കോട്ടയം: കനത്ത മഴമൂലം ജില്ലയില്‍ വിവിധ പ്രദേശങ്ങളിലുണ്ടായ നാശനഷ്ടങ്ങള്‍ നേരില്‍കണ്ട് വിലയിരുത്തുവാന്‍ കേന്ദ്രസംഘം എത്തി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി വുംലുന്മാംഗിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ജില്ലയില്‍ പര്യടനം നടത്തിയത്. വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരായ സിധില്‍ ശശി, ഡോ. കെ. മനോഹരന്, വി. ശ്രീകാന്ത് എന്നിവരാണ് സംഘത്തിലെ മറ്റ് അംഗങ്ങള്‍.
രാവിലെ കളക്ട്രേറ്റില്‍ എത്തിയ സംഘം റവന്യൂ സെക്രട്ടറി ടി.ജെ മാത്യു, ജില്ലാ കളക്ടര്‍ അജിത് കുമാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുമായി സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തശേഷമാണ് പര്യടനത്തിന് തുടക്കം കുറിച്ചത്. കാലവര്‍ഷക്കെടുതികളില്‍ ജില്ലയില്‍ ഒട്ടാകെ 92.22 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി കളക്ടര്‍ അറിയിച്ചു.
കളക്ട്രേറ്റില്‍നിന്ന് പുറപ്പെട്ട കേന്ദ്രസംഘം നീണ്ടൂര്‍ മുടക്കാലി പാടശേഖരമാണ് ആദ്യം സന്ദര്‍ശിച്ചത്. തുടര്‍ന്ന് എഴുമാന്തുരുത്തില്നിന്നും വള്ളത്തില്‍ എഴുമാംകായലിലൂടെയും കരിയാറിലൂടെയും സഞ്ചരിച്ച് ഇരു കരകളിലും വെള്ളപ്പൊക്ക കെടുതികള്‍ നേരിടുന്ന വീടുകളും കൃഷിസ്ഥലങ്ങളും നേരില്‍ കണ്ടു. വൈക്കം-വെച്ചൂര്‍ റോഡില്‍ അപകടാവസ്ഥയിലായ പുത്തന്‍പാലവും വട്ടമൂട് പാലത്തിനു സമീപം മീനച്ചിലാറിന്റെ സംരക്ഷണഭിത്തി തകര്‍ന്നതിനെത്തുടര്‍ന്ന് അപകടഭീഷണി നേരിടുന്ന വീടും സന്ദര്‍ശിച്ചശേഷം സംഘം പത്തനംതിട്ട ജില്ലയിലേക്ക് പോയി.
റവന്യൂ സെക്രട്ടറി ടി.ജെ. മാത്യു, ജില്ലാ കളക്ടര്‍ അജിത് കുമാര്‍, എ.ഡി.എം ടി.വി. സുഭാഷ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പര്യടനത്തില്‍ സംഘത്തെ അനുഗമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: