ചങ്ങനാശ്ശേരി: നഗരത്തിലും പരിസപ്രദേശങ്ങളിലും അനധികൃത അറവുശാലകള്‍ വീണ്ടും സജീവമാകുന്നു. നേരത്തെ നഗരത്തില്‍ ഗര്‍ഭപാത്രം പുറത്തുചാടിയ നിലയില്‍ കാണപ്പെട്ട പശുവിനെ തട്ടിക്കൊണ്ടുപോയി അറുത്ത് ഇറച്ചിവിറ്റ സംഭവമുണ്ടായതിനെ തുടര്‍ന്ന് നഗരസഭ ഇടപെട്ട് അനധികൃതമായി നടത്തുന്ന അറവുശാലകള്‍ പൂട്ടിയിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം ചെത്തിപ്പുഴ ആശുപത്രിക്കു സമീപം റോഡില്‍ തള്ളിയ അറവുശാല മാലിന്യത്തില്‍ കിടാരിയുടെ ജഡം കണ്ടെത്തി. ഗര്‍ഭിണിയായ പശുവിനെ അറുത്തുകൊന്നശേഷം വളര്‍ച്ചയെത്താത്ത കിടാരിയെ കൊന്ന് വഴിയില്‍ തള്ളിയതായാണ് സൂചന ലഭിച്ചത്. അറുത്ത പശുവിന്റെ മാംസാവശിഷ്ടങ്ങളുടെ കൂടെയാണ് കിടാരിയുടെ ജഡവും കാണപ്പെട്ടത്.
ചങ്ങനാശ്ശേരി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ചികിത്സിക്കാനായി എത്തിച്ചിരുന്ന പശുവിനെയും മോഷ്ടിച്ചുകൊണ്ടുപോയി അറുത്ത സംഭവവും ഉണ്ടായിട്ടുണ്ട്. താലൂക്കിലെ വിവിധ പഞ്ചായത്തുകളിലും അനധികൃതമായി അറവുശാലകള്‍ നടത്തുന്നുണ്ടെന്ന് അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും യാതൊരു നടപടികളും ഉണ്ടാകുന്നില്ല. മൃഗസംരക്ഷണവകുപ്പ് മാംസ വില്പനശാലകളില് പരിശോധന നടത്തിയിട്ടു കാലങ്ങളായി. നഗരത്തില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്ന കന്നുകാലികളെ കണ്ടുകെട്ടി ലേലം ചെയ്യുമെന്ന് നഗരസഭാധികൃതര്‍ പറഞ്ഞിരുന്നു. എന്നാല്‍ വീണ്ടും കന്നുകാലികള്‍ രാവും പകലും നഗരത്തിലൂടെ അലഞ്ഞു നടക്കുന്നുണ്ട്.
ഗര്‍ഭിണിയായ പശുവിനെ കശാപ്പുചെയ്തതിനെ സംബന്ധിച്ച് യാതൊരു നടപടികളുമെടുത്തിട്ടില്ല. തൃക്കൊടിത്താനം, മാടപ്പള്ളി, പായിപ്പാട് പ്രദേശങ്ങളില്‍ ചാക്കില്‍ കെട്ടിയ മാംസാവശിഷ്ടങ്ങള്‍ റോഡില്‍ തള്ളുന്നതായി പരാതിയുണ്ട്. ചില സ്ഥലങ്ങളില്‍ ക്ഷേത്രങ്ങള്‍ക്കു സമീപവും ഇത്തരത്തില്‍ മാംസാവശിഷ്ടങ്ങള്‍ തള്ളാറുണ്ടെന്നും മഴക്കാലമായതിനാല്‍ ഇവ വെളിയിലേക്ക് ഒലിച്ചിറങ്ങി ക്ഷേത്രത്തിലെത്തുന്നവര്‍ക്ക് വളരെയോറെ ബുദ്ധിമുട്ടനുഭവിക്കേണ്ടിവരുന്നതായും പരാതിയില്‍ പറയുന്നു. അധികൃതര്‍ ഇതിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നുള്ള ആവശ്യം ശക്തമാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: