ന്യൂദല്‍ഹി: 2000ലെ ക്രിക്കറ്റ് വാതുവെപ്പു കേസിലെ കുറ്റപത്രം ദല്‍ഹി പോലീസ് കോടതിയില്‍ സമര്‍പ്പിച്ചു. 11 വര്‍ഷം മുമ്പ് ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഹാന്‍സ്യെ ക്രോണ്യയെ ഉള്‍പ്പെടുത്തിയ കുറ്റപത്രത്തില്‍ ആരോപണ വിധേയരായ ഇന്ത്യന്‍ കളിക്കാരെയെല്ലാം ഒഴിവാക്കിയിട്ടുണ്ട്.
ഇന്ത്യന്‍ ക്യാപ്റ്റനും കോണ്‍ഗ്രസ് എംപിയുമായ മുഹമ്മദ് അസറുദ്ദീന്, മുന്‍ ക്രിക്കറ്റര്‍ അജയ് ജഡേജ,ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന് ഹര്ഷ്ലെ ഗിബ്സ്,നിക്കി ബോയെ എന്നിവരെയെല്ലാം കുറ്റപത്രത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ക്കെതിരെ മതിയായ തെളിവുകളില്ലാത്തതിനാലാണ് ഒഴിവാക്കിയതെന്ന് പോലീസ് വ്യക്തമാക്കി. ചീഫ് മെട്രോ പോളീറ്റന്‍ മജിസ്ട്രേറ്റ് ആകാശ് ജെയിനു മുന്നിലാണ് വര്‍ഷങ്ങള്‍ക്കു ശേഷം പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കുറ്റപത്രം കോടതി ഇന്ന് പരിഗണിക്കും.
കുറ്റപത്രത്തിന്റെ രണ്ടാമത്തെ കോളത്തിലാണ് ഹാന്‍സ്യെ ക്രോണ്യെയെ പ്രതിസ്ഥാനത്തു ചേര്‍ത്തിരിക്കുന്നത്. മരിച്ചതിനാല്‍ ക്യോണ്യെയെ കേസില്‍നിന്നും ഒഴിവാക്കണമെന്നും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ലണ്ടന്‍ ആസ്ഥാനമാക്കി വാതുവെപ്പ് നടത്തിയ പ്രധാനപ്രതി സഞ്ജീവ് ചാവ്ല, മന്മോഹന് കട്ടാര്‍, കൃഷ്ണകുമാര്‍, ദല്‍ഹി സ്വദേശിയായ വാതുവെപ്പുകാരന് രാജേഷ് കല്‍റ,സുനില്‍ ദാര എന്ന ബിട്ടു എന്നിവരാണ് കേസിലെ പ്രതികള്‍. പ്രധാന പ്രതികളായ സഞ്ജീവ് ചാവ്ലയും മന്മോഹന് കട്ടാറും ബ്രിട്ടനിലും അമേരിക്കയിലുമായി ഒളിവില്‍ കഴിയുകയാണെന്നാണ് പോലീസ് ഭാഷ്യം. ഇവരെ വിട്ടു കിട്ടുന്നതിന് റെഡ്കോര്‍ണര്‍ നോട്ടീസ് അയച്ചിട്ടുണ്ടെന്നും പ്രതികളെ ഇന്ത്യയിലെത്തിക്കാന്‍ ശ്രമം ആരംഭിച്ചതായും പോലീസ് പറയുന്നു.
2000 ഏപ്രിലിലാണ് രാജ്യത്തെ പിടിച്ചുകുലുക്കിയ ക്രിക്കറ്റ് വാതുവെപ്പിന്റെ വിവരങ്ങള്‍ ദല്‍ഹി ക്രൈംബ്രാഞ്ച് പുറത്തുവിട്ടത്. മാര്‍ച്ചില്‍ നടന്ന ഇന്ത്യാ-ദക്ഷിണാഫ്രിക്ക ഏകദിന മത്സരം ഒത്തുകളിക്കുന്നതിനായി സഞ്ജീവ് ചാവ്ലയില് നിന്നും ഹാന്‍സ്യെ ക്രോണ്യെ പണം വാങ്ങിയതിന്റെ ടെലിഫോണ്‍ സംഭാഷണങ്ങള്‍ ദല്‍ഹി പോലീസ് പിടിച്ചെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: