കൊച്ചി: മലയാളകവിതയില്‍ നിഷേധത്തിന്റെ സ്വരം മുഴക്കിയ കവി പതിറ്റാണ്ടുകളുടെ ഔദ്യോഗിക ജീവിതത്തോട് വിടപറയുന്നു.ഇനി കവിതയെഴുത്തും അഭിനയവുമായി മലയാളത്തിന്റെ തിരുമുറ്റത്ത് ബാലചന്ദ്രന് ചുള്ളിക്കാട് ഉണ്ടാകും. ഈ ജൂലൈ 31 ന് ഔദ്യോഗികജീവിതത്തിന്റെ തിരക്കുകളില്‍നിന്ന് പ്രേയസിയായ കവിതയുടെയും അഭിനയത്തിന്റെയും വഴികളിലേക്ക് പൂര്‍ണമായും ചുവടുമാറുകയാണ് ചുള്ളിക്കാട്.
മലയാളകവിതയില്‍ ആധുനികതയുടെ ഇടിമുഴക്കമായി നിറഞ്ഞ ചുള്ളിക്കാടിന്റെ കവിതകള്‍ പ്രണയത്തിന്റെ, ധാര്‍മ്മികരോഷത്തിന്റെ, വിരഹത്തിന്റെ, രതിയുടെ കലാപങ്ങളായിരുന്നു. കാല്പനികതയുടെ ഇത്തിരിവട്ടത്തിനുള്ളില്‍ കറങ്ങിക്കിടന്ന മലയാളകവിതയെ പോരാട്ടത്തിനുള്ള ഉപാധികൂടിയാക്കുകയായിരുന്നു ചുള്ളിക്കാട്. നിഷേധിയുടെ സ്വരമായിരുന്ന ചുള്ളിക്കാട് എന്നും യുവത്വത്തിന്റെ കവികൂടിയാണ്. 55-ന്റെ നിറവില്‍ സര്‍ക്കാര്‍ ജോലിയോട് വിടപറയുമ്പോഴും സാഹിത്യത്തിന്റെയും കലയുടെയും രംഗത്ത് കലാപസന്നദ്ധനായ യുവാവായിത്തന്നെ ചുള്ളിക്കാട് തുടരും.
എറണാകുളം ട്രഷറിയിലെ സൂപ്രണ്ട് പദവിയില്‍നിന്ന് ഈമാസം പടിയിറങ്ങുന്ന കവിയെ കാത്തിരിക്കുന്നത് ഇനി സര്‍ഗജീവിതത്തിന്റെ തിരക്കേറിയ നാളുകളാണ്. തിരക്കുകള്‍ക്കിടയില്‍ പിറക്കാതെ പോയ കവിതകള്‍ ഇനി ആസ്വാദകരെത്തേടിയെത്തുമെന്ന് പ്രതീക്ഷിക്കാം; വരികള്‍ക്കിടയില്‍ നിറയുന്ന ധാര്‍മ്മികരോഷവുമായി കവി വീണ്ടും കേരളത്തിന്റെ സാംസ്കാരിക മണ്ഡലത്തില്‍ കലാപത്തിന്റെ കാട്ടുതീ പടര്‍ത്തുമെന്നും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: