ന്യൂദല്‍ഹി: ഭാരതരത്ന ബഹുമതിക്ക് ഹോക്കി ഇതിഹാസം ധ്യാന്‍ചന്ദിന്റെ പേര് കായിക മന്ത്രാലയം ശുപാര്‍ശ ചെയ്തു. കായിക മന്ത്രി ജിതേന്ദ്ര സിംഗിന്റെ അധ്യക്ഷതയില്‍ ദില്ലിയില്‍ ചേര്‍ന്ന യോഗമാണ് തീരുമാനം എടുത്തത്. ഭാരത രത്നയ്ക്ക് സച്ചിന്റെ പേരും പരിഗണിച്ചിരുന്നതായി കായിക മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
വിവിധ ഒളിമ്പിക്സുകളില്‍ ഇന്ത്യന്‍ അഭിമാനമുയര്‍ത്തിയ ധ്യാന്‍ചന്ദിന് മരണാനന്തര ബഹുമതിയായാണ് ശുപാര്‍ശ വന്നിരിക്കുന്നത്. ധ്യാന്‍ചന്ദിന് ഭാരതരത്ന നല്‍കണമെന്ന് ആവശ്യപ്പെട്ട് ജിതേന്ദ്ര സിംഗ്, പ്രധാനമന്ത്രി ഡോ. മന്മോഹന് സിംഗിന് കത്ത് അയച്ചിട്ടുണ്ട്. ധ്യാനചന്ദിന്റെ മകന് അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇക്കഴിഞ്ഞ ജൂലൈ 12ന് കായികമന്ത്രിയെ നേരില്‍ക്കണ്ട് ധ്യാന്‍ചന്ദിന് ഭാരതരത്നയ്ക്കായി ശുപാര്‍ശ ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. മുന്‍ ക്രിക്കറ്റ് താരം ബിഷന്‍സിംഗ് ബേദിയും സംഘത്തിലുണ്ടായിരുന്നു.
1979ല്‍ അന്തരിച്ച ധ്യാന്‍ ചന്ദ് 1928, 1932, 1936 ഒളിമ്പിക്സുകളില്‍ ഇന്ത്യയെ സ്വര്‍ണ്ണ നേട്ടത്തിലേക്ക് നയിച്ചിരുന്നു. 1928(ആംസറ്റര്‍ഡാം), 1932(ലോസാഞ്ചലസ്), 1936(ബെര്‍ലിന്‍) ഒളിംപിക്സുകളിലാണ് ധ്യാന്‍ചന്ദ് ഇന്ത്യയ്ക്ക് സ്വര്‍ണം സമ്മാനിച്ചത്. 2011 ഡിസംബറില്‍ ധ്യാന്‍ചന്ദിന് ഭാരതരത്ന നല്‍കണമെന്ന് ആവശ്യപ്പെട്ട് 82 എംപിമാര്‍ നിവേദനം നല്‍കിയെങ്കിലും സര്‍ക്കാര്‍ അത് തള്ളിക്കളഞ്ഞിരുന്നു.
2012 ജനുവരിയില്‍ ധ്യാന്‍ചന്ദ്, അഭിനവ് ബിന്ദ്ര, പര്വതാരോഹകന് ടെന്‍സിംഗ് നോര്‍ഗേ എന്നിവരുടെ പേരുകള്‍ ഭാരതരത്നയ്ക്കായി കായികമന്ത്രാലയം ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ ബിസിസിഐ ഇക്കാര്യത്തില്‍ നിലപാട് സ്വീകരിക്കാത്തതിനാല്‍ സച്ചിന്റെ പേര് പട്ടികയില്‍ നിന്ന് ഒഴിവാക്കുകയായിരുന്നുവെന്നാണ് അന്ന് കായികമന്ത്രാലയം പുറത്തുവിട്ട വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: