കൊച്ചി: തന്റെ നിഴലായി നടന്നിരുന്ന ടെന്നി ജോപ്പന് അപകടകാരിയാണെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കണ്ടിരുന്നു. സോളാര്‍ തട്ടിപ്പ് പുറത്തുവരുന്നതിന് മാസങ്ങള്‍ക്ക് മുമ്പുതന്നെ സംസ്ഥാന ഇന്റലിജന്‍സ് വിഭാഗം മുഖ്യമന്ത്രിയുടെ ഓഫീസിനെ ഇക്കാര്യം രേഖാമൂലം അറിയിച്ചിരുന്നു. ജോപ്പനും സരിതയും തമ്മില്‍ ബന്ധമുണ്ടെന്നും ജോപ്പനെ കാണാന്‍ സരിത നിരവധി തവണ സെക്രട്ടേറിയറ്റിലെത്തിയിരുന്നെന്നും കഴിഞ്ഞദിവസം ഒരു പ്രമുഖ ദിനപത്രം വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ തനിക്കെതിരായ റിപ്പോര്‍ട്ടുകള്‍ ജോപ്പന് മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി പി.എസ്. ശ്രീകുമാറും കാണുന്നതിന് മുമ്പ് മുക്കി എന്നാണ് വാര്‍ത്തയില്‍ പറയുന്നത്.
ജോപ്പന്റെ സ്വാധീനത്തില്‍ റിപ്പോര്‍ട്ടുകള്‍ എത്തേണ്ട സ്ഥലത്ത് എത്തിയിരുന്നില്ലത്രെ. ജോപ്പനെതിരെ രണ്ട് പ്രധാന റിപ്പോര്‍ട്ടുകള്‍ ഇന്റലിജന്‍സ് കൈമാറിയിരുന്നെന്നും സരിതയുടെ ആദ്യ സന്ദര്‍ശനത്തിന് ശേഷം ഇന്റലിജന്‍സ് മേധാവി ടി.പി. സെന്‍കുമാര്‍ വിവരം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് റിപ്പോര്‍ട്ട് ചെയ്തിരുന്നെന്നുമാണ് വാര്‍ത്തയില്‍ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ ഇത് വസ്തുതകള്‍ക്ക് വിരുദ്ധമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പ്രവര്‍ത്തന ശൈലി വ്യക്തമാക്കുന്നു.
എല്ലാ ദിവസവും ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് കവറിലിട്ട് സീല്‍ ചെയ്ത ഇന്റലിജന്‍സ് റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തുന്നത്. ഇത് എത്തിക്കുന്നതാകട്ടെ ‘മെസ്സഞ്ചര്‍’ എന്നറിയപ്പെടുന്ന പോലീസ് ഉദ്യോഗസ്ഥനാണ്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പി.എസ്. ശ്രീകുമാറിന്റെ റൂമിലാണ് മെസ്സഞ്ചര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇദ്ദേഹം റിപ്പോര്‍ട്ട് ഒപ്പിട്ടു വാങ്ങി കവര്‍ പൊട്ടിച്ച് വായിച്ചു നോക്കിയ ശേഷം ഫയല്‍ ചെയ്യും. അടിയന്തരമായി മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തേണ്ട കാര്യമാണെങ്കില്‍ ഉടന്‍ തന്നെ വിവരമറിയിക്കും. പ്രധാനപ്പെട്ട മേറ്റ്ന്തെങ്കിലും വിവരം ഉച്ചയ്ക്ക് രണ്ടു മണിക്ക് ശേഷമാണ് കിട്ടുന്നതെങ്കില്‍ മെസ്സഞ്ചര്‍ വൈകിട്ട് ആറു മണിക്ക് വീണ്ടും റിപ്പോര്‍ട്ടുമായി എത്തും.
പ്രൈവറ്റ് സെക്രട്ടറി എന്തെങ്കിലും കാരണവശാല്‍ ഓഫീസിലില്ലെങ്കില്‍ ഇതിനായി നിയോഗിക്കപ്പെട്ട മറ്റ് ഉദ്യോഗസ്ഥരാരെങ്കിലും ഒപ്പിട്ട് വാങ്ങി കവര്‍ പൊട്ടിക്കാതെ മേശവലിപ്പില്‍ സൂക്ഷിക്കും. പിന്നീട് സെക്രട്ടറിയെത്തിയ ശേഷമായിരിക്കും റിപ്പോര്‍ട്ട് വായിച്ച് ഫയല്‍ ചെയ്യുന്നത്.
വസ്തുത ഇതായിരിക്കെ മുഖ്യമന്ത്രിയെയും പ്രൈവറ്റ് സെക്രട്ടറിയെയും വെള്ളപൂശി ഇന്റലിജന്‍സിനെ ഉദ്ധരിച്ച് വാര്‍ത്ത പുറത്തുവന്നത് അന്വേഷണ സംഘത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: