തിരുവനന്തപുരം: നിലവില്‍ പത്ത് മാസം കൊണ്ടു തീരുന്ന ബിഎഡ് പഠനം ഇനിമുതല്‍ രണ്ടു വര്‍ഷമാകും. അടുത്ത അധ്യയന വര്‍ഷം ബിഎഡ് നാല് സെമസ്റ്റര്‍ കോഴ്സ് ആയിരിക്കും. ബിഎഡ് കഴിയുന്നവര്‍ക്ക് പത്താംക്ലാസ് വരെ പഠിപ്പിക്കാനുള്ള യോഗ്യതയാണ് നിലവിലുള്ളതെങ്കില്‍ പുതിയ കോഴ്സ് കഴിയുന്നവര്‍ക്ക് പ്ലസ്ടുവരെ പഠിപ്പിക്കാം. ഇതിനായി കരിക്കുലം സമഗ്രമായി പുനഃക്രമീകരിക്കും. എന്‍സിടിഇ നിബന്ധനകള്‍ക്കു വിധേയമായും വിദ്യാഭ്യാസ അവകാശ നിയമം പ്രാവര്‍ത്തികമാക്കുന്നതിന് മുന്നോടിയുമായാണ് കോഴ്സ് പരിഷ്കരിക്കുന്നതെന്ന് മന്ത്രിസഭായോഗത്തിനു ശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിശദീകരിച്ചു. രാജ്യത്തും വിദേശത്തും വര്‍ധിച്ച് വരുന്ന തൊഴില്‍ അവസരങ്ങള്‍ കൂടി പരിഗണിച്ചാണ് തീരുമാനം.
വിദ്യാഭ്യാസ അവകാശ നിയമം പ്രാവര്‍ത്തികമാകുന്നതോടെ രാജ്യത്ത് ടിടിസി, ബിഎഡ്, ടിഇടി തുടങ്ങിയ യോഗ്യതകള്‍ നേടുന്നവര്‍ക്ക് വലിയ അവസരമാണ് വരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനം ഈവര്‍ഷം ആരംഭിക്കും. മെഡിക്കല്‍ കോളജിന് കേന്ദ്ര മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം ലഭിച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍ ക്വാട്ടയില്‍ 100 സീറ്റുകൂടി അധികം ലഭിച്ചിട്ടുണ്ട്. ഇതിന് ആവശ്യമായ 108 തസ്തികകള്‍ അനുവദിക്കും. അടുത്തവര്‍ഷത്തെ ആവശ്യങ്ങള്‍ കൂടി കണക്കിലെടുത്ത് ആവശ്യമായ അധിക തസ്തികകളുടെ എണ്ണം ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്കി.
കേരള സംസ്ഥാന ഹൗസിംഗ് ബോര്‍ഡിന്റെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി മാര്‍ച്ച് 31-ല്‍നിന്ന് ഡിസംബര്‍ 31 വരെ നീട്ടി. കേരള സ്റ്റേറ്റ് ഓഡിയോ വിഷ്വല്‍ ആന്റ് റിപ്രോഗ്രാഫിക് സെന്ററിലെ ജീവനക്കാര്‍ക്ക് ഒമ്പതാം ശമ്പളപരിഷ്കരണ ആനുകൂല്യങ്ങള്‍ നല്‍കും. ടൂറിസം വകുപ്പിലെ ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ടിലെ ജീവനക്കാരുടെ ശമ്പളപരിഷ്കരണത്തിനും അംഗീകാരം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: