പൂനെ: മലയാളി താരം പി.സി. തുളസി വി.വി. നായിഡു മെമ്മോറിയല്‍ ഓള് ഇന്ത്യ റാങ്കിംഗ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ വനിതാ കിരീടം നേടി. തുളസി ആദ്യമായാണ് അഖിലേന്ത്യാ റാങ്കിംഗ് ടൂര്‍ണമെന്റില്‍ കിരീടം ചൂടുന്നത്. ഈ ജയത്തോടെ തുളസി ദേശീയ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തും. ഈ സ്ഥാനത്തെത്തുന്ന ആദ്യ മലയാളിതാരമാവും നിലവില്‍ നാലാം റാങ്കുകാരിയായ തുളസി.
ഫൈനലില്‍ പൂനെക്കാരിയായ സയാലി ഗോഖലെ കാലിലെ പരിക്കിനെ തുടര്‍ന്ന് പിന്‍വാങ്ങിയതോടെയാണ് തുളസിയെ ജേതാവായി പ്രഖ്യാപിച്ചത്. ആദ്യ ഗെയിമില്‍ തുളസി 5-1 എന്ന സ്കോറില്‍ ലീഡ് ചെയ്യുമ്പോഴാണ് സയാലി പിന്‍വാങ്ങിയത്. കഴിഞ്ഞ വര്‍ഷം ഇന്ത്യാ ഇന്റര്‍നാഷണല്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിലും തുളസി കിരീടം ചൂടിയിരുന്നു.
സെമിയില്‍ മഹാരാഷ്ട്രയുടെ തന്വി ലാഡിനെ മൂന്ന് ഗെയിം നീണ്ട മത്സരത്തിനൊടുവില്‍ കീഴടക്കിയാണ് തുളസി ഫൈനലിലേക്ക് യോഗ്യത നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: