തൃശൂര്‍ : ആത്മീയ സമര്‍പ്പണമായി ഗണപതി ഹോമവും ആഹ്ലാദ ദായകമായി ആനയൂട്ടും. കള്ളക്കര്‍ക്കിടകത്തിലെ വിഘ്നബാധകള് ഒഴിയാന്‍ ശ്രീ ഗണേശന് അഷ്ട ദ്രവ്യ മഹാ ഗണപതിഹോമായിരുന്നു ഇന്നലെ വടക്കുന്നഥന്റെ ഭൂമിയില്‍. ആത്മീയ സമര്‍പ്പണത്തിലൂടെ ഹര്‍ഷം നേടുമ്പോള്‍ ഗണേശ സങ്കല്‍പ്പത്തിന്റെ ഭൗതിക സാന്നിദ്ധ്യമായ ഗജവീരന്മാരെ ഊട്ടി ആഹ്ലാദിക്കാനും ഭക്തര്‍ സ്വയം സമര്‍പ്പിച്ചു. കര്‍ക്കിടക-രാമായണ മാസത്തിന്റെ ആദ്യദിനംതന്നെ നടന്ന അഷ്ടദ്രവ്യ മഹാഗണപതിഹോമത്തിന് ക്ഷേത്രം തന്ത്രി പുലിയന്നൂര്‍ ശങ്കരനാരായണന് നമ്പൂതിരിപ്പാട് മുഖ്യകാര്‍മികത്വം വഹിച്ചു.
മഴ ഒളിഞ്ഞും തെളിഞ്ഞും വന്ന പ്രഭാതം മുതല്‍ ആള്‍ക്കാരും ആനകളും വടക്കുന്നാഥനെ ലക്ഷ്യമാക്കി നടന്നടുക്കുകയായിരുന്നു. ശ്രീമഹാദേവനെ ദര്‍ശിക്കാനും വിശേഷ ചടങ്ങുകളില്‍ പങ്കുചേരാനും ആയിരങ്ങളാണ് എത്തിച്ചേര്‍ന്നത്. ഈ വര്‍ഷം ഗജപൂജ എന്ന വിശേഷാല്‍ ചടങ്ങുണ്ടായിരുന്നു.നാലുവര്ഷത്തിലൊരിക്കലാണിത്. ആനയൂട്ടിന് വന്നുചേര്‍ന്ന എല്ലാ ആനകളേയും മേല്‍ശാന്തിമാര്‍ ധൂപദീപാദികളോടെ പൂജ ചെയ്ത് ആശീര്‍വദിച്ചു. വെള്ളയും കരിമ്പടവും വിരിച്ച് അതിലിരുത്തി ഒരേ സമയം അഞ്ച് ആനകള്‍ക്ക് പൂജ നടത്തിക്കൊണ്ടായിരുന്നു ഗജപൂജ. ഒമ്പതരയോടെ ആനയൂട്ട് ആരംഭിച്ചു.
വെട്ടത്ത് ഗോപീകണ്ണന്, പുത്തന്‍കുളം കണ്ണന് എന്നീ കുട്ടിയാനകള്ക്കായിരുന്നു ആദ്യത്തെ ഉരുളകള്‍. വടക്കുന്നാഥ ക്ഷേത്രം മേല്‍ശാന്തി കൊറ്റമ്പിള്ളി നാരായണന് നമ്പൂതിരിയായിരുന്നു ആദ്യ ഉരുള കൊടുത്തത്. ആനയൂട്ടിന് തേറമ്പില്‍ രാമകൃഷ്ണന് എംഎല്‍എ, സിറ്റി പോലീസ് കമ്മീഷണര്‍ പി.പ്രകാശ്, കൊച്ചിന്‍ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് ഭാസ്കരന്‍നായര്‍, മുന്‍ ദേവസ്വം പ്രസിഡണ്ട് സി.എസ്.മേനോന്, തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രം ഭാരവാഹികളും ചടങ്ങുകളില്‍ സംബന്ധിച്ചു.
വടക്കുന്നാഥന്റെ തെക്കെ ഗോപുരത്തിന് മുന്നില്‍ പ്രത്യേകം തിരിച്ച സ്ഥലത്തായിരുന്നു അമ്പതോളം ആനകളെ അണിനിരത്തിയത്. ക്ഷേത്രത്തിന് ചുറ്റും പതിനായിരം സ്ക്വയര്‍ഫീറ്റിലൊരുക്കിയ പന്തല്‍ ഗജപൂജക്കുണ്ടായിരുന്നു. മഹാഗണപതിഹോമത്തിന് പന്തീരായിരം നാളികേരവും മൂവായിരം കിലോ ശര്‍ക്കരയും 1500 കിലോ അവില്, 350 കിലോ മലര്, തുടങ്ങിയ വിഭവങ്ങളോടെയായിരുന്നു ആനയൂട്ട്.
അറുപതോളം പേര് ചേര്‍ന്നായിരുന്നു ആനയൂട്ടിനുള്ള വിഭവങ്ങള്‍ ഒരുക്കിയത്. ചൊവ്വാഴ്ച രാവിലെ മുതല്‍ ഇതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിരുന്നു. ഗജപൂജ പരിപാടികള്‍ക്കുവേണ്ടി ഒരു കോടിയുടെ ഇന്‍ഷുറന്‍സ് നേരത്തെ എടുത്തിരുന്നു. അഞ്ഞൂറ് കിലോ അരിയുടെ ചോറ് മഞ്ഞള്‍പ്പൊടിയും ശര്‍ക്കര ഉപ്പ് എന്നിവ ചേര്‍ത്ത് ഉരുളയാക്കിയാണ് ആനകള്‍ക്ക് നല്‍കിയത്. വൈകിട്ട് അഞ്ചുമണിയോടെ കിഴക്കൂട്ട് അനിയന് മാരാരുടെ നേതൃത്വത്തില്‍ 150ഓളം കലാകാരന്മാര് പങ്കെടുത്ത പഞ്ചാരിമേളവും ഇത്തവണത്തെ പ്രത്യേകതയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: