കൊച്ചി: കാലവര്‍ഷക്കെടുതികള്‍ വിലയിരുത്തുന്നതിനുള്ള കേന്ദ്രസംഘം സന്ദര്‍ശനം തുടങ്ങി. ഇന്നും നാളെയുമായി വിവിധ സ്ഥലങ്ങളില്‍ സംഘം പര്യടനം നടത്തും. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കാലവര്‍ഷക്കെടുതികള്‍ സംഭവിച്ച കുട്ടനാട്ടിലാണ് സംഘം ആദ്യം സന്ദര്‍ശനം നടത്തുന്നത്.
ആലപ്പുഴയ്ക്കു പുറമെ പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട് ജില്ലകള്‍ കേന്ദ്ര സംഘം സന്ദര്‍ശിക്കും. വിവിധ മന്ത്രാലയങ്ങളിലുള്ള ഏഴു പേരാണ് സംഘത്തിലുള്ളത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി വി. വംലുന്മാങാണ് കേന്ദ്ര സംഘത്തിന്റെ തലവന്‍. ധന, കൃഷി, ഗ്രാമവികസനം, പൊതുമരാമത്ത്, കുടിവെള്ളം, ശുചിത്വം വകുപ്പുകളുടെയും ആസൂത്രണ കമ്മിഷന്റെയും പ്രതിനിധികള്‍ സംഘത്തിലുണ്ട്.
ഇരു സംഘങ്ങളും ജൂലൈ 23ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള മന്ത്രിതല സംഘത്തെ സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിച്ച ശേഷം മടങ്ങും. കാലവര്‍ഷക്കെടുതി നേരിടാന്‍ 481 കോടിയുടെ കേന്ദ്രസഹായമാണ് സംസ്ഥാനം ചോദിച്ചിരുന്നത്. കുട്ടനാട്ടിലാണ് ഏറ്റവുമധികം നാശനഷ്ടം. സംസ്ഥാനത്തെ 891 വില്ലേജുകളെ മഴക്കെടുതി ബാധിച്ചു. 131 പേര് മഴക്കെടുതിയില്‍ മരിച്ചു. 549 വീടുകള്‍ പൂര്‍ണമായും 9499 വീടുകള്‍ ഭാഗികമായും തകര്‍ന്നു.
ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനം ഇതുവരെ 65.84 കോടി രൂപയാണ് ചെലവിട്ടത്. ഇതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെയും നിവേദനത്തെയും തുടര്‍ന്നാണ് സ്ഥിതി വിലയിരുത്തുന്നതിനായി കേന്ദ്രം പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: