ന്യൂദല്‍ഹി: സംസ്ഥാന മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച ഹൈക്കമാന്റ് തീരുമാനം ഉടന്‍ ഉണ്ടായേക്കും. പുനഃസംഘടന വേണമോ വേണ്ടയോ എന്ന കാര്യത്തില്‍ ഹൈക്കമാന്റിന്റെ തീരുമാനം കാത്തിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാക്കളുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്ക് വരണമെന്ന നിലപടാണ് തനിക്ക് ഇപ്പോഴുമുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. രമേശ് ചെന്നിത്തലയ്ക്ക് നല്‍കേണ്ട വകുപ്പ് സംബന്ധിച്ച് ഹൈക്കമാന്റ് തീരുമാനത്തിനു ശേഷം മാത്രമേ ചര്‍ച്ച നടക്കൂ. ഇക്കാര്യങ്ങളെല്ലാം പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ച നടത്തിയതായും ഉമ്മന്‍ചാണ്ടി പറഞ്ഞു.
വ്യാഴാഴ്ച രാത്രി ദല്‍ഹിയിലെത്തിയ ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ്പട്ടേലുമായി ചര്‍ച്ച നടത്തിയിരുന്നു. ഇന്നലെ രാവിലെ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം വ്യക്തമാക്കി. കേന്ദ്ര പ്രതിരോധമന്ത്രി എ.കെ.ആന്റണി,പ്രവാസി കാര്യമന്ത്രി വയലാര്‍ രവി എന്നിവരുമായി വസതികളിലെത്തി ഉമ്മന്‍ചാണ്ടി കൂടിക്കാഴ്ച നടത്തി. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക് സ്ഥലത്തില്ലാത്തതിനാല്‍ ഫോണില്‍ സംസാരിച്ച ശേഷമാണ് മുഖ്യമന്ത്രി കേരളത്തിലേക്ക് മടങ്ങിയത്. സംഘടനാപരമായ കാര്യങ്ങളെല്ലാം നേതൃത്വവുമായി ചര്‍ച്ച ചെയ്തെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ പ്രശ്നങ്ങള്‍ അവസാനിപ്പിക്കുന്നതിനായി ഈ മാസം 27ന് കെപിസിസി പ്രസിഡന്റിനേയും മുഖ്യമന്ത്രിയേയും ദല്‍ഹിയിലേക്ക് ഒരുമിച്ചു വിളിച്ച് ചര്‍ച്ച നടത്തി മന്ത്രിസഭാ പുന:സംഘടന പ്രഖ്യാപിക്കുന്നതിന് സാധ്യതയുണ്ട്. സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്മാരുടെ യോഗത്തില്‍ പങ്കെടുക്കുന്നതിനായി രമേശ് ചെന്നിത്തല 27ന് ദല്‍ഹിയിലെത്തും. ഹൈക്കമാന്റ് വിളിപ്പിച്ചാല്‍ 27ന് ദല്ഹിയിലെത്തിച്ചേരുമെന്ന് ഉമ്മന്‍ചാണ്ടിയും വ്യക്തമാക്കിയിട്ടുണ്ട്. എന്തായാലും ഈ മാസത്തിനകം പുന:സംഘടന നടത്തി പ്രശ്ന പരിഹാരത്തിനുള്ള നീക്കങ്ങളാണ് ഹൈക്കമാന്റ് നടത്തുന്നത്.
ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസേവന പുരസ്കാര ജേതാക്കള്‍ക്ക് യുഎന്‍ ദല്‍ഹി കാര്യാലയം ഒരുക്കുന്ന സ്വീകരണച്ചടങ്ങില്‍ പങ്കെടുക്കുന്നതിനായെത്തിയ മുഖ്യമന്ത്രി വിവാദ വിഷയങ്ങളില്‍ നിന്നും അകന്നുനില്‍ക്കുന്നതിന് പ്രത്യേകം ശ്രദ്ധിച്ചു. മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന ഷാഫി മേത്തറുടെ രാജിയെക്കുറിച്ച് പ്രതികരിക്കാന്‍ ഉമ്മന്‍ചാണ്ടി തയ്യറായില്ല. കോട്ടയത്തെ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനെന്ന നിലയിലാണ് തോമസ് കുരുവിളയുമായുള്ള പരിചയം. കുറ്റം ചെയ്തവര്‍ ആരായാലും ശിക്ഷിക്കപ്പെടും.
സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് തന്റെ പേഴ്സണല്‍ സ്റ്റാഫിനെതിരെ ടി.സി. മാത്യു പരാതി പറഞ്ഞിട്ടില്ല ടി.സി. മാത്യു ആദ്യം കണ്ടപ്പോള്‍ പരാതി നല്‍കിയില്ല. രണ്ടാമത് കണ്ടപ്പോള്‍ പരാതി എഴുതിനല്‍കിയ ഉടന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കൈമാറി നടപടി സ്വീകരിച്ചു. ടി.സി. മാത്യു ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. സോളാര്‍ തട്ടിപ്പില്‍ കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കും മുഖ്യമന്ത്രി പറഞ്ഞു.
എസ്.സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: