തിരുവനന്തപുരം: സിസ്റ്റര്‍ അഭയ മുങ്ങിമരിച്ചതാണെന്ന് മുന്‍ പോലീസ് സര്ജന് ഡോ,സി രാധാകൃഷ്ണന്. അഭയയുടെ മൃതദേഹം കണ്ടെത്തിയ കിണറ്റിലെ വെള്ളവും അഭയയുടെ ആമാശയത്തിലെ വെള്ളവും ഒന്നാണോയെന്ന് പരിശോധിച്ചിട്ടില്ലെന്നും ഡോ.സി. രാധാകൃഷ്ണന് മൊഴി നല്കി.
അബോധാവസ്ഥയില്‍ ഒരാള്‍ കിണറ്റില്‍ വീണാല്‍ ആമാശയത്തില്‍ വെള്ളം കയറില്ല. അഭയയുടെ മരണം ആത്മഹത്യയാണോ കൊലപാതകമാണോയെന്ന് അന്വേഷിക്കണം. ലൈംഗികമായി പീഡിപ്പിക്കപ്പെട്ടോ എന്നറിയാനാണ് ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്ക് അയച്ചതെന്നും ഡോക്ടര്‍ മൊഴി നല്‍കിയിട്ടുണ്ട്. അഭയയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധനയുടെ വര്‍ക്ബുക്ക് തിരുത്തിയ കേസില്‍ തിരുവനന്തപുരം സി.ജെ.എം കോടതിയില്‍ പ്രതിഭാഗം സാക്ഷിയായ ഡോ.സി.രാധാകൃഷ്ണന് മൊഴി നല്‍കിയത്.
1992 മാര്‍ച്ചില്‍ സിസ്റ്റര്‍ അഭയയെ ക്നാനായ കത്തോലിക്കാ രൂപതയുടെ കീഴിലുള്ള സെന്റ് പയസ് ടെന്ത് കോണ്‍വെന്റ് കിണറില്‍ കണ്ടെത്തിയതാണ് സിസ്റ്റര്‍ അഭയ കൊലക്കേസിന് ആധാരമായ സംഭവം. കോട്ടയം ബിസിഎം കോളേജിലെ രണ്ടാം വര്‍ഷ പ്രീഡിഗ്രി വിദ്യാര്‍ത്ഥിനിയായിരുന്ന അഭയയുടെ മരണം ഏറെ കോളിളക്കം ഉണ്ടാക്കിയ ഒന്നായിരുന്നു. ഫാ തോമസ് കോട്ടൂര്‍, ഫാ. ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെയാണ് അഭയ കേസിലെ പ്രധാന പ്രതികളായി കേസ് അന്വേഷിച്ച സിബിഐ കണ്ടെത്തിയത്.
കേസില്‍ ഫാ. തോമസ് കോട്ടൂര്‍, ഫാ. ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നീ മൂന്നു പേരെ സി.ബി.ഐ പ്രത്യേക സംഘം അറസ്റ്റു ചെയ്തിരുന്നു. മൂവരെയും 2008 നവംബര്‍ 19നു, കോടതിയില്‍ ഹാജരാക്കുകയും, കോടതി പ്രതികള്‍ക്ക് ജാമ്യം നിഷേധിച്ച് കൂടുതല്‍ ചോദ്യം ചെയ്യലിനായി സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടു കൊടുക്കുകയും ചെയ്തു.
എന്നാല്‍ പ്രതികള്‍ക്ക് ഉപാധികളോടെ ഹൈക്കോടതി ജസ്റ്റീസ് ഹേമ ജാമ്യം അനുവദിച്ചു. ഇതിനെ ചോദ്യം ചെയ്ത് സിബിഐ ഹൈക്കോടതി ജസ്റ്റീസ് ബസന്തിന്റെ സിംഗിള്‍ ബഞ്ചിനെ സമീപിച്ചു. തനിക്ക് മാത്രമാണ് അഭയ കേസ് പരിഗണിക്കാന്‍ അധികാരമെന്ന് പറഞ്ഞ് ജസ്റ്റീസ് ബസന്ത് ജാമ്യാപേക്ഷ തള്ളിക്കളഞ്ഞു. ഇത് ഹൈക്കോടതി ജഡ്ജിമാര്‍ തമ്മിലുള്ള വാക്കുതര്ക്കത്തിനുവരെ കാരണമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: