്‍ വലിയ തോതില്‍ പ്രഖ്യാപിക്കുമ്പോഴും പോസ്കോയുടെ പിന്മാറ്റം കേന്ദ്രത്തിലെ യൂപിഎ സര്‍ക്കാരിന് വലിയ തലവേദനയായിട്ടുണ്ട്.
എസ്.സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: