കോഴിക്കോട്: അല്‍-ഖ്വയ്ദ കൊടുംഭീകരവാദി അല്‍ റുബായിഷിന്റെ കവിത കാലിക്കറ്റ് സര്‍വ്വകലാശാല ബിരുദ വിദ്യാര്‍ത്ഥികള്‍ക്കുള്ള സിലബസില്‍ ഉള്‍പ്പെടുത്തിയതിന് സര്‍വകലാശാലയ്ക്ക് വിശദീകരണമില്ല. സര്‍വ്വകലാശാല മൂന്നാം സെമസ്റ്റര്‍ ബിരുദ വിദ്യാര്‍ത്ഥികളുടെ ലിറ്ററേച്ചര്‍ & കണ്ടംപററി ഇഷ്യൂസ് എന്ന പുസ്തകത്തിലാണ് അല്‍-ഖ്വയ്ദ ഭീകര സംഘത്തിന്റെ രണ്ടാമനായ ഇബ്രാഹിം അല്റൂബായിഷ് എന്ന ഇബ്രാഹിം സുലൈമാന്‍ മുഹമ്മദ് അര്ബായിഷിന്റെ കവിത ഉള്‍പ്പെടുത്തിയിരിക്കുന്നത്. പാക്കിസ്ഥാന്- അഫ്ഗാന് അതിര്‍ത്തിയില്‍ വച്ചാണ് ഇയാള്‍ അമേരിക്കന്‍ സൈന്യത്തിന്റെ പിടിയിലാവുന്നത്. 2001 മുതല്‍ 5 വര്‍ഷകാലം ഗ്വണ്ടനാമോയില്‍ തടവില്കഴിഞ്ഞതിനുശേഷം 2006 ഡിസംബറിലാണ് ജയില്‍ മോചിതനാവുന്നത്. പിന്നീട് സൗദി അറേബ്യയിലേക്ക് കടക്കുകയായിരുന്നു.
വിജയലക്ഷ്മി പണ്ഡിറ്റടക്കമുള്ളവരുടെ നാല് ഗദ്യം, കമലാദാസ്, നെരൂദ എന്നിവരുടെതടക്കം ആറ് കവിതകള്‍ എന്നിവയും നാല്ചെറുകഥകളും ഒരു നാടകവും അടങ്ങുന്നതാണ് സര്‍വ്വകലാശാല തയ്യാറാക്കിയ പുസ്തകത്തിലുള്ളത്. പുല്‍പ്പള്ളി പഴശ്ശിരാജ കോളജിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപകനായ കെ.രാജഗോപാലന്‍ ചെയര്‍മാനായ പതിനൊന്നംഗ ബോര്ഡ്ഓഫ്സ്റ്റഡീസ് ആണ് പുസ്തകം തെരഞ്ഞെടുത്തത്. ചാലക്കുടി പനമ്പള്ളി ഗവ. കോളജിലെ ഇംഗ്ലീഷ് വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ സി.ആര്. മുരുകന് ബാബു, പൊന്നാനി എം.ഇ.എസ്കോളേജില് നിന്നും ഇംഗ്ലീഷ് വിഭാഗം തലവനായി വിരമിച്ച പി.വൈ.അരവിന്ദാക്ഷന് എന്നിവരാണ് പുസ്തകം എഡിറ്റുചെയ്തത്.
കുപ്രസിദ്ധനായ ഒരു അല്‍ഖ്വയ്ദ ഭീകരവാദിയുടെ കവിത വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ തെരഞ്ഞെടുത്തതിന് സര്‍വ്വകലാശാലയ്ക്കും ബോര്‍ഡ് ഓഫ് സ്റ്റഡീസിനും വിശദീകരണമില്ല. അല്‍ റൂബായിഷിനെക്കുറിച്ചുള്ള പുസ്തകത്തിലെ വിവരണത്തിലും ഇദ്ദേഹം തടവില്‍ കഴിഞ്ഞതിന്റെയും കവിതയെഴുതിയതിന്റെയും വിശദവിവരങ്ങള്‍ ഉണ്ട്. എന്നാല്‍ അമേരിക്ക എന്തിനാണ് ഇയാളെ തടവിലിട്ടതെന്നോ പാക്-അഫ്ഗാന് അതിര്‍ത്തിയില്‍ ഇയാള്‍ എന്തുചെയ്യുകയായിരുന്നുവെന്നോ ബോര്‍ഡ്ഓഫ് സ്റ്റഡീസിലെ അംഗങ്ങളും എഡിറ്റര്‍മാരും ആന്വേഷിച്ചില്ല എന്നതിന് വ്യക്തമായ വിശദീകരണം തരാന്‍ അധികൃതര്‍ക്കാവുന്നില്ല.
1979ല്‍ സൗദി അറേബ്യയില്‍ ജനിച്ച റൂബായിഷിന് ശരിയത്തിലെ ബിരുദമാണ് ഏക വിദ്യാഭ്യാസയോഗ്യത. അല്‍ഖ്വയ്ദ ഭീകരവാദിയെ വെള്ളപൂശുന്ന തരത്തില്‍ കവിതയും പഠനവും ഉള്‍പ്പെടുത്തിയത് ഗൂഢോദ്ദേശ്യംവെച്ചാണെന്ന സംശയവും ബലപ്പെടുകയാണ്.
ബിരുദവിദ്യാര്‍ത്ഥികളുടെ ഇംഗ്ലീഷ് ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്മാന് കെ. രാജഗോപാലന്‍ ഇക്കാര്യത്തെക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായില്ല.വിഷയം മാത്രമാണ് പരിഗണിച്ചതെന്നും എഴുതിയതാരാണെന്നതിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിയില്ലെന്നുമാണ് ഇദ്ദേഹത്തിന്റെ വിശദീകരണം.
എം. ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: