ഇടുക്കിയില്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ട അഞ്ചുവയസ്സുകാരന് ഷെഫീക്കിന്റെ നില ഗുരുതരമായി തുടരുമ്പോഴും കേരളം ഒറ്റക്കെട്ടായി ആ ബാലന്റെ ആരോഗ്യത്തിനായി പ്രാര്‍ത്ഥിക്കുമ്പോഴും ഈ സംഭവം വെളിപ്പെടുത്തുന്നത് കേരളത്തില്‍ വര്‍ധിച്ചുവരുന്ന ബാലപീഡനമാണ്. ബാലപീഡന തലസ്ഥാനമായി ഇടുക്കി രൂപാന്തരപ്പെട്ടതും ഇടുക്കിയില്‍നിന്നുമാത്രം ഈ വര്‍ഷം 50 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനാലാണ്. കഴിഞ്ഞവര്‍ഷം കേരളത്തില്‍ 1316 ബാലപീഡന കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. സാക്ഷര കേരളം സാമൂഹിക പ്രശ്നങ്ങളില്‍ തീര്‍ത്തും നിസ്സംഗമാണ് എന്ന് തെളിയിക്കുന്നതാണ് ഷെഫീക്കിന്റെ ക്രൂരമായ പീഡനം. മനുഷ്യത്വമുള്ളവര്‍ക്ക് ഭാവനയില്‍ പോലും ചിന്തിക്കാന്‍ വയ്യാത്ത വിധത്തിലായിരുന്നല്ലോ അഞ്ചുവയസ്സുകാരന് ഷെഫിക്കിനെതിരെ സ്വന്തം പിതാവും രണ്ടാനമ്മയും കൂടി നടത്തിയ ക്രൂരപീഡനങ്ങള്‍. ഇടുക്കി ജില്ലയില്‍ ബാലപീഡനം കൂടുന്നത് പിതാവിന്റെ മദ്യപാന ശീലമാണെന്നാണ് വിശദീകരണം വരുന്നത്.
ഷെഫീക്കിനെ ദിവസങ്ങളോളം അച്ഛനും രണ്ടാനമ്മയും പീഡിപ്പിച്ചിട്ടും അയല്പക്കക്കാരില് ആരും ആ വിവരം പോലീസിനെയോ ചെയില്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയേയോ അറിയിപ്പിക്കാന്‍ തയ്യാറായില്ല എന്ന വസ്തുത തെളിയിക്കുന്നത് സമൂഹം ഈ ക്രൂരതക്കെതിരെ നിസ്സംഗത പാലിച്ചു എന്നാണല്ലൊ. കേരളത്തിലാണ് ഇന്ത്യയില്‍ ഏറ്റവും അധികം ഗാര്‍ഹിക പീഡനം നടക്കുന്നതെന്നും അതിന്റെ പ്രധാന കാരണം പുരുഷന്റെ മദ്യപാന ശീലമാണെന്നും ഏവര്‍ക്കും അറിയുന്ന വസ്തുതയാണ്. പക്ഷെ ഗാര്‍ഹിക പീഡനത്തോടൊപ്പം ശക്തമാണ് ബാലപീഡനവും.
ബാലപീഡനം കൂടുതല്‍ നടക്കുന്നത് ബന്ധം വേര്‍പിരിഞ്ഞ ദമ്പതികള്‍ പുനര്‍വിവാഹം ചെയ്യുമ്പോഴാണ്. പക്ഷെ സ്വന്തം മകനെ രണ്ടാം ഭാര്യ ക്രൂരമായി പീഡിപ്പിക്കുമ്പോള്‍ അത് തടയാനല്ല, മറിച്ച് അതിനോട് സഹകരിച്ച് കൂടുതല്‍ പീഡനം ഏല്‍പ്പിക്കാനാണ് ഒരു പിതാവ് പോലും തയ്യാറാകുന്നത് എന്നത് വിശ്വസിക്കാനാവുന്നില്ല. പക്ഷെ ഷെഫീക്കിന്റെ അതിദാരുണ പീഡന കഥ ഇതാണ് സ്ഥിരീകരിക്കുന്നത്. സാക്ഷരരാണ് മലയാളികള്‍ എന്ന് അഭിമാനിക്കുമ്പോഴും ഇത്തരം സാമൂഹിക വിരക്തി ന്യായീകരിക്കാനാകില്ല. ബീഹാറില്‍ ഉച്ചഭക്ഷണ വിതരണത്തിലെ പാളിച്ചകൊണ്ടുണ്ടായ ദുരന്തത്തിനോട് പ്രതികരിച്ച മലയാളി സ്വന്തം മണ്ണില്‍ സ്വന്തം ചോരയോട് ഒരു പിതാവ് കാണിച്ച കൊടുംക്രൂരതക്കെതിരെ നിശ്ശബ്ദനാണ്. ഗാര്‍ഹിക-ബാല പീഡനം തടയുക, ബന്ധപ്പെട്ട അധികാരികള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുക മുതലായത് സാമൂഹിക-മാനുഷിക കടമയാണ്. പക്ഷെ സ്വന്തം കാര്യം മാത്രം ശ്രവിക്കുന്ന മലയാളി ഈ വിധം ക്രൂരപീഡനങ്ങളെ തടയാനോ ചെയില്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയ്ക്ക് റിപ്പോര്‍ട്ട് നല്‍കാനോ ശ്രമിക്കുന്നില്ല. കേരളത്തില്‍ ജാഗുരൂകരാകേണ്ട ജാഗ്രതാ സമിതികള്‍ പോലും സമൂഹത്തില്‍ അരങ്ങേറുന്ന ഇത്തരം ക്രൂരതകള്‍ക്കെതിരെ പ്രതികരിക്കുന്നില്ലെങ്കില്‍ പിന്നെ ജാഗ്രതാ സമിതികള്‍ കൊണ്ട് ആര്‍ക്ക് എന്ത് പ്രയോജനം?
ചെയില്‍ഡ് ലൈന്‍ ഓഫീസ് രേഖകള്‍ പ്രകാരം ഇടുക്കിയിലെ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരുടെ ഇടയില്‍ ബാലപീഡനവും ബാലലൈംഗിക പീഡനവും വര്‍ധിച്ചുവരുന്നതായാണ് കാണുന്നത്. ചെയില്‍ഡ് ലൈന്‍ കട്ടപ്പനയിലും മൂന്നാറിലും കുമളിയിലും പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ബാലപീഡനം തടയുന്നതിന് ഇടപെടുന്നതായി കാണുന്നില്ല. ആശാ പ്രവര്‍ത്തകരെയും അംഗന്‍വാടി അധ്യാപകരെയും ബോധവല്‍ക്കരണം നടത്തുന്നുണ്ടെങ്കിലും ചെയില്‍ഡ് ലൈനില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളില്‍ വര്‍ധന ഉണ്ടെങ്കിലും നടപടി ഉണ്ടാകുന്നില്ല. അതിന് പ്രധാന കാരണം സമൂഹത്തിന്റെ അയല്പക്കത്തിന്റെ നിസ്സംഗത തന്നെയാണ്. അതുകൊണ്ടുതന്നെയാണ് മൂന്നാറില്‍ മദ്യപിച്ച് വന്ന പിതാവ് രണ്ടര വയസ്സുകാരനെ ചവിട്ടുകയും അടിക്കുകയും ചെയ്യുന്നതും രാജാക്കാട് ഒരച്ഛന് തന്റെ ഏഴുദിവസം പ്രായമായ മകനെ കൊല്ലാന്‍ ശ്രമിച്ചതും. സാമൂഹിക തിന്മകള് അരങ്ങേറുമ്പോള്‍ അതിന് തടയിടാന്‍ അയല്പക്കം ശ്രദ്ധിക്കേണ്ടത് ഒരു സാമൂഹിക കടമയാണ്. പക്ഷെ അനീതി കണ്ടാലും അധികാരികള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ ആരും തയ്യാറല്ല. ഇപ്പോള്‍ മരണത്തോട് മല്ലടിക്കുന്ന ഷെഫീക്കിനെ കാണാന്‍ സാമൂഹ്യക്ഷേമ മന്ത്രി ഡോ.മുനീര്‍ എത്തിയിരുന്നു. ഷെഫീക്കിന്റെ ദാരുണാവസ്ഥ കണ്ടിട്ടെങ്കിലും ഇത്തരം സ്ഥിതിവിശേഷം ഒഴിവാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് നിര്‍ജീവമായ ജാഗ്രതാ സമിതികള്‍ സജീവമാകുമെന്നും പ്രത്യാശിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: