ഭഗവാന് വേദവ്യാസന് ലോകഗുരുവാണ്. ആഷാഢപൗര്‍ണ്ണമിയിലാണ് വ്യാസന്റെ ജനനം. ഗുരുപൂര്‍ണ്ണിമ, വ്യാസപൂര്‍ണ്ണിമ എന്നും ഈ ദിനം അറിയപ്പെടുന്നു. ശിവരാത്രി, നവരാത്രി, ശ്രീരാമനവമി, കൃഷ്ണാഷ്ടമി എന്നീ ദിനങ്ങളെപ്പോലെതന്നെ പുണ്യദിനമാണ് ഗുരുപൂര്‍ണ്ണിമയും.
ആഷാഢമാസത്തിലെ ശുക്ലപക്ഷദശമി മുതല്‍ കാര്‍ത്തിക മാസത്തിലെ പൗര്‍ണ്ണമി വരെയാണ് ചാതുര്‍മാസ്യം. ഇത് മഴക്കാലം കൂടിയാണ്. ഇക്കാലത്ത് ഋഷിമാരും സന്യാസിമാരും ആശ്രമം വിട്ട് പുറത്തുപോകാറില്ല. ജപ-ധ്യാനാദികളില്‍ മുഴുകിയും ശിഷ്യന്മാരെ പഠിപ്പിച്ചും സ്വാദ്ധ്യായങ്ങളിലേര്‍പ്പെടുന്നു. ഗുരുകുലവാസം നിലവിലിരുന്നകാലത്ത് മാതാപിതാക്കള്‍ തങ്ങളുടെ മക്കളുടെ ഗുരുകുലത്തിലേക്ക് പറഞ്ഞയച്ചിരുന്നത് വ്യാസപൗര്‍ണമിയിലാണ്.
പ്രശസ്തരായ ചില പാശ്ചാത്യ പണ്ഡിതന്മാരും അവര്‍ പറയുന്നത് അതേപടി ഏറ്റുപറയുന്ന ചില പൗരസ്ത്യ മനീഷികളും വേദവ്യാസന് ഒരു സങ്കല്‍പ്പസൃഷ്ടിയാണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നുണ്ട്. വ്യാസനെക്കുറിച്ചും ഭാരതത്തിന്റെ സംസ്ക്കാര മഹത്വത്തെക്കുറിച്ചും വേണ്ടത്ര അവധാനതയില്ലാത്തതില്നിന്നുമാണ് മേല്‍പ്പറഞ്ഞ വിശ്വാസം ഉടലെടുത്തത്. ഭാരതത്തിന്റെ സാംസ്ക്കാരിക ഔന്നത്യത്തെ താഴ്ത്തിക്കെട്ടാനുള്ള ഗൂഢോദ്ദേശ്യവും ഇതിന്റെ പിന്നിലില്ലേയെന്ന് സംശയിക്കണം.
വേദവ്യാസന് ചരിത്രപുരുഷന്‍തന്നെ. വ്യാസന് ജനിച്ചത് ‘മച്ചോദരി ഘട്ടം’ എന്ന ദ്വീപിലാണ്. ‘കല്പി’ എന്നും മച്ചോദരിക്ക് പേരുണ്ട്. സരസ്വതി നദിയുടെ സംഗമസ്ഥാനത്തായിരുന്നു ഈ ദ്വീപ് സ്ഥിതിചെയ്തിരുന്നത്. കാലാന്തരത്തില്‍ സരസ്വതി നദി വറ്റിപ്പോയി.
‘നിര്‍ണ്ണയസിന്ധു’ എന്ന ഗ്രന്ഥത്തില്‍ ആഷാഢ പൗര്‍ണ്ണമി വ്യാസജയന്തിയായി ആഘോഷിക്കപ്പെടണമെന്ന് രേഖപ്പെടുത്തിയിരിക്കുന്നു.
ബ്രഹ്മാണ്ഡ പുരാണത്തില്‍ വ്യാസശിഷ്യനായ വൈശമ്പായനന്‍ തനിക്ക് വ്യാസമഹിമ പറഞ്ഞുകേള്‍ക്കണമെന്ന് നാരദനോട് അഭ്യര്‍ത്ഥിച്ചപ്പോള്‍, നാരദന് പറഞ്ഞ ഉപാഖ്യാനത്തില്‍നിന്നും ദ്വാപരയുഗത്തിന്റെ ആരംഭത്തിലെ ആഷാഢപൗര്‍ണ്ണമിയില്‍ വ്യാസഭഗവാന് ജനിച്ചുവെന്ന് മനസ്സിലാക്കാം.
സംസ്കൃതത്തിലെ ഏറ്റവും പ്രാചീനങ്ങളായ ഗ്രന്ഥങ്ങളില്‍ വ്യാസനെക്കുറിച്ചുള്ള വ്യക്തമായ പ്രതിപാദനങ്ങളുണ്ട്.
വ്യാസന്റെ ജീവിതകാലത്തെക്കുറിച്ച് ചരിത്രഗവേഷകന്മാര്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായമുണ്ടെങ്കിലും വ്യാസന്റെ അസ്തിത്വത്തെ സംബന്ധിച്ച് എല്ലാവരും ഏകാഭിപ്രായക്കാരാണ്. ഒരുകൂട്ടം ചരിത്രകാരന്മാര് വ്യാസന്റെ ജീവിതകാലം ബിസി 1200നും 1100നും ഇടയ്ക്കാണെന്നും മറ്റൊരു കൂട്ടര് അത് 1800നും 1500നും ഇടയ്ക്കാണെന്നും രേഖപ്പെടുത്തുന്നു. ഈ അഭിപ്രായങ്ങളോട് യോജിക്കാത്ത പുരാണ ഗവേഷകരുടെ നിരീക്ഷണത്തില്‍ രാമകഥാ കാലത്ത് ജീവിച്ചിരുന്ന വസിഷ്ഠ മഹര്‍ഷിയുടെ പ്രപൗത്രനാണ് വ്യാസന്. വസിഷ്ഠന്റെ മകന് ശക്തി, ശക്തിയുടെ മകന് പരാശരന്, പരാശരന്റെ മകന് വ്യാസന്, വ്യാസന്റെ മകന് ശുക്രന് ഇങ്ങനെയാണ് ആ തലമുറയുടെ കിടപ്പ്.
പുരാണ ഗവേഷകനായ സുനില്‍ ചാറ്റര്‍ജിയുടെ നിഗമനം ബിസി 3102ല്‍ മഹാഭാരതയുദ്ധം നടന്നതെന്നാണ്. അതിനേക്കാള്‍ മുമ്പ് വ്യാസന് ജനിച്ചിരുന്നു. മഹാപുരാണമായ ഭാഗവതം വ്യാസ കൃതിയാണല്ലോ. ഭാഗവതം, ഭഗവാന് കൃഷ്ണനെ സംബന്ധിച്ച പുരാണമാണ്. ദ്വാപരയുഗത്തിന്റെ അവസാനത്തിലും കലിയുഗത്തിലും ആരംഭത്തിലുമാണ് കൃഷ്ണാവതാരം. അതാകട്ടെ, യുഗാബ്ദം 5000 കൊല്ലങ്ങള്‍ക്ക് മുമ്പാണ്. പ്രസിദ്ധ ഗണിതശാസ്ത്രജ്ഞനായ ദിനാനാഥ് ജോഷി കൃഷ്ണാവതാരം ബിസി 3185ല്‍ ആണെന്ന് രേഖപ്പെടുത്തുന്നു. വ്യാസനും കൃഷ്ണനും സമയകാലീനരായിരുന്നു. പതിനെട്ട് മഹാപുരാണങ്ങളും ഏതാനും ഉപപുരാണങ്ങളും വ്യാസന് രചിച്ചതായി വിശ്വസിക്കപ്പെടുന്നു. അതുകൊണ്ടാകണം ‘പുരാണമുനി’ എന്നൊരു പേര് വ്യാസന് ലഭിച്ചത്.
ഭഗവാന് വ്യാസന്റെ അതിവിശിഷ്ടമായ ഒരു കൃതിയാണ് ബ്രഹ്മാണ്ഡശം. പ്രപഞ്ചസൃഷ്ടിയെ സംബന്ധിച്ച അനേകം സിദ്ധാന്തങ്ങള്‍ ഇതില്‍ വിശകലനം ചെയ്തിരിക്കും. വേദവ്യാസനാല്‍ രചിക്കപ്പെട്ട ഒരു ധര്‍മ്മഗ്രന്ഥമാണ് വ്യാസസ്മൃതി. ഭാരതീയ സംസ്ക്കാരത്തെ അക്ഷയമായി നിലനിര്‍ത്തുകയെന്നതാണ് ഈ ഗ്രന്ഥരചനകൊണ്ട് വ്യാസന് ലക്ഷ്യമിടുന്നത്. വ്യാസന്റെ ഒട്ടുമിക്ക കൃതികളിലും രാമകഥ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തൃപ്തി വരാഞ്ഞതുകൊണ്ടാകണം അദ്ധ്യാത്മരാമായാണം രചിച്ചത്. ജീവിതലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ രാമകഥയ്ക്കുള്ള സ്വാധീനം അപാരമാണെന്ന ബോധം ഈ ഗ്രന്ഥനിര്‍മ്മാണത്തിന് വ്യാസനെ പ്രേരിപ്പിച്ചിട്ടുണ്ടാകണം.
വ്യാസഭഗവാന്റെ ശ്രേഷ്ഠകൃതികളില്‍ ഒന്നാണ് ബ്രഹ്മസൂത്രം. ഹിന്ദുധര്‍മ്മത്തിന്റെ മുഖ്യമായ തത്വശാസ്ത്രഗ്രന്ഥങ്ങളില്‍ ബ്രഹ്മസൂത്രം സ്ഥാനം പിടിച്ചിരിക്കുന്നു. വിശ്വപ്രസിദ്ധമായ ഈ ശാസ്ത്രഗ്രന്ഥത്തെ വിവേകമതികളായ പാശ്ചാത്യ പൗരസ്ത്യ പണ്ഡിതന്മാര് ഒരുപോലെ പ്രകീര്‍ത്തിച്ചിട്ടുണ്ട്.
ഭഗവാന് കൃഷ്ണന് പാടിയ ദേവഗീതത്തെ വ്യാസന് ഗ്രന്ഥരൂപത്തിലാക്കിയതാണ് ഭഗവത്ഗീത. ഭഗവത്ഗീതയിലെ മഹാവാക്യം:
സര്‍വ്വധര്‍മ്മാന്‍ പരിത്യ ജ്യ-
മാമേകം ശരണം വ്രജ
അഹംത്വാ സര്‍വ്വപാപേ ഭ്യഃ
മോക്ഷയിഷ്യാമി മാ ശുചഃ എന്നതാണെന്ന അഭിപ്രായത്തോട് പണ്ഡിതലോകം വിയോജിക്കുമെന്ന് തോന്നുന്നില്ല. രക്ഷിച്ചുകൊള്ളാമെന്ന് ഇത്രയും ഉറപ്പുകൊടുക്കുന്ന ദേവവാണി മേറ്റ്ങ്ങും കാണാനാവുകയില്ല.
സമകാലീനരായിരുന്ന വ്യാസനും കൃഷ്ണനും ഒത്തുകൂടിയ സന്ദര്‍ഭങ്ങളും വിരളമല്ല. കൃഷ്ണന്റെ മഹത്വങ്ങള്‍ പൂര്‍ണ്ണമായിട്ടും വ്യാസനറിയാമെന്നതിന്റെ മുഴുവന്‍ അടയാളങ്ങളും ഭാഗവതത്തിലുണ്ട്. സംസ്കൃത ഭാഷയിലുള്ള ഭക്തിപ്രധാനങ്ങളായ ഗ്രന്ഥങ്ങളില്‍ ഒന്നായ ഭാഗവതത്തിന് അഷ്ടാദശ പുരാണങ്ങളില്‍ ഒന്നാംസ്ഥാനമുണ്ട്.
മഹാഭാരതത്തിന്റെ ആഴവും പരപ്പും കണ്ടിട്ട്, ആ കൃതി വ്യാസന് എന്നൊരാള്‍ തനിച്ചെഴുതിയതല്ലെന്നും പല കാലങ്ങളില്‍ പലരാല്‍ എഴുതപ്പെട്ട കഥകള്‍ വ്യാസന് ക്രോഡീകരിക്കുകയും വിന്യസിപ്പിക്കുകയും ചെയ്തതാണെന്നും സ്ഥാപിക്കാന്‍ ശ്രമിച്ചവരാണ് ജര്‍മ്മന്‍ പണ്ഡിതനായ വെബ്ബര്‍, അമേരിക്കകാരനായ ഹോപ്പ്കിന്‍സ്, സ്കോട്ട്ലന്റുകാരനായ മാക്ഡോനല്‍, ഇംഗ്ലീഷുകാരനായ എച്ച്.ജി.വെല്‍സ് തുടങ്ങിയവര്‍. എന്നാല്‍, എല്ലാ വൈശിഷ്ഠ്യങ്ങളുടെയും പ്രഭവസ്ഥാനം പാശ്ചാത്യരില്‍ കണ്ടെത്തുന്ന ചില പൗരസ്ത്യരും മുന്‍ പറഞ്ഞ അഭിപ്രായക്കാരോട് യോജിക്കുന്നുവെന്നതാണ് ഏറെ കഷ്ടം! ഇവര്‍ക്ക് ഭാരതസംസ്ക്കാരത്തിന്റെ മഹത്വം ഇടിച്ചുതാഴ്ത്താനുള്ള ഗൂഢോദ്ദേശ്യം ഉണ്ടോ എന്ന സംശയം അസ്ഥാനത്തല്ല. ആരെന്ത് പറഞ്ഞാലും, വ്യാസന്റെ മഹാഭാരത മഹേതിഹാസത്തെ ജയിക്കുന്ന ഒരു കൃതി വിശ്വസാഹിത്യത്തില്‍ വേറെയില്ല.
1800ഓളം കഥാപാത്രങ്ങളുള്ള മഹാഭാരതത്തില്‍, കഥാപാത്രങ്ങള്‍ തമ്മിലുള്ള ദൃഢബന്ധത്തിന് യാതൊരു പൊരുത്തക്കേടുമില്ല. കഥകളും ഉപകഥകളും സമഞ്ജസമായി ഒത്തുനില്ക്കുന്നു. ആശയപ്രപഞ്ചം അനര്‍ഗളം ഒഴുകുന്നു. മഹാഭാരതം വ്യാസന്‍തന്നെ രചിച്ചതാണ്.
തങ്ങളെതന്നെ അളവുകോലാക്കികൊണ്ട് മറ്റുള്ളവരെ അളക്കാന്‍ ശ്രമിച്ചാല്‍ ഉണ്ടായേക്കാവുന്ന പ്രമാദം പാശ്ചാത്യപണ്ഡിതന്മാരുടെ അഭിപ്രായപ്രകടനത്തില്‍ കടന്നുകൂടിയിട്ടുണ്ട്.
മഹാഭാരതം മലയാളത്തിലേക്ക് പദാനുപദം വിവര്‍ത്തനം ചെയ്യുന്നതിന് കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന് രണ്ടരക്കൊല്ലം മാത്രമേ വേണ്ടിവന്നുള്ളൂ. ഭാരതത്തിന്റെ വിശാലബുദ്ധിയുടെ ആധുനിക തെളിവാണ് കുഞ്ഞിക്കുട്ടന്‍ തമ്പുരാന്, വ്യാസന് പൗരാണികമായ ഉദാഹരണങ്ങളിലൊന്നും.
നാല് വേദങ്ങളിലുംകൂടി ഒരുലക്ഷം മന്ത്രങ്ങളുണ്ട്. വ്യാസന് മുമ്പ് അതെല്ലാം ക്രമദീക്ഷയില്ലാതെ ഒന്നായിക്കിടന്നിരുന്നു. വ്യാസന് ആ വേദമന്ത്രങ്ങളെ പടുത്ത് ചിട്ടപ്പെടുത്തി. അതിന് ഇന്നുകാണും വിധമുള്ള രൂപം നല്കി. മാത്രമല്ല, തന്റെ ശിഷ്യന്മാരില് പെയിലനെ ഋക്വേദവും ജൈമിനിയെ സാമവേദവും വൈശമ്പായനനെ യജുര്‍വേദവും സുമന്തുവെ അഥര്‍വ്വവേദവും പഠിപ്പിച്ചു.
പുരാണങ്ങള്‍ പഠിപ്പിച്ചത് ലോമഹര്‍ണന്‍, ഉഗ്രശ്രവസ്സ്, ശ്രീ ശുകന് എന്നിവരെയായിരുന്നു. ശ്രീ ശുകന് വ്യാസന്റെ പുത്രനാണ്. പുരാണ പ്രചാരകന്മാരെ സൂതന്മാര് എന്നാണ് വിളിക്കുന്നത്.
പുരാണങ്ങളും വേദങ്ങളും പഠിപ്പിക്കുന്ന 35,000ഓളം ശിഷ്യന്മാര് വ്യാസന് ഉണ്ടെന്നാണ് ഏകദേശ കണക്ക്.
വ്യാസന് ലോകഗുരുവാണ്. ഈ ജഗത്തില്‍ ഇന്ന് അവശേഷിച്ചിട്ടുള്ള ജ്ഞാനമെല്ലാം വ്യാസോഛിഷ്ഠമാണ്.
കെ.വി.മദനന് (ലേഖകന്‍ വിശ്വഹിന്ദുപരിഷത്ത് ദേശീയ വൈസ് പ്രസിഡന്റാണ്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: