ന്യൂദല്‍ഹി: സസ്പെന്‍ഷനില്‍ തുടരുന്ന ഗുജറാത്തിലെ ഐപിഎസ് ഉദ്യോഗസ്ഥന് സഞ്ജീവ് ഭട്ടിനെതിരെ കേസെടുത്തു. വീടിന് പുറത്തുവച്ച് ഗണ്‍മാന്റെ കരണത്തടിച്ചെന്ന കുറ്റത്തിനാണ് ഭട്ടിനെതിരെ ഐഫ്ഐആര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു. എന്നാല്‍ ഭട്ട് കുറ്റം നിഷേധിച്ചു.
ഭട്ടിന്റെ ഗണ്മാന് 32കാരനായ ജിഗ്നേഷ് ബാബുലാല്‍ പട്ടേലാണ് ഗട്ട്ലോഡിയ പോലീസ് സ്റ്റേഷനില്‍ സസ്പെന്‍ഷനിലായ ഭട്ടിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ രാത്രി ഭട്ടിന്റെ ഗുരുകുല്‍ റോഡിലെ താത്കാലിക വസതിയില്‍ വച്ച് വളര്‍ത്തു നായയെ കൂട്ടില്‍ നിന്നും പുറത്തിറക്കാന്‍ ഭട്ട് ആവശ്യപ്പെട്ടുവത്രെ. കൂടിന് സമീപത്ത് നിന്നിരുന്ന ഈ കമാന്റോ ഈ ആവശ്യം നിരസിക്കുകയും തന്റെ ജോലി ഭട്ടിന് സംരക്ഷണം നല്കല് മാത്രമാണെന്നും വ്യക്തമാക്കി. പട്ടേലിന്റെ മറുപടിയില്‍ ക്രുദ്ധനായ ഭട്ട് ഇദ്ദേഹത്തിന്റെ കരണത്തടിക്കുകയായിരുന്നെന്നും ഗട്ട്ലോഡിയ പോലീസ് ഇന്‍സ്പെക്ടര്‍ പി.ഡി. പാര്‍മര്‍ പറഞ്ഞു. സംഭവത്തെ സംബന്ധിച്ച തെളിവുകള്‍ ശേഖരിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.
ഇന്ത്യന്‍ പീനല്‍ കോഡിലെ 332-ാം വകുപ്പു പ്രകാരം സര്‍ക്കാരുദ്യോഗസ്ഥനെ ജോലി ചെയ്യുന്നതില്‍ നിന്നും തടസപ്പെടുത്താന്‍ ശാരീരികമായി മുറിവേല്‍പ്പിച്ചു എന്ന കുറ്റമാണ് ഭട്ടിനെതിരെ ചുമത്തിയിരിക്കുന്നത്. എന്നാല്‍ ഈ സംഭവം തനിക്കൊരു വാര്‍ത്തയാണെന്നാണ് ഭട്ട് പ്രതികരിച്ചത്. അടുത്ത കാലത്താണ് പട്ടേലിനെ ഇവിടെ ജോലിക്ക് നിയോഗിച്ചത്. ഇത് ഇഷ്ടമല്ലാത്തതിനാല്‍ അയാള്‍ ഒഴിഞ്ഞുമാറാന്‍ കഴിയുന്നത്ര പരിശ്രമിച്ചു. ഇതുമായി ബന്ധപ്പെട്ട് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് കത്തെഴുതുമെന്നും ഭട്ട് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: