തിരുവനന്തപുരം: ബദല്‍ സര്‍ക്കാരിനുള്ള നീക്കങ്ങള്‍ വേണ്ടെന്നു സിപിഎമ്മും സിപിഐയും. ഇരു പാര്‍ട്ടികളുടെയും സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് യുഡിഎഫ് സര്‍ക്കാരിനെ മറിച്ചിടേണ്ടതില്ലെന്ന തീരുമാനമെടുത്തത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ സര്‍ക്കാരിനെ മറിച്ചിടുന്നതിനുള്ള നീക്കങ്ങളുമായി മുന്നോട്ടു പോകേണ്ടതില്ലെന്നാണ് തീരുമാനം. ഇതോടെ ബദല്‍സര്‍ക്കാര്‍ നീക്കത്തിന്റെ പേരിലുണ്ടായ ആശങ്കയ്ക്ക് താല്കാലിക പരിഹാരമായി.
യുഡിഎഫിലെ പ്രതിസന്ധി രൂക്ഷമാകുകയും രാഷ്ട്രീയമാറ്റം അനിവാര്യമായി വരുകയും ചെയ്യുന്ന സാഹചര്യത്തില്‍ നിലപാടു തീരുമാനിക്കാമെന്നാണ് ഇരുപാര്‍ട്ടികളുടെയും തീരുമാനം. എന്നാല്‍ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ല. സോളാര്‍ വിവാദത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നടത്തുന്ന പ്രക്ഷോഭം ശക്തിപ്പെടുത്തുന്നതിനും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. സോളാര്‍ വിവാദത്തില്‍ പുതിയ വെളിപ്പെടുത്തലുകളും കണ്ടെത്തലുകളും പുറത്തു വരുകയാണ്. സര്‍ക്കാരിനെതിരായ ഈ സാഹചര്യം ബദല്‍ സര്‍ക്കാര്‍ വിവാദങ്ങളിലൂടെ ഇല്ലാതാക്കേണ്ടെന്നും സിപിഎം തീരുമാനിച്ചു. ഇതു സംബന്ധിച്ച് ഇടതു ഘടകകക്ഷികള്‍ക്കു നിര്‍ദേശം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.
ബദല്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സാധ്യതകള്‍ ആദ്യം വെളിപ്പെടുത്തിയതു സിപിഎം, സിപിഐ നേതാക്കളായിരുന്നു. ഇതേ തുടര്‍ന്നു കൂടുതല്‍ പേര് ഇതേറ്റെടുത്തു. സര്‍ക്കാരിനെ അട്ടിമറിക്കുമെന്ന സൂചന പലകോണുകളില്‍ നിന്നുണ്ടായി. ഇതു ജനങ്ങള്‍ക്കിടയില്‍ ആശയ കുഴപ്പത്തിനിടയാക്കിയിട്ടുണ്ട്. ഇപ്പോഴുള്ള സര്‍ക്കാര്‍ വിരുദ്ധ വികാരവും ഇടതുപക്ഷ അനുകൂല വികാരവും ബദല്‍ സര്‍ക്കാര്‍ ചര്‍ച്ചകളിലൂടെ ഇല്ലാതായേക്കുമെന്നും സിപിഎം വിലയിരുത്തി. ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള പ്രചാരണ, പ്രക്ഷോഭ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നതിനും സിപിഎം സെക്രട്ടേറിയറ്റില്‍ ധാരണയായി. മുന്നണിയിലെ ഘടകകക്ഷി നേതാക്കളുമായും നിലപാടിനെ കുറിച്ച് ആശയ വിനിമയം നടത്താനും തീരുമാനിച്ചു.
തല്ക്കാലം അട്ടിമറി നീക്കത്തിനെ കുറിച്ച് ആലോചിക്കേണ്ടതില്ലന്നാണ് സിപിഐ സെക്രട്ടറിയേറ്റും തീരുമാനിച്ചത്. പന്ന്യന്‍ രവീന്ദ്രനു രൂക്ഷ വിമര്‍ശനമാണ് സിപിഐ യോഗത്തിലുണ്ടായത്. അവസരം വരുമ്പോള്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കാമെന്ന ധാരണയിലാണു യോഗം പിരിഞ്ഞത്. ഇടതുപക്ഷമെന്ന നിലയില്‍ നടത്തുന്ന പ്രക്ഷോഭങ്ങള്‍ക്കു ശക്തിപകരുന്നതിനു പാര്‍ട്ടി ഘടകങ്ങളില്‍ വ്യാപക പ്രചാരണങ്ങളുമായി മുന്നോട്ടു പോകാനാണു തീരുമാനിച്ചത്.
കെ.എം.മാണിയെ ന്യായീകരിച്ചും മാണി മുഖ്യമന്ത്രിയായി പുതിയ സര്‍ക്കാരിനു ശ്രമിക്കുമെന്ന ധാരണ വരുത്തുന്നതുമായ പന്ന്യന്‍ രവീന്ദ്രന്റെ പ്രസ്താവന ശരിയായില്ലെന്നാണ് ഉയര്‍ന്ന അഭിപ്രായം. രാഷ്ട്രീയ നിലപാടിനെ മാറ്റി മറിക്കുന്ന ഈ പ്രസ്താവന ആലോചനാ രഹിതമായി നടത്തിയ സംസ്ഥാന സെക്രട്ടറിയുടെ നടപടി തെറ്റായി പോയെന്നും സെക്രട്ടേറിയറ്റില്‍ വിമര്‍ശനമുണ്ടായി. ഇത്തരം വിഷയങ്ങളില്‍ പാര്‍ട്ടിയുമായി ആലോചിക്കാതെ പ്രസ്താവനകള്‍ നടത്തരുതെന്ന നിര്‍ദേശവും സംസ്ഥാന സെക്രട്ടേറിയറ്റ് നല്കി.
ജനതാദള്‍ എസ് നേതൃയോഗത്തിലും മാണിയുമായി ചേര്‍ന്നുള്ള ബദല്‍ സര്‍ക്കാരിനെതിരായി ശക്തമായ നിലപാടു സ്വീകരിക്കണമെന്ന ആവശ്യമാണുയര്‍ന്നത്. ഇന്നത്തെ സാഹചര്യത്തില്‍ യുഡിഎഫ് സര്‍ക്കാരിനെ അട്ടിമറിച്ചു പുതിയ സര്‍ക്കാരുണ്ടാക്കണമെന്ന ചിന്ത തന്നെ ആപത്താണെന്നായിരുന്നു നേതാക്കളുടെ അഭിപ്രായം. യോഗത്തിനു ശേഷം പാര്‍ട്ടി പ്രസിഡന്റ് മാത്യൂ ടി. തോമസ് നിലപാടു വ്യക്തമാക്കി. മാണിയുമായി സഹകരിക്കാന്‍ ജനതാദളിനു താല്‍പ്പര്യമില്ല. കേരള കോണ്‍ഗ്രസ് സമ്പന്നരുടെ പാര്‍ട്ടിയാണ്. മാണിയെ പിന്തുണയ്ക്കുന്ന സിപിഐ നിലപാടിനെ കുറിച്ച് അറിയില്ല. ആരെയെങ്കിലും ചാക്കിട്ടു പിടിച്ചു സര്‍ക്കാരുണ്ടാക്കാനില്ല. യുഡിഎഫിലെ ചിലരുടെ ജീവിതാഭിലാഷം സാധിച്ചു കൊടുക്കുന്നത് ഇടതുമുന്നണിയുടെ നയമല്ല. ഇടതു പാര്‍ട്ടികളുടെ മൂല്യങ്ങളോട് മാണിയുടെ പാര്‍ട്ടിക്ക് യോജിക്കാനാകില്ല. പാര്‍ട്ടികളുടെ നയങ്ങള്‍ തമ്മില്‍ അന്തരമുണ്ട്. ഇടതുമുന്നണി ഇത്തരമൊരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും മാത്യുടി. തോമസ് പറഞ്ഞു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: