കൊച്ചി: ഇത് എന്‍. രാധാകൃഷ്ണന്. ചെസ് ബോര്‍ഡും കരുക്കളുമായി സഞ്ചരിച്ചുകൊണ്ടേയിരിക്കുന്ന ഒരു ഓട്ടോത്തൊഴിലാളി. സമയം പോക്കിനുവേണ്ടി ചെസ്സ് കളിക്കുകയല്ല ഈ മനുഷ്യന്. ഒരുപക്ഷെ ചെസ്സില്‍ ഫിഡെ റേറ്റിങ്ങുള്ള കേരളത്തിലെ ഏക ഓട്ടോത്തൊഴിലാളിയിരിക്കും രാധാകൃഷ്ണന്. കോട്ടയം ജില്ലയിലെ വൈക്കം സ്വദേശിയായ ഇദ്ദേഹം കഴിഞ്ഞ 33 വര്‍ഷമായി ഓട്ടോറിക്ഷ ഓടിക്കുകയാണ്. കുട്ടിക്കാലത്ത് ആവേശത്തിന്റെ പുറത്ത് ആരംഭിച്ചതാണ് ചെസ്സ് പഠനം. ഇന്ന് രണ്ട് സ്കൂളിലടക്കം 200 ഓളം കുട്ടികള്‍ രാധാകൃഷ്ണന്റെ ശിഷ്യസമ്പത്തിലുണ്ട്. ആഴ്ചയില്‍ മൂന്ന് ദിവസം ക്ലാസെടുക്കുന്നതിലൂടെ ചെറിയൊരു വരുമാനവും ലഭിക്കുന്നു.
ഏകാഗ്രതയും ബുദ്ധിയും ഒരു പോലെ ആവശ്യമായ കളിയാണ് ചെസ്സ്. സമീപ പ്രദേശങ്ങളിലടക്കം ഏതാണ്ട് 30000 ത്തിലധികം ഓട്ടോത്തൊഴിലാളികള്‍ ഇന്ന് കൊച്ചിയിലുണ്ട്. ഇവരില്‍ ഫിഡെ റേറ്റിങ്ങുള്ള കൊച്ചിയിലെ ഏക ഓട്ടോത്തൊഴിലാളി താനാണെന്ന് രാധകൃഷ്ണന് തീര്‍ത്തു പറയുന്നു. പറയുമ്പോള്‍ അലങ്കാരങ്ങള്‍ ആവശ്യത്തിലധികമുണ്ടെങ്കിലും ദുരിതക്കയത്തിലാണ് ഈ മനുഷ്യന്. സ്വന്തമായുണ്ടായിരുന്ന ഓട്ടോ കഴിഞ്ഞ മാസം കളവുപോയി. പ്രീ പെയിഡ് ഓട്ടോത്തൊഴിലാളിയായതിനാല് വൈറ്റില ഹബ്ബിലാണ് രാത്രി കാലങ്ങളില്‍ രാധാകൃഷ്ണന് ഓട്ടോ പാര്‍ക്ക് ചെയ്യുന്നത്. ഹബ്ബില്‍ നിന്നും കളവുപോയ ഓട്ടോ ഇതുവരെ തിരിച്ചുകിട്ടാത്തതില്‍ സങ്കടവും രാധാകൃഷ്ണനുണ്ട്. പോലീസില്‍ പരാതിപ്പെട്ടെങ്കിലും കേസ് പാതി വഴിയില്‍ ഉപേക്ഷിച്ച മട്ടാണ്. പുതിയ ഓട്ടോ വാങ്ങിയെങ്കിലും ഓടിക്കിട്ടുന്ന പണം മുഴുവന്‍ കടം വീട്ടാനെ രാധാകൃഷ്ണന് തികയുന്നുള്ളു. സ്വന്തമായി വീടോ കിടപ്പാടമോ ഈ ചെസ് താരത്തിനില്ല. ഏകമകള്‍ കബനി കൃഷ്ണയുടെ ചികിത്സാച്ചെലവുകളുമായി ബന്ധപ്പെട്ട് ലക്ഷങ്ങളുടെ കടം വേറെ.
2010 ല്‍ കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിലാണ് രാധാകൃഷ്ണന് ഫിഡെ റേറ്റിംഗ് ലഭിച്ചത്. അത്ര പെട്ടെന്ന് ലഭിക്കുന്നതല്ല ഈ ഫിഡെ റേറ്റിങ്. പണവും, മറ്റ് സാങ്കേതിക സൗകര്യങ്ങളും ഉണ്ടാവണം. ഇതൊന്നും എനിക്കുണ്ടായിരുന്നില്ല. ചില സുമനസ്സുകളുടെ സഹായത്താലാണ് മത്സരത്തില്‍ പങ്കെടുത്തത്. 1741 പോയിന്റുകളോടെയാണ് അന്ന് രാധാകൃഷ്ണന് നവാഗതരില്‍ ഒന്നാമനായത്.
30 വര്‍ഷമായി ചെസ്സ് കളിയില്‍ സജീവമാണെങ്കിലും മത്സരങ്ങളില്‍ ആദ്യമായി പങ്കെടുക്കുന്നത് 2010 ലാണ്. 3 കൊല്ലത്തിനിടക്ക് 20 ലധികം മത്സരങ്ങളിലാണ് ഈ 53 കാരന് പങ്കെടുത്തത്. പങ്കെടുത്ത ഒരു മത്സരത്തിലും സമ്മാനം നേടാതെ തിരിച്ചുപോരാറില്ലെന്നും രാധാകൃഷ്ണന് പറയുന്നു.
കുട്ടികളുടെ സ്വഭാവ രൂപീകരണത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനിക്കാന്‍ മറ്റേതു കളികളേക്കാളും ചെസ്സിന് സാധിക്കും. എന്നാല്‍ കേരളത്തില്‍ ചെസ്സിന് വേണ്ട പരിഗണന ലഭിക്കുന്നില്ലെന്ന പരിഭവും അദ്ദഹം മറച്ചുവെച്ചില്ല. ഗുജറാത്ത്, കര്‍ണ്ണാടക സംസ്ഥാനങ്ങളില്‍ ചെസ്സ് പാഠ്യവിഷയമാണ്. കേരളത്തില്‍ എന്തുകൊണ്ട് ഇത് സാധിച്ചുകൂടായെന്നും അദ്ദേഹം ചോദിക്കുന്നു. തമിഴ്നാട്ടില്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കിലും കുട്ടികളെ നിര്‍ബന്ധമായും മാതാപിതാക്കള്‍ ചെസ്സ് പഠിപ്പിക്കുന്നുണ്ട്. ദേശീയ മത്സരങ്ങള്‍ നടക്കുമ്പോള്‍ കേരളത്തില്‍ നിന്നാണ് ഏറ്റവും കുറവ് മത്സരാര്‍ത്ഥികള്‍ പങ്കെടുക്കുന്നത്. ഇത് കേരളത്തെപ്പോലൊരു സംസ്ഥാനത്തിന് അപമാനകരമാണെന്നാണ് രാധാകൃഷ്ണന്റെ ഭാഷ്യം. മറ്റ് ഗെയിമുകള്‍ പഠിപ്പിക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കുന്നുണ്ടെങ്കിലും ചെസ്സിന് കേരളത്തില്‍ പ്രോത്സാഹനക്കുറവുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം മക്കളുടെ വളര്‍ച്ച ആഘോഷിച്ച് അതില്‍ പ്രശസ്തി ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം മാതാപിതാക്കന്മാരും, എന്നാല്‍ മക്കളുടെ വളര്‍ച്ച ആഗ്രഹിക്കുന്ന ചില മാതാപിതാക്കളെങ്കിലും ചെസ്സിനെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും രാധാകൃഷ്ണന് പറയുന്നു.
സ്വന്തമായി നേട്ടങ്ങള്‍ ആഗ്രഹിക്കുന്നില്ല ഈ ഒട്ടോ തൊഴിലാളി. അതുകൊണ്ടു തന്നെയാണ് മത്സരങ്ങള്‍ ഒഴിവാക്കി പരിശീലന പരിപാടികളില്‍ സജീവമായത്. സഹപ്രവര്‍ത്തകരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ചില മത്സരങ്ങളിലെങ്കിലും രാധാകൃഷ്ണന് പങ്കെടുത്തത്. സ്വന്തമായി ഒന്നും ലഭിച്ചില്ലെങ്കിലും ശിഷ്യഗണങ്ങള്‍ സമ്മാനങ്ങള്‍ വാരിക്കൂട്ടുന്നതിന്റെ സന്തോഷത്തിലാണ് ഈ താരം. കഴിഞ്ഞ ചെസ്സ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുത്ത ഏറ്റവും പ്രായം കുറഞ്ഞ മത്സരാര്‍ത്ഥി തലയോലപ്പറമ്പ് സ്വദേശിയായ 10 വയസുകാരി ഐബി രാധാകൃഷ്ണന്റെ ശിഷ്യയാണ്. അല്ലലുകള്‍ക്കിടയിലും നല്ല ശിഷ്യഗണങ്ങളെ വാര്‍ത്തെടുക്കാന്‍ പരിശ്രമിക്കുകയാണ് രാധാകൃഷ്ണന്. വര്‍ഷങ്ങളായി കൊച്ചിയിലാണ് രാധാകൃഷ്ണന് ഓട്ടോ ഓടിക്കുന്നത്. ഭാര്യ ബീന വീട്ടമ്മയാണ്.
ശ്യാമ ഉഷ
പ്രതികരിക്കാൻ ഇവിടെ എഴുതുക: