കേരള സര്‍ക്കാര്‍ വളരെ തിരക്കുപിടിച്ചു നടപ്പിലാക്കാന്‍ പോകുന്ന ഒരു ടൂറിസം വികസനപരിപാടിയാണ് കടല്‍ വിമാനസര്‍വീസ്. വിചിത്രമെന്ന് പറയട്ടെ ഇവിടെ ഇത് നടപ്പിലാക്കാന്‍ പോകുന്നത് കായലിലാണ്. വിദേശരാജ്യങ്ങളില്‍ അപൂര്‍വം ചിലയിടങ്ങളില്‍ ഉള്ള ഈ പദ്ധതി കടലിലാണ്. അതുകൊണ്ടാണവര്‍ അതിന് സീ പ്ലെയിന്‍ സര്‍വീസ് എന്നു പറയുന്നത്. ഇതിന്റെ ഉപജ്ഞാതാക്കള്‍ക്ക് കായലും കടലും പോലും തിരിച്ചറിയാന്‍ പാടില്ലെന്നുളളതാണ് രസകരം.
വിദേശസഞ്ചാരികള്‍ക്ക് കേരളത്തിന്റെ കായല്‍ സൗന്ദര്യം ആസ്വദിക്കാനാണെങ്കില്‍ അതിന് വേണ്ടത് ഉല്ലാസ നൗകകളാണ്. സുരക്ഷിതമായി ഉല്ലാസനൗകകള്‍ കായലില്‍ ഇറക്കി സഞ്ചാരികളെ അതിലേക്ക് ആകര്ഷിക്കാമെന്നിരിക്കെ കടല്‍വിമാനം കായലില്‍ ഇറക്കുന്നതിന്റെ പിന്നിലെ ബുദ്ധി അപാരം തന്നെ.
കേരളം നദികളാലും കായലുകളാലും സമൃദ്ധമാണ്. കേരളത്തിന്റെ വിശ്വവശ്യമായ സൗന്ദര്യവും അതുതന്നെയാണ്. അതേസമയം ഒരു കാര്യം അധികൃതര്‍ മനസ്സിലാക്കേണ്ടത് കായല്‍ വെറും വെള്ളക്കെട്ടല്ലെന്നുള്ളതാണ്.അതിനകത്ത് എണ്ണമറ്റ ജലജീവികള്‍ ഉണ്ട്. അതുപോലെ തന്നെ ആ കായലുകളെ ആശ്രയിച്ചു ജീവിക്കുന്ന പതിനായിരക്കണക്കിന് ജനങ്ങളുണ്ട്. ആ ജനവിഭാഗം സഹസ്രാബ്ദങ്ങളായി കായലോരത്തു താമസിക്കുന്നവരാണ്. കായലരികില്‍ താമസിച്ചുകൊണ്ട് കായലില്‍ മത്സ്യബന്ധനം നടത്തിയും കക്ക വാരിയും അവര്‍ ജീവിക്കുന്നു. അതിന് അവര്‍ക്ക് ലൈസന്‍സ് കൊടുക്കുന്നത് സര്‍ക്കാരാണ്. അതുകൂടാതെ സര്‍ക്കാര്‍ പതിച്ചു നല്കി പട്ടയം കൊടുത്തിട്ടുള്ള മത്സ്യബന്ധന ഉപകരണങ്ങളുമുണ്ട്. ഭൂമി എന്ന വിവക്ഷയില്‍ വരുന്നതാണ് കായലുകള്‍. കേട്ടെഴുത്ത് കാലത്തും കണ്ടെഴുത്ത് കാലത്തും സര്‍ക്കാരില്‍നിന്നും ഭൂമി പതിച്ചുകൊടുത്തുകൊണ്ട് സര്‍ക്കാര്‍ കരം ഈടാക്കി കൊണ്ടിരുന്നു. അങ്ങനെ കരം കൊടുത്തു കൊണ്ടിരുന്നവരുടെ ഭൂമിയില്‍ അവര്‍ക്ക് ക്രയവിക്രയ സര്‍വസ്വാതന്ത്ര്യവുമുണ്ടായിരുന്നു. അതുപോലെ തന്നെ അക്കാലത്ത് സര്‍ക്കാര്‍ തറവില ഈടാക്കി പതിച്ചുകൊടുക്കുകയും വര്‍ഷംതോറും കരം ഈടാക്കിക്കൊണ്ടിരുന്നു. കായലിലെ സ്ഥാവരവസ്തുക്കളാണ് ഊന്നിവല കെട്ടുന്ന കുറ്റികളും ചീനവലകളും. അത് ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിക്കൊണ്ടിരിക്കുന്ന ഒരു വലിയ വിഭാഗം ജനങ്ങളും കായല്‍ത്തീരത്തുണ്ട്. ഈ സ്ഥിര ഉപകരണങ്ങായ സ്ഥാവര വസ്തുക്കള്‍ കാലാകാലങ്ങളായി വില്‍പ്പത്രങ്ങള്‍, ഭാഗാധാരങ്ങള്‍, തീറാധാരങ്ങള്‍ പണയാധാരങ്ങള്‍ എന്നിവ സബ് രജിസ്ട്രികളിലൂടെ രജിസ്റ്റര്‍ ചെയ്ത് കൈവശം വച്ച് ഭൂമി പോലെ തന്നെ അനുഭവിച്ചു കൊണ്ടിരിക്കുന്നവയാണ്. ഒരു സെന്റെ ഭൂമിക്കുള്ളതിന്റെ വളരെ ഇരട്ടി തുക ഇവയുടെ ഉടമകളില്‍നിന്നും നികുതിയായി ഈടാക്കുന്നുമുണ്ട്. ഇവയുടെ ഉടമകള്‍ക്ക് പകരം തീരുവയുടെ അടിസ്ഥാനത്തില്‍ പഴയകാലത്ത് വോട്ടവകാശം ഉണ്ടായിരുന്നതുമാണ്. കഴിഞ്ഞ ഇരുപത് കൊല്ലമായി ഈ സ്ഥാവര വസ്തുക്കളുടെ പട്ടയങ്ങള്‍ ലൈസന്‍സാക്കി മാറ്റാന്‍ ചില യാഥാര്‍ത്ഥ്യ ബോധമില്ലാത്ത ഉദ്യോഗസ്ഥ പ്രമാണിമാരുടെ ദുരുപദേശങ്ങള്‍ക്ക് വശംവദരായി ജനപ്രതിനിധികളായ മന്ത്രിമാര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് എന്നുളളതും ഈ അവസരത്തില്‍ ഓര്‍ക്കേണ്ടതുണ്ട്.
കേരളത്തിലെ കായലുകളില്‍ ജൈവവൈവിധ്യം കൊണ്ടും ജലജീവികളുടെ എണ്ണം കൊണ്ടും ഏറ്റവും സമ്പന്നമായതും വിസ്തൃതമായതും വേമ്പനാട്ടു കായലാണ്. ആ കായല്‍ നാശോന്മുഖമായിക്കൊണ്ടിരിക്കുന്നു. 18-ാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ തിരുവിതാംകൂര്‍ ഭരിച്ചിരുന്ന റീജന്റ് മഹാറാണി ലക്ഷ്മിഭായിത്തമ്പുരാട്ടിയുടെ കാലത്ത് കായലില്‍ കുറച്ചുഭാഗം നാലുവശവും ചിറകെട്ടി അതിനുള്ളില്‍ നെല്‍കൃഷി ചെയ്യാന്‍ ഒരു കര്ഷകന് അനുവാദം കൊടുത്തു. അതോടെ വ്യാപകമായി വേമ്പനാട്ടു കായല്‍ ചിറകെട്ടി കായല്‍ നിലങ്ങളാക്കി. അതാണ് കായല്‍ നിലങ്ങള്‍. അവയുടെ സംരക്ഷണാര്‍ത്ഥം ഓരുജലം കയറാതിരിക്കാനാണെന്ന് പറഞ്ഞാണ് തണ്ണീര്‍മുക്കം ബണ്ട് നിര്‍മിച്ചത്. അതുകൊണ്ട് പരിസ്ഥിതി സന്തുലിതാവസ്ഥ നഷ്ടപ്പെട്ട് കായല്‍ നശിച്ചു.
ഇപ്പോള്‍ കുട്ടനാട് പാക്കേജെന്ന് പറഞ്ഞ് കോടിക്കണക്കിന് രൂപ മുടക്കി സഹ്യാദ്രി മുഴുവന്‍ ഇടിച്ചു നിരത്തി. കരിങ്കല്ലുകൊണ്ടുവന്ന് കായല്‍ നിലങ്ങള്‍ ബണ്ടുകെട്ടാന്‍ തുടങ്ങിയിരിക്കുന്നു. അപ്പോള്‍ തണ്ണീര്‍മുക്കം ബണ്ട് പിന്നെ എന്തിനാണ് നിര്‍മിച്ചത് എന്ന് മനസ്സിലാകുന്നില്ല. കായല്‍ നിലങ്ങള്ക്കുപുറം ബണ്ടുകെട്ടുമെങ്കില് പിന്നെ തണ്ണീര്‍മുക്കം ബണ്ടിന്റെ ആവശ്യമില്ല. ഇപ്രകാരം യാതൊരു ആലോചനയും കൂടാതെ കുറെ ഉദ്യോഗസ്ഥ പ്രമാണിമാര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും അഴിമതി നടത്താന്‍വേണ്ടി മാത്രം നടക്കുന്ന പദ്ധതികളാണിതൊക്കെ. ഇങ്ങനെ തോട്ടപ്പള്ളി മുതല്‍ അഴീക്കോടുവരെയും വ്യാപിച്ചു കിടക്കുന്ന പശ്ചിമതീരത്തെ ഏറ്റവും വലിയ ലവണ ജലതടാകമായ വേമ്പനാട്ടു കായലിനെ നശിപ്പിച്ചുകൊണ്ടിരിക്കുന്നു.
അതിനിടയിലാണ് പുതിയ സീപ്ലെയിന്‍ പദ്ധതിയുമായി ടൂറിസം ഡിപ്പാര്‍ട്ട്മെന്റ് കടന്നുവന്നിരിക്കുന്നത്. കടലില്‍ ഓടിക്കേണ്ട വിമാനം കായലില്‍ ഓടിച്ചാല്‍ അതുണ്ടാക്കുന്ന പരിസ്ഥിതി പ്രശ്നങ്ങള്‍ വിവരണാതീതമാണ്. ഏകദേശം പതിനായിരത്തിനടുത്ത് വരുന്ന പട്ടയമുള്ള ഊന്നികളും അയ്യായിരത്തിനടുത്തുവരുന്ന ചീനവലകളും പ്രവര്‍ത്തനക്ഷമമല്ലാതെ വരും. നിര്‍ഭയം മുങ്ങി കക്ക വാരുന്ന സ്ത്രീ പുരുഷന്മാര്ക്ക് അവരുടെ തൊഴില്‍ അസാദ്ധ്യമാകും. കക്ക വാരാന്‍ മുങ്ങുന്നവര്‍ക്കും ചെറുവഞ്ചികളില്‍ മത്സ്യബന്ധനം നടത്തുന്നവര്‍ക്കും കായലില്‍ ഇറങ്ങാനോ വല നീട്ടാനോ പറ്റാതെ വരും.
സീപ്ലെയിന്‍ കായലില്‍ താഴുകയും പൊങ്ങുകയും ചെയ്യുമ്പോള്‍ ഉണ്ടാകുന്ന പ്രകമ്പനം കായലിനെ ഇളക്കിമറിക്കും. അതുമൂലം മത്സ്യത്തിന്റെ പ്രജനനം നടക്കാതാകും. അങ്ങനെ അവശേഷിക്കുന്ന മത്സ്യ സമ്പത്ത് കൂടി ഇല്ലാതാകും. വിമാനം ഉണ്ടാക്കുന്ന ശക്തിയായ ഓളങ്ങള്‍ കൊണ്ടു തീരം ഇടിയും.
കായലോരത്ത് വസിക്കുന്ന പരമ്പരാഗത മത്സ്യപ്രവര്‍ത്തക സമൂഹത്തെ ടൂറിസം റിസോര്‍ട്ട് മാഫിയാകള്‍ക്കുവേണ്ടി ഉന്മൂലനാശം ചെയ്യാന്‍ കരുതിക്കൂട്ടി നടക്കുന്ന ആസൂത്രണത്തിന്റെ ഭാഗമാണിത്. അട്ടപ്പാടിയിലെയും വയനാട്ടിലെയും ആദിവാസികള്‍ക്ക് സമാനം കായലോരത്ത് നിവസിക്കുന്ന പാവങ്ങളായ ഒരു ഗോത്രവര്‍ഗത്തെ കായല്ത്തീരങ്ങളില്നിന്നും ആട്ടിയോടിച്ചും കായലും തീരവും കയ്യടക്കാനുള്ള ആസൂത്രിതമായ ഗൂഢാലോചനയുടെ ഭാഗമാണ് ഈ കടല്‍ വിമാനപദ്ധതി.
നിര്‍ഭാഗ്യമെന്ന് പറയട്ടെ ഉള്‍നാടന്‍ മത്സ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചില സംഘടനകള്‍ ഈ സീപ്ലെയിന്‍ പദ്ധതിയെ സ്വാഗതം ചെയ്യുന്നതായി പത്രവാര്‍ത്ത കണ്ടു. അവരുടെ ലക്ഷ്യം മനസ്സിലാകുന്നില്ല. ഗോത്രവര്‍ഗത്തെ കായല്‍ത്തീരങ്ങളില്‍ നിന്നും ആട്ടിയോടിച്ചും കായലും തീരവും കയ്യടക്കാനുള്ള ആസൂത്രിതമായ ഗൂഢാലോചനയുടെ ഭാഗമാണ് ഈ കടല്‍ വിമാനപദ്ധതി.
അതുപോലെ തന്നെ ഒട്ടുമിക്ക മത്സ്യത്തൊഴിലാളി സംഘടനകളും പറയുന്നത് ശാസ്ത്രീ പഠനം നടത്തിയിട്ടു വേണം ഇത് നടപ്പിലാക്കാനെന്ന്. ഇവര്‍ ശാസ്ത്രീയ പഠനം കൊണ്ടുദ്ദേശിക്കുന്നതെന്താണെന്ന് മനസ്സിലാകുന്നില്ല. പതിനായിരക്കണക്കിന് കമ്മീഷന് റിപ്പോര്‍ട്ടുകളും പഠനറിപ്പോര്‍ട്ടുകളും നമ്മുടെ സെക്രട്ടറിയേറ്റില്‍ കെട്ടിവച്ചിട്ടുണ്ട്. ഒന്നും നടപ്പിലാക്കാറില്ല. സര്‍ക്കാരിനനുകൂലമായി റിപ്പോര്‍ട്ടുണ്ടാക്കി കൊടുക്കലാണിവരില് മിക്കവരും ചെയ്യുന്നത്. അതുതന്നെയായിരിക്കും ഇക്കാര്യത്തിലും സംഭവിക്കുക. സര്‍ക്കാരിന് താല്‍പ്പര്യമുള്ള കുറെ പെന്ഷന് പറ്റിയ ആളുകള്‍ക്ക് ലക്ഷക്കണക്കിന് രൂപ പൊതുഖജനാവില്‍നിന്നും കൊടുക്കാന്‍ വേണ്ടി യുള്ള ഒരു പണിയെന്നേ അതിനെക്കുറിച്ച് പറയാനാകൂ. സീപ്ലെയിന്‍ പദ്ധതി കായലിനും പരമ്പരാഗത മത്സ്യപ്രവര്ത്തകര്ക്കും നാശമാണുണ്ടാക്കുകയെന്നത് ഒരു പ്രത്യേക പഠനവും കൂടാതെ സാമാന്യബുദ്ധിയുള്ളവര്‍ക്കെല്ലാം അറിയാം. അത് വ്യക്തമായി മനസ്സിലാക്കി കൊണ്ടുതന്നെയാണീ പദ്ധതി നടപ്പിലാക്കുന്നത്. അടിസ്ഥാനപരമായ മറ്റൊരു കാര്യം കൂടി പറഞ്ഞുകൊള്ളട്ടെ. അതിശയോക്തിയല്ല. 99 ശതമാനം കായലോരുത്തുള്ള മത്സ്യപ്രവര്‍ത്തകരും ഹിന്ദുക്കളാണ്. 10 ശതമാനം എങ്കിലും ഇതരമതസ്ഥര്‍ ഉണ്ടായിരുന്നെങ്കില്‍ ഈ സീപ്ലെയിന്‍ പദ്ധതി കായലില്‍ ഈ സര്‍ക്കാര്‍ നടപ്പിലാക്കുമായിരുന്നില്ല എന്നുകൂടി നാം ഓര്‍ക്കണം.
അഡ്വ. വി.പത്മനാഭന് (ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന സമിതി അംഗമാണ് ലേഖകന്‍ )
പ്രതികരിക്കാൻ ഇവിടെ എഴുതുക: