ന്യൂദല്‍ഹി: അടുത്ത മാസം മോസ്കോയില്‍ നടക്കുന്ന ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ അഞ്ച് മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യക്ക് 15 അംഗ സംഘം. ആഗസ്റ്റ് 10 മുതല്‍ 18 വരെയാണ് ചാമ്പ്യന്‍ഷിപ്പ്. ലോകചാമ്പ്യന്‍ഷിപ്പില്‍ ആദ്യമായാണ് ഇത്രയും വലിയ സംഘത്തെ ഇന്ത്യ അയ്യ്ക്കുന്നത്. 7 പുരുഷന്മാരും എട്ട് വനിതകളും ഉള്‍പ്പെട്ടതാണ് ഇന്ത്യന്‍ സംഘം.
ട്രിപ്പിള്‍ ജമ്പില്‍ രഞ്ജിത് മഹേശ്വരി, നടത്തത്തില്‍ കെ.ടി. ഇര്ഫാന്, റിലേ ടീം അംഗങ്ങളായ ടിന്റു ലൂക്ക, അനു മറിയം ജോസ്, അനില്‍ഡ തോമസ് എന്നിവരാണ് ടീമില്‍ ഉള്‍പ്പെട്ട മലയാളികള്‍.
20 കി.മീ. നടത്തത്തില്‍ കെ.ടി. ഇര്ഫാന്, ഗുര്‍മീത് സിംഗ്, ചന്ദന്‍ സിംഗ്, 50 കി.മീ. നടത്തത്തില്‍ ബസന്ത് ബഹദൂര്‍ റാണ, സന്ദീപ്, ഡിസ്കസ് ത്രോയില്‍ വികാസ് ഗൗഡ, ട്രിപ്പിള്‍ ജമ്പില്‍ രഞ്ജിത്ത് മഹേശ്വരി എന്നിവരാണ് പുരുഷതാരങ്ങള്‍. വനിതാ വിഭാഗത്തില്‍ 20 കി.മീ. നടത്തത്തില്‍ ഖുശ്ബിര്‍ കൗര്‍, 300 മീറ്റര്‍ സ്റ്റീപ്പിള്‍ചേസില്‍ സുധ സിംഗ് എന്നിവരാണ് വനിതാ വിഭാഗത്തില്‍ വ്യക്തിഗത ഇനങ്ങളില്‍ മത്സരിക്കുക. എം.ആര് പൂവമ്മ, ടിന്റു ലൂക്ക, നിര്‍മല, അനു മറിയം ജോസ്, അശ്വിനി അകുഞ്ജി, അനില്‍ഡ തോമസ് എന്നിവര്‍ 4-400 മീറ്റര്‍ റിലേ ടീം അംഗങ്ങളാണ്.
ടീം ആഗസ്റ്റ് ആറിന് ദല്‍ഹിയില്‍ നിന്ന് മോസ്കോയിലേക്ക് യാത്രതിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: