ന്യൂദല്‍ഹി: ഇസ്രത് ജഹാന് കേസിലെ ഒളിച്ചുകളി കേന്ദ്രസര്‍ക്കാര്‍ തുടരുന്നു. സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈവശമുണ്ടായിട്ടും പുറത്തുവിടാതെ രാഷ്ട്രീയ ലക്ഷ്യത്തിനായി ഉപയോഗിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. രണ്ടു സര്‍ക്കാര്‍ ഏജന്‍സികള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ ശക്തമായി തുടരുമ്പോഴും ഗൂഢലക്ഷ്യങ്ങളോടെയുള്ള സര്‍ക്കാര്‍ നിലപാടാണ് വിമര്‍ശന വിധേയമാകുന്നത്.
ഇസ്രത് ജഹാനും കൂട്ടരും ഭീകരവാദികളാണെന്ന് അമേരിക്കയില്‍ പിടിയിലുള്ള ഭീകരന് ഡേവിഡ് ഹെഡ്ലി വെളിപ്പെടുത്തിയതായാണ് ഇന്റലിജന്‍സ് ബ്യൂറോ പറയുന്നത്. എന്നാല്‍ അത് ശരിയല്ലെന്നാണ് സിബിഐ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്. ഹെഡ്ലിയെ ചോദ്യം ചെയ്ത എന്‍ഐഎയോട് ഹെഡ്ലിയുടെ മൊഴിയേപ്പറ്റി കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടതനുസരിച്ച് വിവരം നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ഇനി സ്ഥിരീകരണം നല്‍കേണ്ടത് ആഭ്യന്തരമന്ത്രാലയമാണ്.
ഇസ്രത് ഭീകരവാദിയാണെന്ന് എന്‍ഐഎയോട് ഹെഡ്ലി പറഞ്ഞിട്ടില്ലെന്നാണ് തന്റെ മുന്നിലെത്തിയ ഫയലിലെ വിവരമെന്നാണ് മുന്‍ ആഭ്യന്തര സെക്രട്ടറി ജി.കെ.പിള്ള പറയുന്നത്. ഇസ്രത്തിനൊപ്പം കൊല്ലപ്പെട്ട മറ്റു രണ്ടുപേരും ലഷ്കര്‍ ഭീകരരാണെന്നും ജി.കെ.പിള്ള പറയുന്നു. എന്നാല്‍ ജി.കെ പിള്ളയുടെ മുന്നിലെത്തിയ റിപ്പോര്‍ട്ടില്‍ രണ്ട് ഖണ്ഡിക മാറ്റിയതിനേപ്പറ്റി ദുരൂഹതകള്‍ നിലനില്ക്കുന്നു. ഇസ്രത്തിനും കൂട്ടര്‍ക്കും ഭീകരബന്ധമില്ലെന്ന സിബിഐ കണ്ടെത്തലുകളെ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ പൂര്‍ണ്ണമായും എതിര്‍ക്കുമ്പോള്‍ ഇസ്രത്തിനൊപ്പം ലഷ്കര്‍ ഭീകരരാണ് ഉണ്ടായിരുന്നതെന്ന് എന്‍ഐഎയും ആഭ്യന്തരമന്ത്രാലയവും സമ്മതിക്കുകയും ചെയ്യുന്നു.
കേസില്‍ സിബിഐ കേന്ദ്രങ്ങള്‍ ഐ.ബിക്കെതിരെ ചില മാധ്യമങ്ങളെ ഉപയോഗിച്ച് വാര്‍ത്തകള്‍ സൃഷ്ടിക്കുകയാണ്. ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിശ്വാസ്യത തകര്‍ക്കുന്നതിനുള്ള രഹസ്യനീക്കങ്ങളും ഇതുമായി ബന്ധപ്പെട്ട് നടക്കുന്നുണ്ടെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ഇതിനിടെ ഇസ്രത്തിനൊപ്പം കൊലചെയ്യപ്പെട്ട അംജദ് അലി ലഷ്കര്‍ ഭീകരനാണെന്നും ലഷ്കറെ തോയ്ബയുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന മുസാമില്‍ പരിശീലിപ്പിച്ച ആളാണെന്നും മൊഴി നല്കിയ ഭീകരന് ദുരൂഹ സാഹചര്യത്തില്‍ വെടിയേറ്റു മരിച്ച സംഭവവും പുറത്തുവന്നിട്ടുണ്ട്. ലഷ്കര്‍ കമാണ്ടര്‍ ഷാഹിദ് മെഹ്മ്മൂദാണ് കാശ്മീരില്‍ കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെടുന്നതിനിടെ വെടിയേറ്റുമരിച്ചത്. ജൂണ്‍ 15ന് ഇസ്രത്തും കൂട്ടരും കൊല്ലപ്പെട്ടതിന് ശേഷം ജൂണ്‍ 26നാണ് ഷാഹിദ് മെഹമ്മൂദും മറ്റൊരു പാക്കിസ്ഥാന് സ്വദേശിയും പിടിയിലാകുന്നത്. അംജദ് അലിയെപ്പറ്റി മൊഴി നല്കിയ ഷാഹിദ് ജൂണ്‍ 28നാണ് പോലീസ് വെടിയേറ്റ് മരിച്ചത്. നിര്‍ണ്ണായക തെളിവായിരുന്നു ഷാഹിദ് മെഹ്മൂദെന്ന് രഹസ്യാന്വേഷണ വിഭാഗം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: