കേരളത്തില്‍ കുട്ടികള്‍ സുരക്ഷിതരല്ലെന്ന് തെളിയിക്കുന്നതാണ് ഇടുക്കി ചപ്പാത്തില്‍ വീട്ടില്‍ അഞ്ചുവയസുകാരന് സ്വന്തം പിതാവില്‍നിന്നും രണ്ടാനമ്മയില്‍നിന്നും ഏറ്റ ക്രൂരമായ പീഡനം. ഈ സംഭവം കേരളത്തിന്തന്നെ നാണക്കേടാണെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പത്രസമ്മേളനത്തില്‍ പറഞ്ഞത്. മൃഗങ്ങളോട് പോലും ചെയ്യാത്ത ക്രൂരപീഡനമാണ് സ്വന്തം പിതാവില്‍നിന്നും രണ്ടാനമ്മയില്‍നിന്നും അഞ്ചുവയസുകാരന് നേരിടേണ്ടിവന്നത്. ഇവരുടെ മൃഗീയമായ പീഡനത്തില്‍ കുട്ടിക്ക് മസ്തിഷ്കമരണം സംഭവിച്ചതായാണ് ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. നിഷ്ഠുരമായ പീഡനങ്ങളാണ് ഈ അഞ്ചുവയസുകാരന് ഏല്‍ക്കേണ്ടിവന്നത്.
ഇരുമ്പുകുഴല്‍ കൊണ്ട് കാല് അടിച്ചൊടിക്കുകയും മലദ്വാരത്തില്‍ ഈര്‍ക്കിലി കുത്തിക്കയറ്റിയും പഴുപ്പിച്ച മണലില്‍ കുട്ടിയെ കിടത്തിയുമാണ് രണ്ടാനമ്മയോടൊപ്പം കുട്ടിയെ പീഡിപ്പിച്ച് സ്വന്തം പിതാവ് ആഹ്ലാദിച്ചിരുന്നത്. നടക്കാന്‍ കഴിയാതെ കിടന്ന് മലമൂത്ര വിസര്‍ജനം നടത്തിയതിനും കുട്ടിക്ക് മര്‍ദ്ദനമേല്‍ക്കേണ്ടിവന്നു. തിങ്കളാഴ്ച ഉച്ചയോടെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലാക്കിയ കുട്ടിയുടെ ശരീരമാകെ പൊള്ളലിന്റെയും മര്‍ദ്ദനത്തിന്റെയും പാടുകള്‍ ഉണ്ടായിരുന്നതായും നെറ്റിയിലും നെഞ്ചിലും കമ്പി കുത്തിയിറക്കിയതുപോലെ ആഴത്തിലുള്ള മുറിവുകള്‍ ഉണ്ടായിരുന്നതായും ആശുപത്രി അധികൃതര്‍ ജില്ലാ ശിശുക്ഷേമ സമിതിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഷെരീഫിന്റെ ആദ്യഭാര്യയിലുള്ള കുട്ടിയാണ് ഷെഫീക്ക്. വിവാഹമോചനം നേടിയശേഷം കുട്ടിയോടൊപ്പം താമസിക്കവെയാണ് ഒരു കുട്ടിയുള്ള അനിഷയെ വിവാഹം ചെയ്തത്.
സ്വന്തം ചോരയില്‍ പിറന്ന കുട്ടിയായിട്ടും രണ്ടാംഭാര്യയോടൊപ്പം കുട്ടിയെ പീഡിപ്പിച്ച്, മരണത്തിന്റെ വക്കിലെത്തിച്ച പിതാവ് മനുഷ്യമൃഗമാണ്- മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത പിശാച്. പീഡനം ഏല്‍പ്പിക്കുന്നതില്‍ ക്രൂരമായ സംതൃപ്തി കണ്ടെത്തുന്ന വിചിത്ര ജീവി. രണ്ടാനമ്മമാര്‍ ആദ്യത്തെ ഭാര്യയിലുണ്ടാകുന്ന കുട്ടിയെ പീഡിപ്പിക്കുന്ന വാര്‍ത്ത പുതുമയില്ലാത്തതാണ്. പക്ഷെ സ്വന്തം പിതാവ് ആ പീഡന പരമ്പരകള്‍ക്ക് ചുക്കാന്‍ പിടിച്ചു എന്നത് അവിശ്വസനീയവുമാണ്. സമൂഹത്തിലെ പുഴുക്കുത്തുകളാണിവര്‍ എന്ന മുഖ്യമന്ത്രിയുടെ വിശേഷണം ശരിയാണ് എന്ന് തെളിയിക്കുന്നതാണ് ഈ അഞ്ചുവയസുകാരന്റെ അനുഭവം.
പ്രാഥമിക ചോദ്യംചെയ്യലില്‍ ഇരുമ്പുകമ്പി കൊണ്ട് കുട്ടിയുടെ കാല് തല്ലിയൊടിച്ചതായും പൊള്ളിച്ചതായും പിതാവ് സമ്മതിച്ചു. മൃഗങ്ങള്‍ പോലും സ്വന്തം കുട്ടിയെ എത്ര സ്നേഹത്തോടെയും സുരക്ഷിതത്വത്തോടെയുമാണ് സംരക്ഷിക്കുന്നത് എന്ന് മൃഗങ്ങളെ നിരീക്ഷിക്കുന്നവര്‍ക്ക് മനസിലാകും. തിങ്കളാഴ്ച ഉച്ചയോടെയാണ് കുട്ടിയെ കട്ടപ്പനയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടിയുടെ ദേഹത്തെ പീഡന തെളിവുകള്‍ കണ്ട ആശുപത്രി അധികൃതര്‍ ജില്ലാ ശിശുക്ഷേമ സമിതി ചെയര്‍മാനെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. കുട്ടികള്‍ രാജ്യത്തിന്റെ ഭാവിപൗരന്മാരാണ്. അവരുടെ ശാരീരിക-മാനസികാരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തേണ്ടതാണെന്ന് ശിശുക്ഷേമ നിയമങ്ങള്‍ നിര്‍ദ്ദേശിക്കുന്നുമുണ്ട്. കുട്ടികള്‍ക്കും അവകാശങ്ങളുണ്ട്. കുമളിയിലെ അഞ്ചുവയസുകാരന് മൃഗങ്ങള്‍ക്ക് കിട്ടുന്ന പരിഗണന പോലും സ്വന്തം പിതാവില്‍നിന്ന് ലഭിച്ചില്ല.
സാക്ഷരകേരളത്തിന് അപമാനമാണ് ഈ ബാലപീഡനം. സര്‍ക്കാര്‍ ഇതിനെ ഗൗരവമായിട്ടാണ് കാണുന്നതെന്നും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കുട്ടിയുടെ ചികിത്സാച്ചെലവ് സര്‍ക്കാര്‍ വഹിക്കും. പക്ഷെ 75 ശതമാനം മസ്തിഷ്കമരണം സംഭവിച്ച കുട്ടി രക്ഷപ്പെട്ടാല്‍, തിരിച്ച് പിതാവിനോടൊപ്പം പോയാല്‍ കൊലചെയ്യപ്പെടില്ല എന്ന് എന്താണുറപ്പ്? പോലീസ് അറസ്റ്റുചെയ്ത ഈ ദമ്പതികളില്‍ കൊലപാതകശ്രമമാണ് ആരോപിച്ചിട്ടുള്ളത്. ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി അഡീഷണല്‍ ചീഫ് സെക്രട്ടറി, പൊതുവിദ്യാഭ്യാസ സെക്രട്ടറി, ആരോഗ്യവകുപ്പ് സെക്രട്ടറി, തദ്ദേശഭരണ സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി എന്നിവരുടെ നേതൃത്വത്തില്‍ ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും ഒരു മാസത്തിനകം സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷം ഭാവികാര്യങ്ങള്‍ തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആവശ്യമെങ്കില്‍ പുതിയ നിയമം കൊണ്ടുവരുന്ന കാര്യവും പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. വീടുകളില്‍ അരങ്ങേറുന്ന ഇത്തരം ക്രൂരപീഡനങ്ങള്‍ തടയാന്‍ ജാഗ്രതാസമിതികളും ആശ്രയകേന്ദ്രങ്ങളും ശ്രദ്ധിക്കേണ്ടതാണ്. കുട്ടികള്‍ ഇന്ന് മൂല്യച്യുതി സംഭവിച്ച സമൂഹത്തിലാണ് ജീവിക്കുന്നത്. അവര്‍ക്ക് മനഃശാസ്ത്രപരമായ കൗണ്‍സലിംഗ് ആവശ്യമാണ്. ഇന്റഗ്രേറ്റഡ് ചെയില്‍ഡ് പ്രൊട്ടക്ഷന്‍ സ്കീമില്‍നിന്ന് ഇതിന് പണം വേണം. പീഡിതരായ കുട്ടികളെ ചെയില്‍ഡ് പ്രൊട്ടക്ഷന്‍ സ്കീമില്‍ കൊണ്ടുവരും. സാമ്പത്തികം ഉള്‍പ്പെടെ എല്ലാ സഹായവും നല്‍കുമെന്നുമുള്ള മുഖ്യമന്ത്രിയുടെ അറിയിപ്പ് സ്വാഗതാര്‍ഹംതന്നെ. പക്ഷെ സമൂഹത്തിലെ രാക്ഷസീയത എങ്ങനെ പരിഹരിക്കും?
പ്രതികരിക്കാൻ ഇവിടെ എഴുതുക: