കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി ഒരു പിഞ്ചുകുഞ്ഞ് വീടിന്റെനാലുചുമരുകള്ക്കുള്ളില് പലവിധ പീഡനങ്ങള്‍ക്കും ഇരയായിക്കൊണ്ടിരുന്നത് സമൂഹം അറിഞ്ഞില്ലെന്ന വലിയ തെറ്റ് മാപ്പര്‍ഹിക്കാത്തതാണ്. കണ്ണില്‍ ചോരയില്ലാത്ത ക്രൂരതയെ കുറിച്ച് അതു നടന്നു കഴിഞ്ഞ് പരിതപിക്കുകയും മാപ്പ് യാചിക്കുകയും ചെയ്തിട്ടെന്തുകാര്യം? കേരളത്തില്‍ കുട്ടികള്‍ക്കെതിരായ പീഡനങ്ങള്‍ അപകടകരമായ രീതിയില്‍ വര്‍ദ്ധിച്ചുവരുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
അതിന്റെ ഒടുവിലത്തെ ഇരയാണ് കട്ടപ്പനയിലെ ഷെഫീക്കെന്ന അഞ്ചുവയസ്സുകാരന് എന്നു പറയാന്‍ കഴിയില്ല. പുറത്തറിയാത്ത നിരവധി പീഡനങ്ങള്‍ കുഞ്ഞുങ്ങള്‍ക്കെതിരായി നടന്നുകൊണ്ടിരിക്കുമ്പോള്‍, പുറത്തറിഞ്ഞ പീഡനങ്ങളിലെ അവസാന കണ്ണിയാണ് ഷെഫീക്കെന്ന് പറയാം. കുറച്ചുനാള്‍ മുന്‍പ് കോഴിക്കോട്ട് ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി അദിതിനമ്പൂതിരിയും അതിനുമുമ്പ് ഇടുക്കി ചെറുതോണിയിലെ ഏഴുമാസം പ്രായമായ കുഞ്ഞും ആലുവയില്‍ വീട്ടുജോലിക്കു നിന്ന പതിനൊന്നുകാരി പെണ്‍കുട്ടിയുമെല്ലാം പീഡനങ്ങളുടെ ഇരകളാണ്.
സാംസ്കാരികമായും വിദ്യാഭ്യാസപരമായും മുന്നില്‍ നില്ക്കുന്ന സമൂഹമെന്ന് അഭിമാനിക്കുകയും അഹങ്കരിക്കുകയും ചെയ്യുന്നവരാണ് മലയാളികള്‍. എന്നാല്‍ അതെല്ലാം കഴമ്പില്ലാത്ത അവകാശവാദങ്ങളാണെന്ന സത്യത്തിലേക്കാണ് സമീപകാല സംഭവങ്ങള്‍ വിരല്‍ചൂണ്ടുന്നത്. കാരുണ്യം വറ്റിയ സമൂഹത്തില്‍ കുഞ്ഞുങ്ങളും വൃദ്ധരുമെല്ലാം പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. നമ്മുടെ സമൂഹത്തിനെന്തുപറ്റിയെന്ന വലിയ ചോദ്യമാണിവിടെ ഉയരുന്നത്.
അഞ്ചുവയസ്സുള്ള പിഞ്ചുകുഞ്ഞിന് എന്തറിയാം. അതിന്റെ വിഷമങ്ങള്‍ മറ്റുള്ളവരോട് പറഞ്ഞറിയിക്കാന്‍ പോലും കഴിയാത്ത പ്രായം. കളിപ്പാട്ടങ്ങളുമായി ആഹ്ലാദിച്ചു നടക്കേണ്ട സമയം. സ്നേഹവും പരിചരണവും കൂടുതലായി ലഭിക്കേണ്ട കാലം. ഇതെല്ലാം നല്കേണ്ടവര് തന്നെ അവരുടെ പേടിസ്വപ്നമായി മാറുന്നു. സമീപകാലത്ത് കുഞ്ഞുങ്ങള്ക്കേല്ക്കേണ്ടിവന്ന പീഡനങ്ങള്‍ക്കെല്ലാം ഉത്തരവാദി സ്വന്തം അച്ഛനും ബന്ധുക്കളുമൊക്കയാണ്. സ്വന്തം ചോരയില്‍ പിറന്ന കുഞ്ഞിനെ താലോലിക്കാനും സ്നേഹിക്കാനുമല്ലാതെ ഒരച്ഛനോ അമ്മയ്ക്കോ അവരെ ദ്രോഹിക്കാന്‍ എങ്ങനെ കഴിയുന്നു. അത്രത്തോളം കഠിന ഹൃദയരായി മാറാന്‍ മലയാളികള്ക്കെങ്ങനെയായി?
മാതാപിതാക്കള്‍ കുഞ്ഞുങ്ങളെ ജീവനേക്കാള്‍ സ്നേഹിക്കുമെന്നാണ് പറയാറ്. അതു തെളിയിക്കുന്ന നിരവധി ഉദാഹരണങ്ങള്‍ പുരാണകാലം മുതല്‍ തന്നെ നമ്മള് കേട്ടിട്ടുണ്ട്. കുഞ്ഞിനെക്കുറിച്ചുള്ള ഉടമസ്ഥാവകാശ തര്‍ക്കവുമായി രാജാവിന്റെ മുന്നിലെത്തിയ രണ്ടു സ്ത്രീകള്‍ക്ക് കുഞ്ഞിനെ മുറിച്ചുനല്കാനുത്തരവിട്ടപ്പോള് പൊട്ടിക്കരഞ്ഞ് കുഞ്ഞിനെ വിട്ടുകൊടുക്കാന്‍ തയ്യാറായ സ്ത്രീയുടെ കഥ അറിയാത്തവരുണ്ടാകില്ല. കുഞ്ഞിനെ മുറിക്കുന്നതിന് അനുവദിക്കാതിരുന്ന സ്ത്രീയായിരുന്നു യഥാര്‍ത്ഥ അമ്മ. കുഞ്ഞിനെ തനിക്ക് കിട്ടിയില്ലെങ്കിലും അവന് വേദനിക്കാതിരിക്കണമെന്നാഗ്രഹിക്കുന്നവളാണ് അമ്മ. കൈവളരുന്നതും കാല് വളരുന്നതും നോക്കി, കുഞ്ഞിനെ സ്നേഹിച്ചു വളര്‍ത്തുന്നത് ജീവിതവ്രതമാക്കിയ അമ്മ. അമ്മ പ്രസവിച്ച കുഞ്ഞിനെ അച്ഛന് പോറ്റി വളര്‍ത്തുന്നുവെന്നാണ് ചൊല്ല്. അമ്മയുടെ പൊക്കിള്‍കൊടി ബന്ധത്തില്‍ നിന്ന് അച്ഛന്റെ നെഞ്ചിലെ ചൂടേറ്റാണ് കുഞ്ഞ് ജീവിക്കാന്‍ തുടങ്ങുന്നത്. അച്ഛന് പൊതിഞ്ഞുകൊണ്ടുവരുന്ന മിഠായിക്കുവേണ്ടി വഴിക്കണ്ണുമായി ഉമ്മറത്ത് കാത്തിരിക്കുന്ന കുഞ്ഞുങ്ങള്‍ അച്ഛനോടുള്ള സ്നേഹത്തിന്റെയും അച്ഛന് അവനു നല്കുന്ന സുരക്ഷിതത്വത്തിന്റെയും പ്രതീകങ്ങളാണ്.
പെണ്‍കുഞ്ഞുങ്ങള്‍ക്കെതിരായ ലൈംഗിക പീഡനങ്ങളും കേരളത്തില്‍ കൂടിവരുന്നു. സമീപകാലത്ത് വലിയ വര്‍ദ്ധനയാണ് ഇക്കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്. ഇത്തരം വാര്‍ത്തകള്‍ അസ്വസ്ഥമാക്കിയ നിരവധി കുടുംബങ്ങളും നമ്മുടെ സമൂഹത്തിലുണ്ട്. രാവിലെ പത്രം നോക്കിയാല്‍ പെണ്‍കുഞ്ഞുങ്ങളെ പിതാവു തന്നെ പീഡിപ്പിച്ചു, മറ്റുള്ളവര്‍ക്ക് കാഴ്ചവച്ചു എന്നുള്ള വാര്‍ത്തകള്‍ ധാരാളമായി കാണുന്നു. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച പത്രങ്ങള്‍ വീട്ടില്‍ ആരും കാണാതെ ഒളിപ്പിച്ചുവച്ചവരുമുണ്ട്. അവരെല്ലാം പെണ്‍കുട്ടികളുടെ അച്ഛന്മാരായിരുന്നു.
പെണ്‍കുട്ടികളെ അവരുടെ പിതാവിനൊപ്പം യാത്രചെയ്യാനും തങ്ങാനും വിടാന്‍ ഭയപ്പെടുന്ന അമ്മമാരുമുണ്ട്. എല്ലാ പിതാക്കന്മാരും അങ്ങനെയാണെന്നല്ല സൂചിപ്പിക്കുന്നത്. സമൂഹത്തെ മുഴുവന്‍ ബാധിച്ചിരിക്കുന്ന പുഴുക്കുത്ത് വലിയ ഭയമായി ഓരോരുത്തരുടെയും മനസ്സിലേക്ക് കയറിക്കൂടിയിരിക്കുന്നു. അച്ഛനുറങ്ങാത്ത വീടുകളായി, എപ്പോഴും ഭയപ്പെടുന്ന അമ്മമാരുടെ ലോകങ്ങളായി പെണ്‍കുഞ്ഞുങ്ങളുള്ള കുടുംബങ്ങള്‍ മാറുന്നു.
സ്വന്തം കുഞ്ഞിനെ പിതാവു തന്നെ ക്രൂരമായി വേദനിപ്പിക്കുകയും കൊല്ലാന്‍ ശ്രമിക്കുകയും ചെയ്യുന്നത് വിശ്വസിക്കാനാകാതെ വിറങ്ങലിച്ചു നില്‍ക്കുകയാണ് കേരളമിന്ന്. ഈ വര്‍ഷം ഏപ്രിലിലാണ് പിതാവിന്റെയും രണ്ടാനമ്മയുടെയും ക്രൂരമായ മര്‍ദനമേറ്റു കോഴിക്കോട്ട് ബാലിക മരിച്ച സംഭവമുണ്ടായത്. ക്രൂരമായ മര്‍ദ്ദനമാണ് ആ പിഞ്ചുകുഞ്ഞിന് ഏല്‍ക്കേണ്ടിവന്നത്. ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്ന അദിതി നമ്പൂതിരി എന്ന കുഞ്ഞിന് ഉരുട്ടിക്കൊലയ്ക്ക് വിധേയരാകുന്നവരുടേതുപോലുള്ള ക്ഷതമാണ് ശരീരത്തിലുണ്ടായത്. ദിവസങ്ങളായി കുട്ടിയെ പട്ടിണിക്കിടുകയും ചെയ്തു. എല്ലാം ചെയ്തത് കുട്ടിയുടെ സ്വന്തം പിതാവും രണ്ടാനമ്മയും ചേര്‍ന്നാണ്. സ്വത്തുക്കള്‍ സ്വന്തം പേരില്‍ വന്നു ചേരുന്നതിന് കുട്ടി തടസ്സമാണെന്ന് കണ്ട് രണ്ടാനമ്മ ക്രൂരപീഡനമുറകളിലൂടെ പിഞ്ചുകുഞ്ഞിനെ വകവരുത്തുകയായിരുന്നു. പീഡനങ്ങളെല്ലാം ഏറ്റുവാങ്ങി കുട്ടി മരിച്ചു കഴിഞ്ഞപ്പോഴാണ് സമൂഹം ഉണര്‍ന്നത്. പത്രങ്ങളിലും ചാനലുകളിലും വാര്‍ത്തകള്‍ നിറഞ്ഞു. സര്‍ക്കാര്‍ ഇടപെട്ടു. കര്‍ശന നടപടിയുണ്ടായി. എന്നിട്ടെന്തു ഫലം?
നാലുമാസം തികയും മുന്നേ, അദിതിയുടെ വഴിയിലേക്ക് കട്ടപ്പനയില്‍ നിന്ന് ഷെഫീക്ക് എന്ന കുഞ്ഞുമെത്തി. അന്നുണര്‍ന്നു പ്രവര്‍ത്തിച്ച പൊതുസമൂഹവും സര്‍ക്കാരുമെല്ലാം വീണ്ടും അതുപോലെ പ്രതിഷേധങ്ങളും വാര്‍ത്തകളുമായി ‘ആഘോഷിക്കു’ന്നതല്ലാതെ എന്തു പ്രയോജനം? സമാനതകളില്ലാത്ത ക്രൂരതയാണ് അദിതിയോടും ഷെഫീക്കിനോടും അവരുടെ പിതാക്കന്മാര് ചെയ്തത്. കണ്ണില്‍ ചോരയില്ലാത്ത ക്രൂരത. എന്തു ശിക്ഷകൊടുത്താലും അധികമാകാത്ത പാതകം. അദിതിയില്‍ നിന്ന് ഷെഫീക്കിലെത്തുമ്പോള് അതിനൊട്ടും കുറവു വന്നിട്ടില്ല. അദിതിയും ഷെഫീക്കും പുറത്തറിഞ്ഞ സംഭവങ്ങള്‍ മാത്രം. പുറത്തറിയാത്ത നിരവധി സംഭവങ്ങളില്‍ പീഡനമേറ്റുവാങ്ങി നൂറുകണക്കിനു കുഞ്ഞുങ്ങള്‍ കഴിയുന്നുണ്ട്.
കുട്ടികള്‍ക്കെതിരായ പീഡനങ്ങള്‍ തടയാന്‍ നിയമങ്ങള്‍ ഇല്ലാത്തതല്ല നമ്മുടെ പ്രശ്നം. നിയമങ്ങള്‍ നിരവധിയുണ്ട്. എന്നാല്‍ അതൊന്നും വേണ്ടവിധത്തില്‍ പ്രാവര്ത്തികമാക്കുന്നില്ലന്നതാണ് പ്രധാനം. കുഞ്ഞുങ്ങളുടെ ജീവന് നഷ്ടപ്പെടുന്നതിനിടയാക്കുന്ന പീഡനങ്ങള്‍ക്ക് തൂക്കുമരം വരെ ശിക്ഷവിധിക്കുന്ന നിയമങ്ങളുണ്ട്. കുട്ടികള്‍ക്കെതിരായ പീഡനം ശ്രദ്ധയില്‍ പെട്ടാല്‍ എപ്പോള്‍ വേണമെങ്കിലും വിളിച്ചറിയിക്കാനുള്ള സംവിധാനവുമുണ്ട്. ഇതെല്ലാമുണ്ടായിട്ടും കുഞ്ഞുങ്ങള്‍ക്കെതിരായ പീഡനങ്ങള്‍ വര്‍ദ്ധിക്കുന്നതിന്റെ കാരണങ്ങള്‍ സാമൂഹ്യാന്തരീക്ഷം തന്നെയാണ്. തങ്ങളുടെ സുഖകരമായ ജീവിതത്തിന് കുട്ടി തടസ്സമാകുന്നു എന്ന തീരുമാനമാണ് മാതാപിതാക്കള്‍ക്ക് കുട്ടികളെ ഒഴിവാക്കണമെന്ന് തോന്നാന്‍ കാരണം. കോഴിക്കോട്ടെ നരാധമനായ പിതാവിനും രണ്ടാനമ്മയ്ക്കും അദിതിയെന്ന പിഞ്ചുകുട്ടിയോട് ക്രൂരതകാട്ടാന്‍ തോന്നിയത് സ്വത്ത് നേടിയെടുക്കാന്‍ വേണ്ടിയായിരുന്നെങ്കില്‍ ഷെഫീക്കിനോട് ക്രൂരതകാട്ടിവര്ക്ക് കുട്ടിയെ ഒഴിവാക്കി സുഖകരമായ ജീവിതം നയിക്കുക എന്ന ലക്ഷ്യമാണുണ്ടായിരുന്നത്.
ആഡംബരഭ്രമവും മദ്യപാനവും പണത്തിനോടുള്ള ആര്‍ത്തിയും ക്രിമനല്മനോഭാവവുമൊക്കയാണ് ഇത്തരം പുഴുക്കുത്തുള്ള സമൂഹം വളര്‍ന്നുവരാന്‍ കാരണം. കലഹിക്കുന്ന മാതാപിതാക്കളുടെയും അസാന്മാര്ഗ്ഗിക രീതിയില്‍ ജീവിക്കുന്നവരുടെയുമൊക്കെ കുട്ടികള്‍ വീടുകളില്‍ അരക്ഷിതരായിരിക്കും. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ 214 കുട്ടികളാണ് കേരളത്തില്‍ വിവിധ തരത്തിലുള്ള പീഡനങ്ങള്‍ക്കിരയായി കൊല്ലപ്പെട്ടത്. കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ മൂന്നിരട്ടിയായി വര്‍ദ്ധിച്ചെന്നാണ് ഔദ്യോഗിക കണക്കുകള്‍. ഇതെല്ലാം നമ്മുടെ കേരളത്തിലാണ്. ഇപ്പോള്‍ പുതിയ മാര്‍ഗ്ഗരേഖയും നിയമങ്ങളും സൃഷ്ടിക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍.
ഒരിക്കല്‍ കൂടി പറയട്ടെ, നിയമത്തിന്റെ അഭാവമല്ല ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാനുള്ള കാരണം. സമൂഹത്തെ ആകെ ബാധിച്ചിരിക്കുന്ന പുഴുക്കുത്തിന്റെ പ്രതിഫലനമാണിത്. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി ഷെഫീക്കെന്ന കുഞ്ഞ് പീഡനത്തിനിരയായിക്കൊണ്ടിരിക്കുമ്പോള്‍ അതറിഞ്ഞ ആരും പരാതിപ്പെട്ടില്ല. കുഞ്ഞിന്റെ കരച്ചില് പതിവായി കേട്ടു കൊണ്ടിരുന്നവര്‍, പരാതിനല്‍കാനുള്ള സംവിധാനങ്ങളെല്ലാം ഉണ്ടായിരുന്നിട്ടും പരാതിപ്പെടാന്‍ തയ്യാറായില്ല. ഷെഫീക്കിനെ പീഡിപ്പിച്ച പിതാവിനും രണ്ടാനമ്മയ്ക്കും ഒപ്പം സമൂഹവും വലിയ തെറ്റല്ലെ അതിലൂടെ ചെയ്തത്. ഇനി മാപ്പിരന്നിട്ടും, ചികിത്സാചിലവ് സര്‍ക്കാര്‍ നല്‍കിയിട്ടും എന്തു കാര്യം.? അവന്റെ മനസിനേറ്റ വലിയമുറിവുണക്കാന് ആര്‍ക്കു കഴിയും?
ആര്. പ്രദീപ്
E-mail: [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: