മഞ്ഞുരുകി വെള്ളം ലഭിക്കുന്ന സംസ്ഥാനമല്ല കേരളം. അതുകൊണ്ടുതന്നെ മഴവെള്ളം സംരക്ഷിക്കപ്പെടണം. കഴിഞ്ഞ ഒന്നരമാസക്കാലമായി സംസ്ഥാനത്തിന് ലഭിച്ച മഴ വെള്ളം നമുക്ക് വേണ്ടവിധം സംരക്ഷിയ്ക്കാനായോ എന്ന കാര്യം പരിഗണയ്ക്കപ്പെടേണ്ടതുണ്ട്. മഴ പെയ്തിട്ടും കുടിവെള്ളം ലഭ്യമാകാത്ത അനേകം സ്ഥലങ്ങള്‍ കേരളത്തിലുണ്ട്. മഴ മാറിയാല്‍ ഉടനെ വരള്‍ച്ചയിലേക്ക് വഴുതി വീഴുന്ന പ്രദേശങ്ങളും സംസ്ഥാനത്തുണ്ട്. എന്താണിതിന് കാരണം? മലനാടുകളും ഇടനാടുകളും തീരപ്രദേശങ്ങളും ചേര്‍ന്നതാണ് കേരള ഭൂപ്രകൃതി. സംസ്ഥാനത്ത് 44 നദകിളും 29 കായലുകളും 560 കി.മീ. സമുദ്രതീരവുമുണ്ട്. കിഴക്കാംതൂക്കായ ഹൈറേഞ്ചുകളിലെ പെയ്ത്തുവെള്ളം ഞൊടിയിടയില്‍ നദികളിലൂടെ കടലിലോ കായലിലോ എത്തുവാനുള്ള ഭൂപ്രകൃതിയാണ് നമ്മുടേത്. തീരദേശ പട്ടണങ്ങള്‍ കോണ്‍ക്രീറ്റ് കാനകളിലൂടെ മഴവെള്ളം കായല്‍ ജലവുമായി പെട്ടെന്ന് കലര്‍ന്ന് നഷ്ടമാകുന്ന അവസ്ഥയിലാണ് പണിതീര്‍ത്തിട്ടുള്ളത്. പ്രകൃതിദത്തമായ മിക്കവാറും ഭൂഗര്‍ഭജല റീചാര്‍ജിംഗ് സംവിധാനങ്ങളൊക്കെ രൂപമാറ്റം വരുത്തിക്കഴിഞ്ഞു. പെയ്ത്തുവെള്ളം എങ്ങും തങ്ങിനില്ക്കാതെ നേരിട്ട് മനുഷ്യവാസ മേഖലയില്‍ മിന്നല്‍ പ്രളയം സൃഷ്ടിക്കുന്ന സ്ഥിതിവിശേഷമാണിവിടെയും. ഈ വര്‍ഷം നാം നേരിട്ട പ്രളയത്തിന്റെ നാള്‍വഴി നോക്കിയാല്‍ നമുക്ക് ഈ വസ്തുത ബോധ്യമാകും. പ്രളയക്കെടുതിക്ക് ആശ്വാസമേകാതെയും മഴവെള്ളം സംരക്ഷിക്കാതെയും സംഭരിക്കാതെയും നിശ്ചലമായ ഒരു ഭരണകാലഘട്ടത്തിലൂടെയാണ് ജീവിച്ചുപോകുന്നത്. ജലം സംരക്ഷിയ്ക്കുവാനും സുരക്ഷിതമായി ഭൂഗര്‍ഭജല റീചാര്‍ജിംഗ് നടത്തുവാനും ഉത്തരവാദപ്പെട്ട ഭരണസംവിധാനങ്ങള്‍ നിര്‍ജീവമാണ്. കനത്ത മഴ തിമിര്‍ത്ത് പെയ്യുമ്പോഴും കഴിഞ്ഞ പതിനാറുവര്ഷത്തെ ഏറ്റവും കൂടിയ മഴ രേഖപ്പെടുത്തിയിട്ടും ശാസ്ത്രീയമായി നമ്മുടെ മഴവെള്ളം ഭൂമിയില്‍ സംഭരിയ്ക്കപ്പെടുവാനായി പൊതു സംവിധാനങ്ങള്‍ക്ക് ആകുന്നില്ലെന്നത് വളരെ ഖേദകരമാണ്.
വാട്ടര്‍ അതോറിറ്റി, ജലസേചന വകുപ്പ്, ജലഗതാഗത വകുപ്പ്, വൈദ്യതി വകുപ്പ്, കാര്‍ഷിക വകുപ്പ്, വ്യവസായ വകുപ്പ്, ഫിഷറീസ് വകുപ്പ്, ഭൂഗര്‍ഭജല വകുപ്പ്, അണക്കെട്ട് സുരക്ഷാ വിഭാഗം തുടങ്ങിയ പ്രധാനപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളെല്ലാം ജലത്തെ ആശ്രയിച്ച് മാത്രം നിലനില്ക്കുന്നവയാണ്. ജലമില്ലെങ്കില്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിടേണ്ടവയാണിവയെല്ലാം. എങ്കിലും സുലഭമായി ലഭിക്കുന്ന മഴവെള്ളം ശാസ്ത്രീയമായി സംസ്ഥാനത്തിന് ഉപയോഗിക്കാവുന്ന രീതിയില്‍ ഭൂഗര്‍ഭ ജലവിതാനം ഉയര്‍ത്തി കൊണ്ടുവരുന്നതിനോ, നഷ്ടപ്പെട്ട് പോകാതിരിക്കാനോ സംഭരിക്കപ്പെടുന്നതിനോ കാര്യമാത്ര പ്രസക്തമായ ഒരു സംവിധാനവും ഒരുക്കുന്നില്ലെന്നതാണ് വാസ്തവം. വേനലില്‍ രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന പ്രദേശങ്ങളുള്ള സ്ഥലമായി മാറിയിരിക്കുകയാണ് കേരളം. സംസ്ഥാന ബജറ്റിന്റെ സിംഹഭാഗവും കുടിവെള്ള വിതരണത്തിനും വരള്‍ച്ചാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും മേല്പറഞ്ഞ വകുപ്പുകളുടെ കെടുകാര്യസ്ഥത മൂലമുണ്ടാക്കുന്ന നഷ്ടം തീര്‍ക്കുന്നതിനും മാത്രമാണ് വിനിയോഗിക്കപ്പെടുന്നത്. എന്നാല്‍ മഴക്കാലത്ത് ലഭിക്കുന്ന ജലം നദികളിലൂടെ സാവധാനം ഒഴുകുന്നതിനുള്ള സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുന്നതിനോ തണ്ണീര്‍ത്തടങ്ങളും ചതപ്പുകളും പാടശേഖരങ്ങളും കാവുകളും കോള്‍നിലങ്ങളും കുളങ്ങളും തോടുകളും ഇടത്തോടുകളും മറ്റു ജലസ്രോതസ്സുകളും സംരക്ഷിക്കുന്നതിനോ ജലസംരക്ഷണം ഉറപ്പാക്കുന്നതിനോ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ആകാത്തത് ഗുരുതരമായ വീഴ്ചയാണ്.
സുലഭമായി ലഭിക്കുന്ന മഴവെള്ളം മലിനീകരിയ്ക്കപ്പെടുന്നതിനും ഉപ്പുവെള്ളമായി കലരുന്നതിനും ഇട നല്‍കുന്നതാണ് സംസ്ഥാനത്തെ ജല ദൗര്‍ലഭ്യത്തിന് കാരണമാകുന്നത്. ജലസംഭരണികളായ കുന്നുകളും മലകളും തച്ചു തകര്‍ക്കുകയും പശ്ചിമഘട്ട മലമടക്കുകളിലെ നദികളുടെ വൃഷ്ടിപ്രദേശ മേഖലകള്‍ പാറപൊട്ടിച്ച് നാമാവശേഷമാക്കുകയും ചെയ്തുകൊണ്ടിരിക്കുന്നതിനാല്‍ വലിയ പങ്കാണ് സര്‍ക്കാരിനുള്ളത്. ഇത് മൂലം നഷ്ടമാകുന്നത് ജലംസംരക്ഷണമെന്ന വലിയ ജനോപകാരപ്രദമായ പ്രവൃത്തിയാണ്.
നിയമങ്ങള്‍ ലംഘിക്കപ്പെടുവാന്‍ കൂട്ടുനില്ക്കുകുയും പ്രകൃതിയ്ക്ക് രൂപാന്തരം വരുത്തുകയും നിയമങ്ങള്‍ നടപ്പിലാക്കുവാന്‍ വൈമനസ്യം കാണിക്കുകയും ചെയ്യുന്ന ഭരണസംവിധാനങ്ങള്‍ അഴിമതിയില്‍ കൂപ്പുകുത്തിയിരിക്കുന്നതിനാല് നഷ്ടമാകുന്നത് ശുദ്ധജലസ്രോതസ്സുകളാണ്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ മഴക്കാലത്ത് സുലഭമായ ഒരു പ്രകൃതി വിഭവമാണ് ജലം. ഉത്തരേന്ത്യ വരള്‍ച്ച മൂലം ദുരിതമനുഭവിക്കുന്നത് അവിടെ മഴ കുറവായതിനാലും ഭൂപ്രകൃതിയുടെ പ്രത്യേകതകള്‍ മൂലവുമാണ്. എന്നാല്‍ കേരളം ദൈവത്തിന്റെ സ്വന്തം നാടായ നമ്മുടെ പ്രത്യേക ഭൂപ്രകൃതിയും പ്രകൃതി വിഭവങ്ങളുടെ ലഭ്യതയും മൂലവുമാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇല്ലാത്തതും ഇതുതന്നെ. പ്രകൃതിയെ രൂപാന്തരം വരുത്തുന്നതിനും ക്രമാതീതമായി ചൂഷണം ചെയ്യുന്നതിനും ഒത്താശ ചെയ്തു കൊടുക്കുന്ന ഭരണസംവിധാനങ്ങള്‍ ഈ നാടിന് തീരാ ശാപമായി മാറുകയാണ്. മറ്റു സംസ്ഥാനങ്ങളില്‍ വില്ലന്‍ പ്രകൃതിയാണെങ്കില്‍ കേരളത്തില്‍ കുടിവെള്ള ക്ഷാമവും വരള്‍ച്ചയും ചൂടു കാറ്റും കാര്‍ഷിക നാശവും വനനാശവും മനുഷ്യനിര്‍മിതമാണെന്നതാണ് പ്രത്യേകത. സുലഭമായ ജലം അശ്രദ്ധയും ആസൂത്രണത്തിന്റെ പോരായ്മ മൂലവും കെടുകാര്യസ്ഥതമൂലവും അഴിമതി മൂലവും നഷ്ടമാക്കിക്കളയുന്നത് ജനദ്രോഹപരമാണ്. ഭരണം താഴെ തട്ടില്‍ ചലനങ്ങള്‍ സൃഷ്ടിക്കുമെന്ന പ്രതീക്ഷയില്‍ രൂപംകൊടുത്ത പഞ്ചായത്തീ രാജ് ഭരണ സംവിധാനങ്ങള്‍ അശാസ്ത്രീയമായ പ്രവര്‍ത്തനങ്ങള്‍ വികസനമെന്ന പേരില്‍ നടത്തി പ്രളയ കെടുതി സൃഷ്ടിച്ചും വരള്‍ച്ച വരുത്തിവെച്ചും ജനങ്ങളെ കഷ്ടപ്പെടുത്തുകയാണ്. കേരളത്തില്‍ മഴവെള്ള സംരക്ഷണത്തിന് സര്‍ക്കാര്‍ വകുപ്പുകളുടെ അഭാവമൊന്നുമില്ല.
എന്നാല്‍ ലഭ്യമായ വെള്ളം എടുത്ത് ഉപയോഗിക്കുകയെന്നല്ലാതെ മഴ പെയ്ത് ലഭിക്കുന്ന ജലം സസൂക്ഷ്മം ശാസ്ത്രീയമായി കൈകാര്യം ചെയ്ത് വരള്‍ച്ചയും കുടിവെള്ള ക്ഷാമവും കൃഷി നാശവും പ്രളയവും ഒഴിവാക്കിയുള്ള ഭരണത്തിന് ഇതുവരെയും സാധിച്ചിട്ടില്ല. വാട്ടല്‍ അതോറിറ്റിയാണെങ്കില്‍ നേരിട്ട് ജനങ്ങളുടെ ദൈനംദിന കുടിവെള്ള ശുദ്ധീകരണവും വിതരണവും നടത്തുന്ന വകുപ്പാണ്. എങ്കിലും ജല സംരക്ഷണ മേഖലയില്‍ ഇക്കാലമത്രയും ഒന്നും ചെയ്തിട്ടില്ലെന്നത് കുറ്റകരമായ അനാസ്ഥയാണ്.
“എടുക്കും തോറും ഏറിടും” എന്ന പഴയ പല്ലവി ഭൂഗര്‍ഭ ജലത്തിന്റെ കാര്യത്തില്‍ സംസ്ഥാനത്തില്ല. കേരളത്തിലെ ഭൂഗര്‍ഭജലത്തിന്റെ അളവ് ക്രമാതീതമായി കുറഞ്ഞുവരികയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പ്രത്യേകിച്ചും കൊച്ചിയിലും പാലക്കാടും തിരുവനന്തപുരത്തും. അത്രയേറെ ജലമാണ് ഭൂഗര്‍ഭത്തില്‍നിന്നും ഊറ്റിയെടുക്കുന്നത്. അതിന് പകരമായി ഭൂമിയ്ക്കടിയിലെത്തുന്ന ജലത്തിന്റെ അളവും അശ്രദ്ധയും ദീര്‍ഘവീക്ഷണ കുറവും നിമിത്തം ദിനംപ്രതി കുറഞ്ഞുകൊണ്ടിരിക്കുകയുമാണ്. ഉപരിതല ജലസ്രോതസ്സുകളുടെ കാര്യവും വിഭിന്നമല്ല. മഴ പെയ്യുമ്പോള്‍ കര കവിഞ്ഞൊഴുകി പ്രളയം സൃഷ്ടിക്കുന്ന നമ്മുടെ നദികള്‍ വേനല്‍ക്കാലങ്ങളില്‍ ഒഴുക്കില്ലാതെ ജലം കെട്ടിക്കിടക്കുന്ന അവസ്ഥയിലാണെന്നതാണ് വാസ്തവം. ഇതിന്റെ കൂടെ മലിനീകരണവും കൂടിയാകുമ്പോള്‍ മിക്കവാറും വര്‍ഷങ്ങളില്‍ സംസ്ഥാനം രൂക്ഷമായ കുടിവെള്ള ക്ഷാമത്തിലേയ്ക്ക് വഴുതിവീഴുകയാണ്. ജലസ്രോതസ്സുകളിലേയ്ക്ക് തുറന്നുവെച്ചിരിക്കുന്ന അഴുക്കുചാലുകള്‍ സംസ്ക്കാരമുള്ള ഒരു ജനതയും ചെയ്യാത്ത കാര്യമാണ്. വ്യവസായശാലകള്‍ കുടിവെള്ളം പമ്പ് ചെയ്യുന്ന നദികളിലേക്ക് മാലിന്യം ഒഴുക്കല്‍ പതിവാക്കിയിരിക്കുന്ന സ്ഥിതിവിശേഷമാണ് സംസ്ഥാനത്തുള്ളത്. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് അഴിമതിയുടെ കൂത്തരങ്ങായി മാറിയ ഇന്നത്തെ പശ്ചാത്തലത്തില്‍ പുഴകളിലൂടെ ശുദ്ധജലം ഒഴുകിയാല്‍ മാത്രമേ അത്ഭുതപ്പെടാനുള്ളൂ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉദ്ദേശ്യലക്ഷ്യം തന്നെ മാലിന്യ സംസ്ക്കരാണമായിട്ടുപോലും സംസ്ഥാനത്ത് ശരിയായ രീതിയില്‍ മാലിന്യ സംസ്ക്കരണം നടക്കുന്നത് വിരലിലെണ്ണാവുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന പ്രദേശങ്ങളില്‍ മാത്രമാണ്. ഇതിന്റെ പേരില്‍ സംസ്ഥാനത്തെ സുപ്രീംകോടതിപോലും നിശിതമായി വിമര്‍ശിച്ചിരിക്കയാണ്.
മാലിന്യ സംസ്ക്കരണം വേണ്ടവിധം നടക്കാത്തതിനാല്‍ മലിനീകരിയ്ക്കപ്പെടുന്നത് സംസ്ഥാനത്തെ ഭൂഗര്‍ഭ ജല സ്രോതസ്സുകളായി മാറിയിരിക്കുന്നു. ഇത് ജനങ്ങളില്‍ വന്‍തോതില്‍ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന അവസ്ഥയിലെത്തിച്ചിരിക്കുകയാണ്. കാര്യങ്ങള്‍ ഇത്രയും രൂക്ഷമായ പ്രതിസന്ധി സൃഷ്ടിച്ചിട്ടും വാട്ടര്‍ അതോറിറ്റിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ശാസ്ത്രീയമായ രീതിയില്‍ മഴപെയ്തു കിട്ടുന്ന ശുദ്ധജലം സംരക്ഷിക്കുന്നതിനായി നടപടി സ്വീകരിയ്ക്കാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയായി മാത്രമേ കണക്കാക്കാനാകൂ. വാട്ടര്‍ അതോറിറ്റിയെ ജല മാനേജ്മെന്റ് അതോറിറ്റിയാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ജലം പാഴായി പോകാതെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം വാട്ടര്‍ അതോറിറ്റിയെ ഏല്‍പ്പിക്കണം. വിതരണം ചെയ്യണമെങ്കില്‍ ജലലഭ്യത ഉറപ്പാക്കേണ്ട ഉത്തരവാദിത്വമില്ലേ? ഇതിനായി ശാസ്ത്രീയമായ നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകണം. മഴ തീരുന്നതിന് മുമ്പുതന്നെ നടപടികള്‍ തുടങ്ങി വയ്ക്കണം. ജലം നിലനില്‍പ്പിന് ആവശ്യായ എല്ലാ സര്‍ക്കാര്‍ വകുപ്പുകളും ജല സംരക്ഷണ പ്രക്രിയയില്‍ പങ്കെടുക്കണം. ഭരണ സംവിധാനങ്ങള്‍ ജനങ്ങളുടെ ക്ഷേമം പരിഗണിക്കുകയെന്ന സാമാന്യരീതിയെങ്കിലും ഇവിടെ നടപ്പാവണം. ശുദ്ധീകരിച്ച ജലം ടോയ്ലറ്റുകളില് ഉപയോഗിക്കുവാന്‍ കൊടുക്കുന്ന രീതിയ്ക്കെങ്കിലും മാറ്റം വരണം. കുടിവെള്ളവും മറ്റാവശ്യങ്ങള്‍ക്കുള്ള വെള്ളവും വ്യത്യസ്തമായി വിതരണം ചെയ്യാന്‍ കഴിഞ്ഞാല്‍ തന്നെ ജലത്തിന്റെ ദുര്‍വ്യയത്തിന് ശമനമുണ്ടാകും. മലിനീകരിക്കാത്ത ജലം ലഭിക്കുകയെന്നത് ജനങ്ങളുടെ അവകാശമാണ്.
സ്വാഭാവിക ജല സംഭരണ സംവിധാനങ്ങളില്‍ മലിനീകരിക്കപ്പെടാത്ത ജലം ജനങ്ങളില്‍ ശുദ്ധജലമായി തന്നെ എത്തിക്കുകയെന്നതിന് വലിയ പ്രാധാന്യമാണുള്ളത്. മഴക്കാലങ്ങളില്‍ നമ്മുടെ കിണറുകളഉം സെപ്റ്റിക് ടാങ്കുകളും കുഴി കക്കൂസുകളും ഒരേ വിതാനത്തില്‍ ജലം നിറയുന്നതും സെപ്റ്റിക് ടാങ്ക് മാലിന്യങ്ങളും മറ്റ് കക്കൂസ് മാലിന്യങ്ങളും കുടിവെള്ളത്തില്‍ കലരുന്നതും തടയേണ്ടത് പൊതുജന ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. ഇതോടൊപ്പം തന്നെ കക്കൂസ് മാലിന്യങ്ങള്‍ ശുദ്ധജല സ്രോതസ്സുകളില്‍ കലരുന്നതും തടയേണ്ടതുണ്ട്. കക്കൂസ് മാലിന്യങ്ങള്‍ ലോറികളിലും മറ്റും ശേഖരിച്ച് പുഴകളിലും മറ്റും ഒഴുക്കുന്നത് ക്രിമിനല്‍ കുറ്റമാക്കണം. ഇക്കാര്യങ്ങളില്‍ ശക്തമായ നിയമനിര്‍മാണം നടപ്പാക്കണം. മഴവെള്ള സംസ്ക്കരണത്തിന്റെ ഒപ്പം തന്നെ ജലസ്രോതസ്സുകളുടെ സംരക്ഷണത്തിനും പ്രാധാന്യം നല്കിയാല് മാത്രമേ ലഭ്യമായ വെള്ളം മാലിന്യം കലരാതെ ജനങ്ങളില്‍ എത്തിയ്ക്കാനാകൂ.
ജലജന്യരോഗങ്ങളാല്‍ പ്രതിവര്‍ഷം ലോകത്ത് 12 ദശലക്ഷം ആളുകളാണ് മരണമടയുന്നത്. ജലസംരക്ഷണത്തിനായി ഹിമാചല്‍പ്രദേശിലും രാജസ്ഥാനിലും വീടുകള്‍ക്കിടയില്‍ തന്നെ മഴവെള്ള സംഭരണികള്‍ നിര്‍മിക്കുകയാണ്. പുരപ്പുറത്ത് വീഴുന്ന ഓരോ തുള്ളി വെള്ളവും അവര്‍ സംരക്ഷിക്കുകയാണ്. കൃഷിയ്ക്കുള്ള ജലസേചനമാണ് ഏറ്റവും കൂടുതല്‍ ജലനഷ്ടത്തിന് വഴിയൊരുക്കുന്നത്, ശാസ്ത്രീയമായ ജലസേചന പദ്ധതികളും സാങ്കേതികവിദ്യകളും വഴി വന്‍തോതില്‍ ഈ നഷ്ടം കുറയ്ക്കാനാകും. മഴക്കുഴികളുടെ നിര്‍മാണവും ചരിവുള്ള പ്രദേശങ്ങളില്‍ കല്ലുകള്‍ നിരത്തുന്നതും മഴവെള്ളം അതിവേഗത്തില്‍ ഒഴുകിപ്പോകാതെ മണ്ണിലേക്ക് ആഴ്ന്നിറങ്ങുന്നതിന് വഴിയൊരുക്കുന്നു. ഗുജറാത്തിലെ ടാങ്കാസ് എന്നറിയപ്പെടുന്ന മഴവെള്ള സംഭരണികളും കേരളത്തിലെ അമ്പലക്കുളങ്ങളും സ്വാഭാവിക മഴവെള്ള സംഭരണികളും ഭൂഗര്‍ഭജല റീചാര്‍ജിംഗ് സംവിധാനങ്ങളുമാണ്. പൈപ്പുകളുടെ ലീക്ക് തടയുകയും വ്യവസായ ശാലകളുടെ ജല ഉപയോഗം ശാസ്ത്രീയമാക്കുകയും ജലമലിനീകരണം തടയുകയും ടോയ്ലറ്റുകളിലെ ഫ്ലെഷ് സംവിധാനങ്ങള്‍ പരിഷ്ക്കരിച്ച് ജല ഉപയോഗം കുറയ്ക്കുകയും പൊതുജല വിതരണത്തില്‍ നിന്നുള്ള ജലത്തിന്റെ കളവ് തടയുകയും ജല ദുരുപയോഗത്തിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുകയും ചെയ്താല്‍ മാത്രമേ ശരിയായ ജല സംഭരണവും ജലസംരക്ഷണവും നടപ്പിലാക്കാനാവൂ.
e-mail: [email protected]
ഡോ.സി.എം.ജോയി
പ്രതികരിക്കാൻ ഇവിടെ എഴുതുക: