പാട്ന: ബീഹാറില്‍ 22 സ്കൂള്‍ കുട്ടികളുടെ ജീവനപഹരിച്ച ഭക്ഷ്യവിഷബാധയ്ക്കു കാരണം കീടനാശിനിയെന്ന് ഡോക്ടര്‍മാര്‍.
സരണ്‍ ജില്ലയില്‍ ഛപ്രയിലെ സര്‍ക്കാര്‍ സ്കൂളിലെ 22 ഓളം കുട്ടികളാണ് കഴിഞ്ഞദിവസം ഭക്ഷ്യവിഷബാധയേറ്റ് മരിച്ചത്. വയറുവേദനയും ഛര്‍ദ്ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഏഴ് കുട്ടികള്‍ ഇപ്പോഴും ഗുരുതരാവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ട്.
സംഭവത്തിന് ഉത്തരവാദികളായ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് ആക്ഷേപം ഉയര്‍ന്നുകഴിഞ്ഞു. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഉടലെടുത്ത പ്രതിഷേധങ്ങളും ഇതുവരെ കെട്ടണഞ്ഞിട്ടില്ല. രോഷാകുലരായ നാട്ടുകാര്‍ ഇന്നലെ മന്ത്രി പ്രവീണ്‍ അമാനുള്ളയെ ആക്രമിച്ചു. മന്ത്രിയുടെ കാറിന് നേരെ കല്ലെറിഞ്ഞു. അമാനുള്ള പങ്കെടുക്കാനിരുന്ന എല്ലാ പരിപാടികളും മാറ്റിവച്ചതായാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് ആര്‍ജെഡി, ബിജെപി, സിപിഐ എന്നീ പാര്‍ട്ടികള്‍ ബന്ദ് ആചരിച്ചിരുന്നു.
സ്കൂളിലുണ്ടായിരുന്ന ഭക്ഷണ സാധനങ്ങള്‍ പരിശോധനയ്ക്കായി പിടിച്ചെടുത്തിരുന്നുവെന്ന് പാട്ന മെഡിക്കല്‍ കോളേജ് സൂപ്രണ്ട് അമര്‍കാന്ത് ജാ അമര്‍ പറഞ്ഞു.
സ്കൂളിലെ സൗജന്യ ഉച്ചഭക്ഷണം കുട്ടികള്‍ക്ക് നല്‍കുമ്പോഴാണ് സംഭവം. അഞ്ചിനും പത്രണ്ടിനും പ്രായത്തിലുള്ള കുട്ടികളാണ് ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ചോറിലും സോയാബീന്‍സിലും നിന്നാണ് വിഷബാധയേറ്റതെന്നാണ് റിപ്പോര്‍ട്ട്. സ്കൂള്‍ പാചകക്കാരി ഉള്‍പ്പെടെ നിരവധി പേരാണ് ഇപ്പോഴും ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലുള്ളത്. നാല് കുട്ടികളെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അരുണ്‍ റോയ് എന്ന സ്കൂള്‍ ജീവനക്കാരനാണ് കുട്ടികള്‍ക്ക് ഉച്ച ഭക്ഷണം നല്‍കിയത്.
ചോറിലും മറ്റ് വിഭവങ്ങളിലുമായുണ്ടായ കീടനാശിനിയുടെ അംശമാണ് മരണത്തിന് കാരണമായതെന്ന് പോസ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിട്ടുണ്ടെന്ന് സൂപ്രണ്ട് അമര്‍കാന്ത് പറഞ്ഞു. ഭക്ഷണത്തില്‍ പല്ലി കിടന്നതായി ചില കുട്ടികള്‍ വെളിപ്പെടുത്തിയിരുന്നു. ബീഹാറിലെ നവ്തോലിയ മിഡില്‍ സ്കൂളിലെ കുട്ടികളാണ് ഭക്ഷ്യവിഷബാധയേറ്റ് മരിച്ചത്.
ഭക്ഷണത്തില്‍ ഫോസ്ഫറസ് കലര്‍ന്നിരുന്നതായാണ് റിപ്പോര്‍ട്ട്. ബിജെപി അടക്കമുള്ള പാര്‍ട്ടികള്‍ നിതീഷ് കുമാര്‍ സര്‍ക്കാരിനെ പിടിപ്പുകേടിനെ നിശിതമായി വിമര്‍ശിച്ചു.
ഈ സംഭവത്തില്‍ നിന്നും സംസ്ഥാന സര്‍ക്കാരിന് ഒളിച്ചോടാനാവില്ലെന്നും പ്രതികള്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: