ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ നദീജല കരാറിന്റെ നിയമസാധുതയില്‍ സംശയമുണ്ടെന്ന് സുപ്രീംകോടതി. ഉന്നതാധികാര സമിതി റിപ്പോര്‍ട്ട് അന്തിമ തീരുമാനമല്ലെന്നും വിവാദ കരാറിനെപ്പറ്റി തമിഴ്നാട് കൂടുതല്‍ വിശദീകരണം നല്‍കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
999 വര്‍ഷത്തെ കരാറിന്റെ നിയമസാധുതയില്‍ സംശയമുണ്ടെന്ന കോടതി പരാമര്‍ശം തമിഴ്നാടിന് വലിയ തിരിച്ചടിയായിട്ടുണ്ട്. മുല്ലപ്പെരിയാര്‍ കേസിന്റെ അന്തിമവാദം ആരംഭിച്ച ഇന്നലെ സുപ്രീംകോടതി നടത്തിയ പരാമര്‍ശങ്ങള്‍ ശ്രദ്ധേയമായി.
കരാര്‍ തുടരുന്നതിന്റെ നിയമസാധുതയെക്കുറിച്ചുള്ള കോടതിയുടെ സംശയങ്ങള്‍ക്ക് തമിഴ്നാടിന് കോടതിയില്‍ മറുപടി പറയാനായില്ല. ജസ്റ്റിസ് എ.എസ്.ആനന്ദിന്റെ നേതൃത്വത്തിലുള്ള മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ടില്‍ അണക്കെട്ട് സുരക്ഷിതമാണെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും സമിതിയുടെ റിപ്പോര്‍ട്ട് അംഗീകരിക്കണമെന്നുമായിരുന്നു തമിഴ്നാടിന്റെ വാദം. എന്നാല്‍ മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ട് അന്തിമമല്ലെന്നും റിപ്പോര്‍ട്ട് പ്രഥമ ദൃഷ്ട്യാതന്നെ അംഗീകരിക്കാനാകില്ലെന്നുമുള്ള കോടതി നിരീക്ഷണം കനത്ത ആഘാതമാണ് തമിഴ്നാടിന് ഏല്‍പ്പിച്ചിരിക്കുന്നത്.
യഥാര്‍ത്ഥ വസ്തുതകളിലേക്ക് എത്തുന്നതിന് കോടതിയെ സഹായിക്കുന്നതിനുള്ള സംവിധാനം മാത്രമാണ് ഉന്നതാധികാര സമിതി. 1886ല്‍ തിരുവിതാംകൂര്‍ രാജവംശവും ബ്രിട്ടീഷ് സര്‍ക്കാരും തമ്മിലുണ്ടാക്കിയ 999 വര്‍ഷത്തെ കരാര്‍ മുന്‍നിര്‍ത്തിയാണ് മുല്ലപ്പെരിയാറില്‍ നിന്നുള്ള വെള്ളത്തിന് തമിഴ്നാട് സര്‍ക്കാര്‍ അവകാശവാദം ഉന്നയിക്കുന്നത്. എന്നാല്‍ ഈ കരാറില്‍ തമിഴ്നാട് എവിടെയാണ് വരുന്നതെന്ന് സുപ്രീംകോടതി ചോദിച്ചു.
1886ല്‍ തിരുവിതാംകൂര്‍ രാജവംശവും ബ്രിട്ടീഷ്സര്‍ക്കാരും തമ്മിലുള്ള കരാര്‍ സ്വാതന്ത്ര്യത്തിന് ശേഷം കേന്ദ്ര സര്‍ക്കാരും കേരള സര്‍ക്കാരും തമ്മിലുള്ള കരാറായാണ് മാറേണ്ടത്. തമിഴ്നാടിന് യാതൊരു പങ്കും ഇതിലില്ല. 1970ല്‍ കേരളവും തമിഴ്നാടും തമ്മിലുണ്ടാക്കിയ കരാര്‍ മാത്രമാണ് പ്രാബല്യത്തിലുള്ളത്.തമിഴ്നാട് മുന്നോട്ടുവെക്കുന്ന ജലകരാറിന്റെ നിയമസാധുതയില്‍ സംശയമുണ്ട്. ഇക്കാര്യം തമിഴ്നാട് വിശദീകരിക്കണം,കോടതി ആവശ്യപ്പെട്ടു.
ജസ്റ്റിസ് ആര്.എം.ലോധ അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസിലെ അന്തിമവാദം കേള്‍ക്കുന്നത്. ജസ്റ്റിസുമാരായ എച്ച്.എല്‍.ദത്തു, സി.കെ.പ്രസാദ്, മദന്‍ബി. ലോക്കുര്‍, എം.വൈ.ഇക്ബാല്‍ എന്നിവരാണ് മറ്റ് ജഡ്ജിമാര്‍.ഇന്നലെ തമിഴ്നാടിന്റെ അഭിഭാഷകര്‍ക്ക് വാദിക്കാനാണ് അവസരമുണ്ടായത്. മൂന്ന് ദിവസങ്ങളാണ് തമിഴ്നാടിന് അനുവദിച്ചിരിക്കുന്നത്. തമിഴ്നാടിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന് വിനോദ് ബോബ്ഡേയാണ് ഹാജരായത്. അഞ്ചുദിവസങ്ങള്‍ കേരളത്തിനും ലഭിച്ചിട്ടുണ്ട്. അടുത്ത ചൊവ്വാഴ്ചയാണ് കേരളത്തിന്റെ വാദം തുടങ്ങുന്നത്. കേസിന്റെ വാദം പൂര്‍ത്തിയാവാന്‍ മൂന്നാഴ്ച വേണ്ടിവരും.
2006ല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിവരെ ഉയര്‍ത്താമെന്ന സുപ്രീംകോടതി വിധിക്കെതിരെ ജലനിരപ്പ് 136 അടിയായി നിജപ്പെടുത്തി കേരളനിയമസഭ നിയമം പാസാക്കിയിരുന്നു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: